ലീഗിന്റെ 'മോഡസ് ഓപ്പറാണ്ടി'യിൽ പകച്ച് കോൺഗ്രസ്; സീറ്റുകൾക്കായി അടിത്തട്ടിൽ നിന്ന് നീക്കം, എല്ലാ ജില്ലയിലും
മലപ്പുറം: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും എന്നത് നേരത്തേ പുറത്ത് വന്ന വാര്‍ത്തയാണ്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ കാര്യങ്ങള്‍ നീങ്ങുന്നത്. മേല്‍ ഘടകങ്ങളില്‍ നിന്നുള്ള തീരുമാനങ്ങളല്ല, മറിച്ച് താഴേ തട്ടില്‍ നിന്നുള്ള ആവശ്യങ്ങളാണ് വരുന്നത്.
കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്
ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടുന്നുണ്ട്. മുസ്ലീം ലീഗിന് വ്യക്തമായ സ്വാധീനമുള്ള വയനാട് ജില്ലയില്‍ അവര്‍ക്ക് നിയമസഭാ സീറ്റ് ഇല്ല. സീറ്റ് ആവശ്യം ഉന്നയിച്ചത് രംഗത്ത് വന്നത് മണ്ഡലം കമ്മിറ്റിയാണ്. അത് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഓരോ ജില്ലയിലും ഇത്തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. പരിശോധിക്കാം...
എത്ര സീറ്റുകള്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മത്സരിച്ചത് 24 സീറ്റുകളില്‍ ആയിരുന്നു. അന്ന് മുന്നണിയില്‍ ഉണ്ടായിരുന്ന രണ്ട് പ്രബല കക്ഷികള്‍ ഇത്തവണ ഇല്ല. അവര്‍ക്ക് പകരമായി എത്തുമെന്ന് കരുതുന്നവര്‍, പുറത്ത് പോയവരുടെ അത്ര തന്നെ ശക്തരുമല്ല. അതുകൊണ്ട് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വേണം എന്നതാണ് ലീഗിന്റെ നിലപാട്.
35 സീറ്റുകള്‍
പ്രാദേശിക കമ്മിറ്റികളുടെ വികാരങ്ങള്‍ കൂടി പരിഗണിക്കേണ്ടി വന്നാല്‍ മൊത്തം 35 സീറ്റുകള്‍ക്കായി മുസ്ലീം ലീഗ് അവകാശവാദം ഉന്നയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് ഇത്രയും സീറ്റുകള്‍ അധികമായി ആവശ്യപ്പെടുക. അതിനാല്‍ തന്നെ ആനുപാതികമായ സീറ്റ് വര്‍ദ്ധന ലീഗ് പ്രതീക്ഷിക്കുന്നും ഉണ്ട്.
സീറ്റില്ലാത്ത ജില്ലകള്‍
മലബാറില്‍ വയനാട് ജില്ലയില്‍ മാത്രമാണ് മുസ്ലീം ലീഗിന് സീറ്റ് ഇല്ലാത്തത്. തെക്കന്‍ കേരളത്തിലേക്ക് പോയാല്‍ എറണാകുളത്തിനപ്പുറം കൊല്ലം ജില്ലയിലെ പുനലൂര്‍ മാത്രമാണ് നിലവില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന ഒരേയൊരു സീറ്റ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മുസ്ലീം ലീഗിന് ഒരു സീറ്റ് പോലും ഇല്ല.
വയനാട്ടില്‍ തുടങ്ങി
മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് വയനാട് ജില്ല. ആകെ മൂന്ന് മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് സ്ഥിരമായി മത്സരിക്കുന്നത്. കല്പറ്റ സീറ്റ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയ്ക്കായിരുന്നു കഴിഞ്ഞ തവണ നല്‍കിയത്. ഇത്തവണ എല്‍ജെഡി ഇടതിനൊപ്പമാണ്. അതുകൊണ്ട് കല്പറ്റ സീറ്റ് തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
മണ്ഡലം കമ്മിറ്റി വഴി
കല്പറ്റ സീറ്റിന്റെ കാര്യത്തില്‍ മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേസം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോടും ആവശ്യപ്പെടും. മറ്റ് ജില്ലകളിലും സമാനമായ നീക്കമാണ് മുസ്ലീം ലീഗ് നടത്തുന്നത്. ഇതിനെല്ലാം നല്ല പ്രചാരണവും ലഭിക്കുന്നുണ്ട്.
വരിവരിയായ്...
വയനാട് കൂടാതെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും ഓരോ സീറ്റുകള്‍ക്കായി ആവശ്യം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് രണ്ട് സീറ്റുകള്‍ അധികം വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നതാണ്. അതുപോലെ തന്നെ കണ്ണൂരിലും ഒരു സീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി.
കേരളം മുഴുവന്‍
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സീറ്റുകള്‍ എന്നത് മുസ്ലീം ലീഗിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. തെക്കന്‍ കേരളത്തില്‍ ആദ്യം ഉണ്ടായിരുന്ന സീറ്റുകള്‍ കൂടി പിന്നീട് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായെങ്കിലും, വടക്കന്‍ കേരളത്തില്‍ ലീഗ് അപ്രമാദിത്തം തുടര്‍ന്നു. എന്നാല്‍ ഇത്തവണ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണം എന്ന നിലപാടിലാണ് മുസ്ലീം ലീഗ്.
കോണ്‍ഗ്രസ് കുടുങ്ങും
മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമ്പോള്‍ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിനെ ആണ്. കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും 22 പേരെ മാത്രമാണ് വിജയിപ്പിക്കാന്‍ ആയത്. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.
ഘടകകക്ഷി സീറ്റുകള്‍
മുസ്ലീം ലീഗ് ഇപ്പോള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് ഒഴികെയുള്ള ഘടകക്ഷികളുടെ സീറ്റുകളാണ്. എന്നാല്‍ ആ സീറ്റുകള്‍ ലീഗിന് വിട്ടുനല്‍കിയാല്‍ മറുവശത്ത് കോണ്‍ഗ്രസ് തന്നെ നഷ്ടം സഹിക്കേണ്ടി വരും എന്നതാണ് സ്ഥിതി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൂടി പ്രതികൂലമായതോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലും ആണ്.
Recommended Video
കൂടുതല്‍ ഘടകകക്ഷികള്‍
ജോസ് കെ മാണിയും എല്‍ജെഡിയും ആണ് യുഡിഎഫ് വിട്ടത്. അവര്‍ക്ക് പകരമായി എന്‍സിപി മുന്നണിയിലേക്ക് എത്തിയേക്കും എന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. ഇതിനൊപ്പം പിസി ജോര്‍ജ്ജും പിസി തോമസും കൂടി എത്താനും സാധ്യതയുണ്ട്. എങ്കില്‍ പോലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കണം എന്നതാണ് ലീഗിന്റെ ആവശ്യം.
വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം
യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല