വാസവന്‍, സുധാകരന്‍, സികെ പത്മനാഭന്‍... നാര്‍കോട്ടിക് ജിഹാദില്‍ ഇവരില്‍ ആരാണ് മെച്ചം? അപ്രതീക്ഷിതം ആ പ്രതികരണം
കോഴിക്കോട്: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടായിരുന്നു നാര്‍കോട്ടിക് ജിഹാദ് എന്ന വിവാദ പരാമര്‍ശം നടത്തിയത്. ലൗ ജിഹാദ് എന്നൊരു സംഗതി തന്നെ ഉള്ളതായി കണ്ടെത്താന്‍ ആയിട്ടില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ അടക്കം വ്യക്തമാക്കിയിട്ടുള്ള ഒരു കാലത്താണ് കല്ലറങ്ങാട്ട് പിതാവിന്റെ ഇത്തരത്തിലൊരു പരാമര്‍ശം. പൊതുമണ്ഡലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് അത് ഇടയാക്കിക്കൊണ്ടിരിക്കുകയാണ്. ബിഷപ്പിന് പിന്തുണയുമായി ആദ്യം ബിജെപിയും പിന്നീട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്ത് വന്നു.
നാർകോട്ടിക് ജിഹാദിൽ അടപടലം ട്രോളുകൾ! ലൗ ജിഹാദ് പോലും കണ്ടെത്താത്ത നാട്ടിൽ ഇതെങ്ങനെ സാധിക്കും!!!
മന്ത്രിയായ വിഎന്‍ വാസവന്‍ ബിഷപ്പിനെ അരമനയില്‍ സന്ദര്‍ശിക്കുകയും അതിന് ശേഷം അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ബിഷപ്പിനെ ബിഷപ് ഹൗസില്‍ എത്തി കണ്ടു. ഇതിനിടയില്‍ ആയിരുന്നു ബിജെപി നേതാവായ സികെ പത്മനാഭന്റെ, ആരേയും അത്ഭുതപ്പെടുത്തുന്ന ആ പ്രതികരണം.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിന് അത്ര വലിയ ഗൗരവമൊന്നും ഇല്ലെന്നാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റും എല്ലാം ആയ സികെ പത്മനാഭന്‍ പറഞ്ഞത്. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍, ഒരു 'ജിഹാദ്' കൂട്ടി അങ്ങ് പറഞ്ഞു എന്ന് മാത്രം അതിനെ കണ്ടാല്‍ മതിയെന്നാണ് സികെ പത്മനാഭന്റെ അഭിപ്രായം. നാര്‍കോട്ടിക് ജിഹാദ് വിവാദം രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം സജീവമായി രംഗത്ത് വന്ന സാഹചര്യത്തില്‍ സികെ പത്മനാഭന്റെ പ്രതികരണത്തിന് ഒരുപാട് മാനങ്ങളുണ്ട്.
ഇത്രയും മാത്രം പറഞ്ഞുകൊണ്ട് സികെ പത്മനാഭന്‍ അവസാനിപ്പിക്കുകയും ചെയ്തില്ല. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തി, അതാണ് കാരണം എന്ന് പറയുന്ന സമീപനം ശരിയല്ലെന്ന് കൂടി സികെ പത്മനാഭന്‍ വ്യക്തമായി പറയുകയും ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് വലിയ തിരിച്ചടിയാണ്, പാര്‍ട്ടിയുടെ സമുന്നത നേതാക്കളില്‍ ഒരാളായ പത്മനാഭന്റെ പ്രതികരണം എന്ന് പ്രത്യേകമായി പറയേണ്ടതില്ല.
മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്ന മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പല നേതാക്കളും പറയാതിരുന്ന ഒരു കാര്യമാണ് ഇക്കാര്യങ്ങളില്‍ എല്ലാം എതിര്‍പക്ഷത്ത് എന്ന് ആരോപിക്കപ്പെടുന്ന ബിജെപിയുടെ നേതാവില്‍ നിന്ന് പുറത്ത് വന്നിട്ടുള്ളത്. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേരളത്തിലെ മുസ്ലീം പൊതുസമൂഹം ഏറെ അസ്വസ്ഥമായിരിക്കുന്ന ഘട്ടത്തില്‍ സികെ പത്മനാഭനെ പോലെ ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചതും, സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പല നേതാക്കളും അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നതും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍
വിവാദം കത്തി നില്‍ക്കുമ്പോള്‍ ആണ് ഏറ്റുമാനൂര്‍ എംഎല്‍എയും മന്ത്രിയും സിപിഎം നേതാവും ആയ വിഎന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്. തികച്ചും വ്യക്തിപരമായ സന്ദര്‍ശനം എന്നാണ് മന്ത്രിയുടെ വാദം. അതിന് ശേഷം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബിഷപ്പിന്റെ പുണ്യഗ്രന്ഥങ്ങളിലെ അഗാധമായ പാണ്ഡിത്യത്തെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട് മന്ത്രി. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല താന്‍ ബിഷപ്പിനെ കണ്ടത് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ പ്രശ്‌നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികള്‍ ആണെന്ന ഒരു പ്രസ്താവന കൂടി സംസ്ഥാനത്തെ മന്ത്രി നടത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും ആയ എ വിജയരാഘന്റെ പ്രതികരണം കൂടി ഇതില്‍ പരിശോധിക്കണം. പാലാ ബിഷപ്പിന്റെ പ്രതികരണത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്നാണ് വിജയരാഘവന്റെ പ്രതികരണം. വ്യക്തികളുടെ തെറ്റിനെ, മതത്തിന്റെ പേരില്‍ ചാര്‍ത്തരുത് എന്നുകൂടി വിജയരാഘവന്‍ പറയുന്നുണ്ട്. നാര്‍കോട്ടിക് ജിഹാദ് എന്ന ബിഷപ്പിന്റെ ആരോപണം തള്ളാതെയാണ് വിജയരാഘന്റെ പ്രതികരണം എന്നതാണ് വിമര്‍ശനത്തിന് വഴിവയ്ക്കുന്നത്. വ്യക്തികളുടെ തെറ്റിനെ മതത്തിന്റെ പേരില്‍ ചാര്‍ത്തരുത് എന്ന് കൂടി പറയുമ്പോള്‍, ബിഷപ്പിന്റെ പരാമര്‍ശത്തെ വിജയരാഘവന്‍ സാധൂകരിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എന്തായാലും, ഈ വിഷയത്തില്‍ ഏറെക്കുറേ കൃത്യമായ നിലപാട് സ്വീകരിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ്. നാര്‍കോട്ടിക് ജിഹാദ് എന്ന് ആദ്യമായി കേള്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍, അത് സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നാര്‍കോട്ടിക് എന്നത് ഏതെങ്കിലും മതത്തെ ബാധിക്കുന്നതല്ലെന്നും അത് സമൂഹത്തെ ബാധിക്കുന്നതാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാര്‍കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമേ ഉള്ളൂ എന്നും കൂടി പറഞ്ഞതോടെ അദ്ദേഹത്തിന്റെ നിലപാട് പൂര്‍ണമായും വ്യക്തമാക്കപ്പെട്ടു.
ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കാര്യങ്ങള്‍ അതിലും രസകരമാണ്. ആദ്യം യൂത്ത് കോണ്‍ഗ്രസ് ഘടകവും പിന്നീട് ഒരു ഡിസിസിയും ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. അതേസമയം പിടി തോമസിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. ബിഷിപ്പിന്റെ പരാമര്‍ശം സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉകരിക്കില്ലെന്നും സൗഹാര്‍ദ്ദം പുലര്‍ത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത് എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിഷപ്പിനെ വിമര്‍ശിക്കുന്ന സമീപനം ആണ് ആദ്യം സ്വീകരിച്ചത്. അതിരുകടന്ന പരാമര്‍ശം എന്നായിരുന്നു സതീശന്‍ ആദ്യം പറഞ്ഞത്. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുത് എന്ന് സമുദായ, ആത്മീയ നേതാക്കളോട് സതീശന്‍അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതേ വിഡി സതീശന്‍ തന്നെ പിന്നീട്, കെ സുധാകരനൊപ്പം ബിഷപ്പിനെ അരമനയില്‍ എത്തി സന്ദര്‍ശിക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ട ആള്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരനാണ്. എന്നാല്‍ ബിഷപ്പിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായില്ല. ഈ വിഷയത്തിന്റെ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സുധാകരന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ അദ്ദേഹം ഇതേ ബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കൂടി അദ്ദേഹം പറയുമ്പോള്‍, കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
Recommended Video
എന്തായാലും ഇതുവരെ ഉണ്ടായ പ്രതികരണങ്ങളിലും നിലപാടുകളിലും വേറിട്ടുനിൽക്കുന്നത് സികെ പത്മനാഭന്റെ പ്രതികരണം തന്നെയാണ്. ഈ വിഷയത്തിൽ ബിഷപ്പിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച പാർട്ടിയുടെ പ്രതിനിധി കൂടിയാണ് സികെ പത്മനാഭൻ.