കളപ്പുരകള്‍ നിറഞ്ഞുകവിഞ്ഞാലും പട്ടിണിപ്പാവങ്ങൾ പട്ടിണിയിൽ തന്നെ? എന്താണ് കാരണം
ദില്ലി: 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നവംബര്‍ വരെ നീട്ടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാമാരിയുടെ ഈ പശ്ചാത്തലത്തില്‍ ഇത് വളരെയേറെ ആശ്വാസം നല്‍കുന്ന ഒന്നാണെന്ന് പറയാതെ വയ്യ. പത്ത് കോടി ടണ്ണിലധികം ഭക്ഷ്യധാന്യങ്ങളാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കളപ്പുരകളില്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നത്.
ഇത് കാണുമ്പോള്‍ നമുക്ക് അല്‍പം ആശ്വാസവും സമാധാനവും ഒക്കെ തോന്നിയേക്കാം. എന്നാല്‍ അത്രയേറെ ആശ്വസിക്കാനുള്ള വകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് മാത്രം റേഷന്‍ ഇരട്ടിയാക്കുന്നതുകൊണ്ട് പട്ടിണികിടക്കുന്നവരെ എല്ലാം ഊട്ടാന്‍ ആവില്ലെന്നാണ് കണ്ടെത്തല്‍.
2013 ല്‍ ഭക്ഷ്യസുരക്ഷ നിയമം നിലവില്‍ വരുമ്പോള്‍ മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നത്. അന്ന് മുതലേ, ഇതില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ നിന്ന് പത്ത് കോടി പേര്‍ എങ്ങിലും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കിയതിന് ശേഷവും ദളിതരിലും ആദിവാസികളിലും മുസ്ലീങ്ങളിലും പട്ടിണിമരണം തുടരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ചിലെ ലോക്ക് ഡൗണിന് ശേഷം പട്ടിണികൊണ്ടും സാമ്പത്തിക ക്ലേശം കൊണ്ടും മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്, തെലങ്കാന, ഹിമാചല്‍ പ്രദേശ് ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം ഫണ്ടുപയോഗിച്ച് റേഷന്‍ വിതരണം വ്യാപിച്ചിട്ടുണ്ട്. 2021 ജൂണ്‍ വരെ സൗജന്യ റേഷന്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയ്ക്ക് കീഴിലില്ലാത്ത ഒരാള്‍ക്കും ഈ ആനുകൂല്യം ലഭ്യമാവില്ല.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അധിക റേഷന്‍ ലഭ്യമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. എന്നാല്‍ 50 ദിവസങ്ങള്‍ക്ക് ശേഷം ഇവരെ സര്‍ക്കാര്‍ പരിഗണിച്ചു. റേഷന്‍ കാര്‍ജി ഇല്ലാത്ത 8 കോടി കുടിയേറ്റ, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ പ്രഖ്യാരിച്ചു. വെറും രണ്ട് മാസത്തേക്ക് മാത്രമായിരുന്നു ഇത് എന്നും ഓര്‍ക്കേണ്ടതുണ്ട്.
ഇതിനിടെ അല്‍പം പോലും യാഥാര്‍ത്ഥ്യ ബോധമില്ലാതെ മറ്റൊരുകാര്യം കൂടി സര്‍ക്കാര്‍ ചെയ്തു എന്നാണ് ആക്ഷേപം. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവും പോക്കും പരിഗണിക്കാതെ എല്ലാം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം അധിക ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുകയാണ് ഭക്ഷ്യ വകുപ്പ് ചെയ്തത്. ഇതും വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
Recommended Video
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന സങ്കല്‍പം തന്നെ അര്‍ത്ഥശൂന്യമായി മാറുകളാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയാണ് ഈ സങ്കല്‍പം. എന്നാല്‍ മഹാമാരിയുടെ തുടക്കത്തോടെ ബയോമെട്രിക് സ്ഥിരീകരണം കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂലായ് 1 വരെ, 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് പ്രകാരം വെറപം 490 റേഷന്‍ കാര്‍ഡുകള്‍ മാത്രമാണ് അന്തര്‍ സംസ്ഥാന പോര്‍ട്ടബിലിറ്റി ഉപയോഗിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്ന കാര്യത്തിലും വിജയം നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം. ചെറിയതെങ്കിലും, ആ തുക പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയിലായി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 7,500 രൂപ വീത നല്‍കണം എന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യം. എന്നാല്‍ 3.2 കോടി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍ക്ക് ഒറ്റത്തവണ 1,000 രൂപ നല്‍കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചും വലിയ ആക്ഷേപങ്ങളുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി ധനമന്ത്രാലയം 40,000 കോടി രൂപ അധികമായി അനുവദിച്ചു എന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ തൊഴില്‍ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ വര്‍ദ്ധിക്കുകയാണ്. തെലങ്കാന സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിന്റെ പാതിയിലധികവും ഇപ്പോഴേ മറികടന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും അതോടൊപ്പം പട്ടിണിയും പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന് മുന്നില്‍ എളുപ്പവഴികള്‍ ഒന്നുമില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത്. പൊതുവിതരണ ഷോപ്പുകളും പെന്‍ഷനുകളും നേരിട്ടുള്ള ധനസഹായ വിതരണവും എല്ലാം വിപുലീകരിക്കുകയും സാര്‍വ്വത്രികമാക്കുകയും മാത്രമാണ് ഇതിനുള്ള പ്രതിവിധി എ്ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.