എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു
ദില്ലി: മുസ്ലിം ലീഗിന്റെ ഇതര സംസ്ഥാനങ്ങളിലെ നേതാക്കള്‍ എടുക്കുന്ന നിലപാടും കേരളത്തിലെ നേതാക്കള്‍ എടുക്കുന്ന നിലപാടും പലപ്പോഴും യോജിച്ചുപോകാറില്ല. ബംഗാളില്‍ നിന്നുള്ള യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാറിന്റെ രാജി ഇത്തരമൊരു വിയോജിപ്പില്‍ നിന്നുണ്ടായതാണ്. ന്യൂനപക്ഷ ശാക്തീകരണം ലക്ഷ്യമെന്ന് പറയുന്ന ലീഗ് ഇതര സംസ്ഥാനങ്ങളില്‍ വളരാത്തതിന് കാരണം ദേശീയതലത്തിലുള്ള കാഴ്ചപ്പാട് പാര്‍ട്ടിക്കില്ലാത്തത് കൊണ്ടാണ് എന്ന് രാഷ്ട്രീയ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് സാബിര്‍ ഗഫാറിന്റെ രാജി.
ഉപാധ്യക്ഷന്‍ ആസിഫ് അന്‍സാരിയെ ദേശീയ അധ്യക്ഷനാക്കി നിയമിച്ചെങ്കിലും, മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന്റെ നിലപാടുമായി കേരള നേതാക്കള്‍ മത്രമേ യോജിച്ചു പോകുന്നുള്ളൂ എന്ന തോന്നലുണ്ടാക്കാന്‍ സമീപകാല തീരുമാനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുമോ?
മുസ്ലിം ലീഗിന്റെ പ്രതാപകാലം
പശ്ചിമ ബംഗാളിലും ബിഹാറിലുമടക്കം പല സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യം ഒരുകാലത്ത് മുസ്ലിം ലീഗിനുണ്ടായിരുന്നു. പലപ്പോഴായി പല കാരണങ്ങളാല്‍ ഈ സാന്നിധ്യം കുറഞ്ഞുവന്നു. കേരളത്തിലെ നേതാക്കള്‍ ആ സംസ്ഥാനങ്ങളിലെ നേതാക്കളെ കുറ്റപ്പെടുത്തുന്നു. മുസ്ലിം ലീഗ് പോലുള്ള ഒരു കക്ഷി ഇതരസംസ്ഥാനങ്ങളില്ലാല്ലതാണ് ന്യൂനപക്ഷങ്ങളുടെ അധഃപതനത്തിന് കാരണം എന്ന് വിലയിരുത്തുന്നവരുമുണ്ട്.
യോജിപ്പില്ലാതെ നേതാക്കള്‍
ദേശീയതലത്തില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമുള്ള രാഷ്ട്രീയ സാഹര്യമാണ് ഇന്ത്യയിലുള്ളത്. ഈ വേളയിലാണ് പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം വിട്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ നേതാക്കളും ഇതര സംസ്ഥാനങ്ങളിലെ നേതാക്കളും എടുക്കുന്ന നിലപാടുകള്‍ പരസ്പരം യോജിക്കുന്നുമില്ല.
ഉവൈസിയുമായി ചേരേണ്ട
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സാന്നിധ്യം അറിയിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കാലഘട്ടം. ഇത്തരം അവസരങ്ങള്‍ പരമാവധി മുതലെടുക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ള അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം. എന്നാല്‍ ഉവൈസിയുമായി ഒത്തുചേരേണ്ട എന്നാണ് മുസ്ലിം ലീഗ് നയം. അതാകട്ടെ മുസ്ലിം ലീഗിന്റെ മുരടിപ്പ് കൂടുതലാകാന്‍ ഇടയാക്കുമെന്ന് സംശയം പ്രകടിപ്പിക്കുന്ന നേതാക്കളുമുണ്ട്.
മുസ്ലിം ലീഗിന് ആശങ്ക
ന്യൂനപക്ഷ രാഷ്ട്രീയം പറയുന്ന ഉവൈസിയും എസ്ഡിപിഐയുമെല്ലാം പല സംസ്ഥാനങ്ങളിലേക്കും അവരുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ്. എന്നാല്‍ മുസ്ലിം ലീഗിന് ഒരു കുതിപ്പിന് സാധിക്കാത്ത വിധം പിന്നാക്കം നില്‍ക്കുകയും ചെയ്യുന്നു. ഈ പാര്‍ട്ടികളുമായി ഐക്യപ്പെട്ടാല്‍ കേരളത്തിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക മുസ്ലിം ലീഗിന്റെ കേരളത്തിലെ നേതാക്കള്‍ക്കുണ്ട്.
