ഹിമാലയന്‍ ജീവിതത്തില്‍ നരേന്ദ്ര മോദിയുടെ സ്വയം കണ്ടെത്തലുകള്‍
ആത്മസന്ദേഹങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍ എല്ലാവര്ക്കും നേരിടേണ്ടി വന്നിട്ടുണ്ടാവും. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍... മിക്കപ്പോഴും യൗവ്വനാരംഭത്തിനും പക്വതയെത്തുന്നതിനും ഇടയിലുള്ള കാലത്ത് നിങ്ങളുടെ ജീവിതം, ലക്ഷ്യമില്ലാതെ ഒഴുകുന്നത് പോലെ തോന്നിപ്പോകും. ഇങ്ങനെ നോക്കുമ്പോള്‍, ഒരിത്തിരി ആശ്വാസം തോന്നും- കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മളെയൊക്കെ പോലെ തന്നെ ആയിരുന്നു! 17-ാം വയസ്സില്‍ തന്റെ ജീവിത ലക്ഷ്യം അന്വേഷിച്ച് യാത്ര ചെയ്യാന്‍ തീരുമാനിച്ച ആളാണ് നരേന്ദ്ര മോദി. 'എങ്ങോട്ടാണ് പോകേണ്ടതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നോ എനിക്കറിയില്ലായിരുന്നു. പക്ഷേ, ഒന്ന് മാത്രം അറിയാമായിരുന്നു- എനിക്കെന്തെങ്കിലും ചെയ്യണം.' നരേന്ദ്ര മോദി ഹ്യൂമന്‍സ് ഓഫ് ബോംബേയോട് പറഞ്ഞു.
ജീവിതലക്ഷ്യം തേടി ചക്രവാളത്തിലേക്ക് പറക്കാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. അമേരിക്കയിലേക്കോ, അതുപോലുള്ള മറ്റിടങ്ങളിലേക്കോ യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവരുണ്ടാവും. എന്നാല്‍ കൗമാരക്കാരനായ മോദി തിരഞ്ഞെടുത്തത് ഹിമാലയസാനുക്കള്‍ ആയിരുന്നു. 'അതി വിശാലമായി തന്നെ ഞാന്‍ സഞ്ചരിച്ചു, രാമകൃഷ്ണ മിഷനില്‍ സമയം ചെലവഴിച്ചു, സന്യാസിമാരെ കണ്ടു, അവര്‍ക്കൊപ്പം താമസിച്ചു, ആന്തരികമായ ഒരു കണ്ടെത്തലിന് തുടക്കം കുറിക്കുകയും ചെയ്തു' - അദ്ദേഹം പറഞ്ഞു.
കുളിക്കാന്‍ ആളുകള്‍ ചൂടുവെള്ളം വേണം എന്ന് പറയുമ്പോള്‍ കളിയാക്കുന്നവരാണ് നമ്മള് മലയാളികള്‍, അതിപ്പോള്‍ ഏത് കാലാവസ്ഥയില്‍ ആണെങ്കിലും. എന്നാല്‍, നരേന്ദ്ര മോദി ഹിമാലയത്തിലെ മരംകോച്ചുന്ന കൊടും തണുപ്പില്‍, അതിരാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേറ്റ് പുഴയില്‍ ആയിരുന്നു കുളിച്ചിരുന്നത്. 'ശാന്തിയും ഏകത്വവും ധ്യാനവും എല്ലാം ഒരു വെള്ളച്ചാട്ടത്തിന്റെ ലളിതമായ ശബ്ദത്തില്‍ പോലും കണ്ടെത്താന്‍ ആകും' എന്ന് പഠിക്കുകയും ചെയ്തു. അടുത്ത തവണ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനെ കുറിച്ച് നിങ്ങൾ വീമ്പിളക്കുമ്പോള്‍ ഇത് കൂടി ഒന്ന് മനസ്സില്‍ വച്ചോളൂ...!!!
തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കണം എന്നായിരുന്നു ചെറുപ്രായത്തില്‍ തന്നെ മോദിയുടെ ആഗ്രഹം. സൈന്യത്തില്‍ ചേരുന്നതിനെ കുറിച്ച് പോലും അദ്ദേഹം ആലോചിച്ചിരുന്നു. എന്നാല്‍ സന്യാസിമാരും സിദ്ധന്മാരും ഉള്‍പ്പെടെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരുമായി സംവദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതായി. പ്രപഞ്ചത്തിലെ അസംഖ്യം സാധ്യതകളിലേക്ക് അദ്ദേഹത്തെ തുറന്നുവിട്ടു. അങ്ങനെ ഒരു ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം സ്വയം കണ്ടെത്തുന്നതിനുള്ള യാത്ര തുടങ്ങുന്നത്. ആ യാത്രയില്‍ നിന്ന് കിട്ടിയ പാഠങ്ങള്‍ അദ്ദേഹം ഇന്നും കൂടെ കൊണ്ടുനടക്കുന്നു.
'ഞാന്‍ ഒരുപാട് വെളിപാടുകളിലൂടെ കടന്നുപോയിട്ടുണ്ട്. അവ ഇന്ന് വരേയ്ക്കും എന്നെ സഹായിച്ചിട്ടും ഉണ്ട്. നമ്മുടെ ചിന്തകളാലും പരിമിതികളാലും നാം കെട്ടിയിടപ്പെട്ടിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അനന്തതയ്ക്ക് മുന്നില്‍ നിങ്ങള്‍ കീഴടങ്ങുകയും, എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗം മാത്രമാണ് നിങ്ങള്‍ എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. ഇത് തിരിച്ചറിയുന്നതോടെ നിങ്ങളില്‍ അവശേഷിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ അവസാന ശേഷിപ്പും ഉരുകിപ്പോകും. അപ്പോള്‍ നിങ്ങളുടെ ജീവിതം ശരിക്കും തുടങ്ങും.'
'അപ്പോഴേക്കും എല്ലാം മാറി'... മോദി തുടര്‍ന്നും പറഞ്ഞു. 'രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീട്ടിലേക്ക് മടങ്ങി. വ്യക്തതയോടേയും മുന്നോട്ടുള്ള വഴിയിലേക്ക് ഒരു മാര്ഗ്ഗദര്ശനത്തോടേയും ആയിരുന്നു ആ മടക്കം.'
ആത്മസാക്ഷാത്കാരത്തിന് വേണ്ടിയുള്ള ആ യാത്രയിലാണ്, എല്ലാവരും അവരവരുടെ ചിന്തകളുടേയും പരിമിതികളുടേയും അടിമകളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഒരിക്കല്‍ തുനിഞ്ഞിറങ്ങിക്കഴിഞ്ഞാല് പിന്നെ, ഉന്നതങ്ങളില്‍ എത്തുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും ആവില്ല. അത് തന്നെയാണ് നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചെയ്ത് കാണിച്ചതും. ഹ്യൂമന്‍സ് ഓഫ് ബോംബേയുമായി നടത്തിയ അഞ്ച് ഭാഗങ്ങളിലായുള്ള അഭിമുഖത്തില്‍, താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും പതനങ്ങളിലെ പിന്‍വലിയലുകളെ കുറിച്ചും എല്ലാം നരേന്ദ്ര മോദി വിവരിക്കുന്നുണ്ട്. എട്ടാം വയസ്സില്‍ ഗുജറാത്ത് പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതല്‍ 17-ാം വയസ്സില്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടി നടത്തിയ യാത്ര വരെ... അതെ, അദ്ദേഹം സവിശേഷമായ ഒരു ജീവിതം തന്നെ ആണ് ജീവിച്ചത്.
യുവതലമുറ തിരക്കിനിടയിൽ ആത്മപരിശോധനയ്ക്ക് കൂടി സമയം കണ്ടെത്തണമെന്ന് നരേന്ദ്ര മോദി