തന്ത്രപരമായ നീക്കത്തിന് മുസ്ലീം ലീഗ്; അധിക സീറ്റുകൾ വേണം, പക്ഷേ മുന്നണിക്ക് ബാധ്യതയാവില്ല... എന്ത് സംഭവിക്കും?
മലപ്പുറം: യുഡിഎഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് മുസ്ലീം ലീഗ്. മുന്നണിയില്‍ കാര്യങ്ങള്‍ മുസ്ലീം ലീഗ് തീരുമാനിക്കുന്നു എന്നൊരു ആക്ഷേപം ഇപ്പോള്‍ നിലനില്‍ക്കുന്നും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നായി അത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര് വരും? ലീഗ് കുഞ്ഞാലിക്കുട്ടിയെ ഇറക്കുമ്പോള്‍ വരേണ്ടത് വമ്പന്‍ തന്നെ
ജോസ് കെ മാണിയും, എല്‍ജെഡിയും മുന്നണി വിട്ടതോടെ വരുന്ന അധിക സീറ്റുകളില്‍ കണ്ണുനട്ടാണ് ഇത്തവണ മുസ്ലീം ലീഗിന്റെ നീക്കങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി ലീഗ് സമ്മര്‍ദ്ദം ചെലുത്തില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതിനിടെ സമസ്ത നേതൃത്വം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് മുസ്ലീം ലീഗിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പരിശോധിക്കാം...
എത്ര സീറ്റുകള്‍ ബാക്കിയാകും
രണ്ട് കക്ഷികള്‍ മുന്നണി വിട്ടതോടെ യുഡിഎഫില്‍ ചില സീറ്റുകള്‍ ബാക്കിയാകും. കേരള കോണ്‍ഗ്രസ് എമ്മും വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയും മത്സരിച്ച സീറ്റുകള്‍ നോക്കുമ്പോള്‍ 21 എണ്ണം വരും. ജോസ് കെ മാണി പോയതോടെ ശക്തി ക്ഷയിച്ച പിജെ ജോസഫിന് പരമാവധി എട്ട് സീറ്റുകളേ നല്‍കാന്‍ സാധ്യതയുള്ളു. അങ്ങനെ നോക്കിയാല്‍ 13 സീറ്റുകള്‍ പിന്നേയും ശേഷിക്കും.
ആറെണ്ണത്തിന് ശ്രമിക്കും, നാല് കിട്ടിയാല്‍ തൃപ്തിപ്പെടും
ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും എന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ആറ് സീറ്റുകള്‍ക്കായിരിക്കും ലീഗ് അവകാശവാദം ഉന്നയിക്കുക. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് അതിന് വഴങ്ങാന്‍ സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ നാല് സീറ്റുകള്‍ കിട്ടിയാല്‍ പോലും മുസ്ലീം ലീഗിന് സമ്മതമാകും.
ഉറപ്പുള്ളിടത്ത് മാത്രം
മുസ്ലീം ലീഗിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയും എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രം മത്സരിക്കുക എന്ന നിലപാടായിരിക്കും മുസ്ലീം ലീഗ് സ്വീകരിക്കുക എന്നറിയുന്നു. കഴിഞ്ഞ തവണ 24 ഇടത്ത് മത്സരിച്ച് 18 ഇടത്തും വിജയിച്ച് ലീഗ് ശക്തി പ്രകടിപ്പിച്ചിരുന്നു. മത്സരിക്കുന്ന സീറ്റുകളില്‍ പരമാവധി വിജയിക്കുക എന്നത് തന്നെ ആയിരിക്കും മുസ്ലീം ലീഗ് ഇത്തവണയും ലക്ഷ്യമിടുന്നത്.
തെക്കന്‍ കേരളത്തിലേക്കില്ല?
നിലവില്‍ മുസ്ലീം ലീഗിന് തെക്കന്‍ കേരളത്തില്‍ കാര്യമായ സ്വാധീനമില്ല. അതുകൊണ്ട് തന്നെ, അധികമായി കിട്ടുന്ന സീറ്റുകള്‍ തെക്കന്‍ കേരളത്തില്‍ വേണ്ടെന്നാണ് ലീഗ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. അതേസമയം, ഇപ്പോള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന സീറ്റുകള്‍ വിട്ടുകൊടുക്കുകയും ഇല്ല.
മലബാറില്‍ കൂടുതല്‍
മലബാര്‍ മേഖലയില്‍ തന്നെ കൂടുതല്‍ സീറ്റുകളായിരിക്കും ലീഗ് ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് പ്രകാരം തവനൂര്‍, വടകര, കൂത്തുപറമ്പ്, കല്‍പറ്റ, പട്ടാമ്പി സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചേക്കും. എന്നാല്‍ ഇതില്‍ പട്ടാമ്പിയും തവനൂരും കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. തവനൂരിന്റെ കാര്യത്തില്‍ മാത്രം ഒരുപക്ഷേ, ഒരു വച്ചുമാറലിന് കോണ്‍ഗ്രസ് സമ്മതിച്ചേക്കാം.
ക്രൈസ്തവ വോട്ടുകള്‍
മുന്നണിയിലെ മുസ്ലീം ലീഗിന്റെ സ്വാധീനവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും എല്ലാം ക്രൈസ്തവ വോട്ടുകള്‍ ചോരാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തെക്കന്‍ കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ കാരണം. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സഭാനേതൃത്വങ്ങളുമായുള്ള ചര്‍ച്ചകളും മറ്റൊരു വഴിയ്ക്ക് പുരോഗമിക്കുന്നുണ്ട്.
സമസ്ത ഉയര്‍ത്തുന്ന വെല്ലുവിളി
ഇതിനിടെയാണ് ഇകെ വിഭാഗം സമസ്ത ലീഗിന് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ലീഗിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിന്റെ മലബാറിലെ വോട്ടുബാങ്ക് എന്ന് തന്നെ ഇകെ വിഭാഗം സമസ്തയെ വിശേഷിപ്പിക്കാവുന്നതാണ്. അവിടെ ചോര്‍ച്ചയുണ്ടായാല്‍ അത് വലിയ തിരിച്ചടിയാകും.
കുഞ്ഞാലിക്കുട്ടിയുടെ വരവ്
പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ലീഗ് തീരുമാനവും ഇക്കുറി നിര്‍ണായകമാകും. സംഘടനാപരമായി ലീഗിനെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിയുമെങ്കിലും, അത് ഇത്തവണ വോട്ടായി മാറുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ യൂത്ത് ലീഗില്‍ നിന്നും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍, യുഡിഎഫില്‍ വലിയ നഷ്ടം നേരിടാത്ത പാര്‍ട്ടി മുസ്ലീം ലീഗ് ആണ്. ഇപ്പോഴുള്ള 18 ല്‍ നിന്ന് മൂന്നെണ്ണം കുറഞ്ഞ് 15 ആകുമെന്നാണ് ആ കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 19 ല്‍ ഒതുങ്ങുമെന്നും കണക്കുകള്‍ പറയുന്നു.
അധികാരത്തിലെത്തിയാല്‍
ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍, മുസ്ലീം ലീഗ് കഴിഞ്ഞ തവണത്തേക്കാള്‍ ശക്തരാകുമെന്ന് ഉറപ്പാണ്. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം മുസ്ലീം ലീഗിന് നല്‍കുമെന്നാണ് അണിയറ സംസാരം. അത്തരം ഒരു പ്രതീക്ഷയില്‍ തന്നെയാണ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതും.
മജീദും മത്സരിക്കും?
സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെപിഎ മജീദും ഇത്തവണ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2004 ല്‍ ടികെ ഹംസയോട് മഞ്ചേരിയില്‍ പരാജയപ്പെട്ടതിന് ശേഷം കെപിഎ മജീദ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാകും മുസ്ലീം ലീഗിനെ സംബന്ധിച്ച് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ്.