അവസരം മുതലെടുത്ത് ഉവൈസി
പതിറ്റാണ്ടുകള്‍ മുമ്പ് രൂപീകരിച്ച എംഐഎം അടുത്ത കാലത്താണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തേരോട്ടം തുടങ്ങിയത്. ബിഹാറില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ പിടിച്ച് ശക്തമായ സാന്നിധ്യം അവര്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വര്‍ഷം ബംഗാൡും തമിഴ്നാട്ടിലും മല്‍സരിക്കാന്‍ കരുനീക്കം ആരംഭിച്ചുകഴിഞ്ഞു.
ബിഹാറില്‍ സംഭവിച്ചത്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സംസ്ഥാനത്തെ മുസ്ലിം ലീഗ് നേതൃത്വം പപ്പു യാദവിന്റെ നേതൃത്വത്തില്‍ സംഘടിച്ച സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ആ സഖ്യത്തിലാണ് എസ്ഡിപിഐ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ നേതാക്കള്‍ എതിര്‍ത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്ക്കാന് നിര്‍ദേശിച്ചു. ഒരു സീറ്റ് പോലും മല്‍സരിക്കാന്‍ ലീഗിന് കിട്ടിയില്ല. മഹാസഖ്യം തോറ്റു. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി.
വിശ്വാസ്യത നഷ്ടപ്പെട്ട് കോണ്‍ഗ്രസ്
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കൈകള്‍ക്ക് ശക്തി പകരണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പക്ഷേ, കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതാണ് കാഴ്ച. കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടമായി എന്ന് ഉവൈസിയും എസ്ഡിപിഐയും പറയുന്നു. മധ്യപ്രദേശിലും യുപിയിലും ഗുജറാത്തിലുമെല്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവര്‍ ബിജെപി പാളയത്തിലേക്ക് ഒഴുകുന്നത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദില്‍ നടന്നത്
ഹൈദരാബാദ് കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കാനാണ് തെലങ്കാന മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്. ഇതിനെതിരായ നിലപാട് കേരളത്തിലെ ലീഗ് നേതാക്കള്‍ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് കാര്യമായ കോട്ടമില്ല. മുസ്ലിം ലീഗിനാകട്ടെ ഒരു നേട്ടമുണ്ടാക്കാനും സാധിച്ചില്ല.
തമിഴ്നാട്ടിലും ഉവൈസിയുടെ ശ്രമം
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ ഉവൈസിയുടെ പാര്‍ട്ടി നീക്കം നടത്തിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന്റെ എതിര്‍പ്പ് കാരണമാണ് ഡിഎംകെ അവരെ സഖ്യത്തിലെടുക്കാത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യമില്ല എന്ന നിലപാടിലാണ് ഉവൈസി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ബംഗാളിലും മുസ്ലിം ലീഗിന്റെ അവസ്ഥ മറിച്ചല്ല.
സാബിര്‍ ഗഫാറിന്റെ രാജി
മുസ്ലിം ലീഗിന്റെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാറിന്റെ രാജിയിലെത്തിയത്. ദേശീയ തലത്തില്‍ യൂത്ത് ലീഗിന്റെ മുഖമായിരുന്നു സാബിര്‍. അദ്ദേഹം ബംഗാളിലെ അബ്ബാസ് സിദ്ദിഖിയുടെ പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. സിദ്ദിഖിയുമായി സഹകരിക്കാന്‍ ഉവൈസി ശ്രമിക്കുന്നുണ്ട്. സിദ്ദിഖിയുമായി കൂട്ട് വേണ്ട എന്നാണ് കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കള്‍ നല്കിയ നിര്‍ദേശം.
പുനര്‍വിചിന്തനം വേണം
ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്നാണ് അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയുടെ പേര്. മമതയ്ക്കും ബിജെപിക്കും കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനുമെതിരേയാണ് ഇദ്ദേഹം മല്‍സരിക്കുക. ഉവൈസി ഇദ്ദേഹത്തോടൊപ്പം നില്ക്കുന്നു. മുസ്ലിം ലീഗ് സിദ്ദിഖിയെ അനുകൂലിക്കുന്നില്ല. ഇതോടെ ബംഗാളില്‍ വീണ്ടും വളരാനുള്ള അവസരം മുസ്ലിം ലീഗിന് വീണ്ടും ഇല്ലാതാകുകയാണ്. നയത്തില്‍ കാതലായ മാറ്റം വേണമെന്ന് യൂത്ത് ലീഗ് നേതാവ് അടുത്തിടെ സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.