കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്
സംസ്ഥാനത്തെ യുഡിഎഫ് രാഷ്ട്രീയം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുന്നണി മുക്തമായിട്ടില്ല. കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയില്‍ എത്തിക്കുന്നതിനുള്ള കൊണ്ടുപിടിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കില്ല?; പുതിയ നീക്കവുമായി മുസ്ലീം ലീഗ്.. ആലോചനകൾ ഇങ്ങനെ
അതിനിടെയാണ് മുസ്ലീം ലീഗിന്റെ നീക്കം യുഡിഎഫിനേയും കോണ്‍ഗ്രസിനേയും വീണ്ടും പ്രതിസന്ധിയില്‍ ആക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ആവശ്യപ്പെടാന്‍ ആണ് മുസ്ലീം ലീഗ് ഒരുങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. മലബാറിലും ശക്തികേന്ദ്രങ്ങളും മാത്രം മത്സരിക്കുക എന്ന തീരുമാനത്തില്‍ നിന്ന് മാറി, എല്ലാ ജില്ലകളിലും സാന്നിധ്യമുറപ്പിക്കാനും ലീഗ് ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍.
മലബാര്‍ മാത്രം പോര
നിലവില്‍ മലബാര്‍ മേഖലയില്‍ മാത്രമാണ് മുസ്ലീം ലീഗിന് കാര്യമായ സ്വാധീനമുള്ളത്. എറണാകുളത്ത് കളമശ്ശേരി മണ്ഡലം കഴിഞ്ഞാല്‍ തെക്കന്‍ കേരളത്തില്‍ പുനലൂരില്‍ മാത്രമാണ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് മത്സരിച്ചത്. ആദ്യഘട്ടത്തില്‍ മലബാറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ലീഗിന്റെ നയം. എന്നാല്‍ ഇത്തവണ അത് മാറ്റുകയാണെന്നും സൂചനകളുണ്ട്.
എല്ലാ ജില്ലകളിലും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മത്സരിക്കാനുള്ള സാധ്യതയെ കുറിച്ചും ലീഗ് ആരായുന്നുണ്ടെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഉള്‍പ്പെടെയാണിത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് അനുഭാവം പ്രകടിപ്പിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
സ്വാധീന മേഖലകള്‍
തെക്കന്‍ കേരളത്തില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇത്തവണ സീറ്റ് അനുവദിക്കണം എന്ന് ലീഗ് ശക്തമായി ആവശ്യപ്പെടും. പൂഞ്ഞാറില്‍ ഇത്തവണ തങ്ങള്‍ മത്സരിക്കുമെന്ന് ലീഗ് നേതാക്കള്‍ തന്നെ പലതവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ വര്‍ക്കലസ കരുനാഗപ്പള്ളി, അമ്പലപ്പുഴ സീറ്റുകള്‍ക്ക് വേണ്ടിയും സമ്മര്‍ദ്ദം ചെലുത്തും. പിസി ജോര്‍ജ്ജ് യുഡിഎഫില്‍ എത്തുകയാണെങ്കില്‍ പൂഞ്ഞാറിന്റെ കാര്യത്തില്‍ ലീഗ് കടുംപിടിത്തം പിടിക്കില്ല.
35 സീറ്റുകള്‍
മുന്നണിയിലെ
രണ്ട്
പ്രബല
കക്ഷികള്‍
പുറത്ത്
പോയതിനാല്‍
ഇത്തവണ
അധിക
സീറ്റുകള്‍
ഉണ്ട്.
അതില്‍
11
എണ്ണമെങ്കിലും
തങ്ങള്‍ക്ക്
അധികമായി
കിട്ടണം
എന്ന
വാദമായിരിക്കും
ലീഗ്
ഉന്നയിക്കുക.
മൊത്തം
30
സീറ്റുകള്‍
ലഭിച്ചാലും
മുസ്ലീം
ലീഗ്
തൃപ്തരാകും.
എന്നാല്‍
തെക്കന്‍
കേരളത്തിലെ
അവഗണന
അംഗീകരിച്ചോളണം
എന്നില്ല.
മികച്ച റെക്കോര്‍ഡ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും മികച്ച വിജയ ശരാശരി മുസ്ലീം ലീഗിനായിരുന്നു. 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 സീറ്റുകളില്‍ വിജയിച്ചു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് 87 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് വെറും 22 സീറ്റുകളില്‍ ആയിരുന്നു. ഇത് മുന്‍നിര്‍ത്തിയും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില കാണിച്ചും ആയിരിക്കും ലീഗ് കൂടുതല്‍ സീറ്റുകള്‍ക്കായി അവകാശവാദം ഉന്നയിക്കുക.
കോണ്‍ഗ്രസ് പ്രതിസന്ധിയിലാകും
മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ അത് പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിനെ തന്നെ ആയിരിക്കും. മുന്നണിയില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്ന സിപിഎം പ്രചാരണത്തിന് ഈ നീക്കം ആക്കം കൂട്ടുമെന്ന് ഉറപ്പാണ്. അതേസമയം ലീഗിനെ പിണക്കുക എന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന കാര്യവും ആകും.
മധ്യതിരുവിതാംകൂറില്‍
മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ ചോര്‍ന്നുപോകാനുള്ള പ്രധാന കാരണം എസ്ഡിപിഐ ബന്ധവും മുന്നണിയിലെ ലീഗിന്റെ അപ്രമാദിത്തവും ആയിരുന്നു എന്നാണ് വിലയിരുത്തല്‍. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കിയാല്‍ ഈ പ്രചാരണം ശക്തമാവുകയും മധ്യ തിരുവിതാംകൂറില്‍ വോട്ട് നഷ്ടം തുടരുകയും ചെയ്‌തേക്കാം.
ഘടകകക്ഷികള്‍ എത്തുമ്പോള്‍
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ ഘടകക്ഷികളെ മുന്നണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പാലാ സീറ്റിന്റെ പേരില്‍ കലഹിച്ച് നില്‍ക്കുന്ന എന്‍സിപിയ്ക്ക് പുറമേ, പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷത്തേയും യുഡിഎഫില്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ലീഗിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാന്‍ സാധ്യത കുറവാണ്.
വെല്‍ഫെയര്‍ ബന്ധം
മുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് വഴിവച്ചത് മുസ്ലീം ലീഗ് ആയിരുന്നു. വെല്‍ഫെയര്‍ ബന്ധത്തെ ലീഗ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം തുടര്‍ച്ചയായി സിപിഎം ഉന്നയിക്കുകയും പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.
മലബാറില്‍
തെക്കന്‍ കേരളത്തിലെ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉദാസീന നിലപാട് സ്വീകരിച്ചാല്‍, മലബാറില്‍ ലീഗ് കടുപ്പിക്കും. കോഴിക്കോട് ജില്ലയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണം എന്ന ആവശ്യം അവര്‍ ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ മറ്റ് ചില സീറ്റുകളിലും മുസ്ലീം ലീഗ് താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.