രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾ
രാഷ്ട്രീയ രംഗത്തും സിനിമയിലും കായിക രംഗത്തുമെല്ലാം സംഭവബഹുലമായ വർഷം. അനേകരുടെ വീഴ്ചകളും ഉയിർപ്പുകളും മൌനങ്ങളും തുറന്നു പറച്ചിലുകളും 2018നെ ചരിത്രത്തിലെഴുതിയിടും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ രാഹുൽ ഗാന്ധി, മോദിക്ക് ഒത്ത എതിരാളിയായ വർഷം എന്ന് വിളിക്കാം 2018നെ. പകൽ മാന്യന്മാരായ വമ്പൻ സ്രാവുകളുടെ മുഖംമൂടികൾ മീ ടൂ കൊണ്ട് ഉശിരുളള പെണ്ണുങ്ങൾ വലിച്ച് കീറിയ വർഷം എന്നുമാവാം.
തുല്യനീതി ഉറപ്പ് വരുത്തുന്നതടക്കമുളള ചരിത്രപരമായ സുപ്രീം കോടതി വിധികളുടേയും പെണ്ണിന്റെ സ്വപ്നങ്ങൾക്ക് ആർക്കും അതിര് വരയ്ക്കാനാകില്ലെന്ന് മേരി കോം എന്ന അമ്മയായ സ്ത്രീ തെളിയിച്ച വർഷമെന്നും 2018നെ അടയാളപ്പെടുത്താം. 2018ൽ വാർത്തകളുണ്ടാക്കിയ വ്യക്തികൾ പലരുമുണ്ട്. വാർത്തകളിലെ താരങ്ങൾ ചിലരും. 2018ലെ തലക്കെട്ടുകളിൽ, നേട്ടങ്ങളിലൂടെയും വിവാദങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടവരെ അറിയാം:
രാഹുല്‍ ഗാന്ധി
പപ്പുവെന്നും അമൂല്‍ ബേബിയെന്നും എതിരാളികള്‍ പരിഹസിച്ച ഇടത്ത് നിന്നും രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുളള നേതാവ് എന്ന ഇമേജിലേക്കുളള രാഹുല്‍ ഗാന്ധിയുടെ സ്ഥിരതയുളള വളര്‍ച്ച കണ്ട വര്‍ഷമാണ് 2018. നിരന്തരമായി റാഫേല്‍ വിവാദം അടക്കമുളള ആരോപണങ്ങള്‍ വഴി ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച രാഹുല്‍ കയ്യടികള്‍ നേടി. അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രകടനം രാഹുലിനെ താരമാക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള മൃദുഹിന്ദുത്വ നാടകങ്ങളുടെ പേരില്‍ രാഹുല്‍ വിമര്‍ശനം ഏറ്റു വാങ്ങുന്നു.
നരേന്ദ്ര മോദി
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് വന്ന് നില്ക്കുമ്പോള് 2014ല്‍ ഉണ്ടായിരുന്ന താരമൂല്യമില്ലാതെയാണ് 2018ലെ മോദിയുടെ നില്‍പ്പ്. ഇന്ധന വില വര്‍ധനവും കര്‍ഷക പ്രശ്നങ്ങളും അടക്കമുളള അടിസ്ഥാന വിഷയങ്ങളിലെ മോദിയുടെ മൗനമാണ് 2018 കൂടുതലും ചര്‍ച്ച ചെയ്തത്. വികസനത്തെക്കുറിച്ച് സംസാരിക്കാതെ, രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കാതെ, രാഹുലിന്റെ കുടുംബ പാരമ്പര്യത്തേയും നെഹ്റുവിന്റെയും ഇന്ദിരയുടേയും ഭരണത്തെ അധിക്ഷേപിച്ച് മോദി വാര്‍ത്തകളില്‍ നിറഞ്ഞു. സോള്‍ സമാധാന പുരസ്ക്കാരവും യുഎന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരവും മോദിയെ തേടിയെത്തിയത് 2018ലാണ്.
എംജെ അക്ബര്‍
കേന്ദ്ര സര്‍ക്കാരിനെ നാണം കെടുത്തി, മീ ടൂ ആരോപണങ്ങളില്‍പ്പെട്ട് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്ന വ്യക്തിയാണ് എംജെ അക്ബര്‍. മാധ്യമപ്രവര്‍ത്തകരായ യുവതികള്‍ അടക്കം നിരവധി ലൈംഗിക പീഡന ആരോപണങ്ങളാണ് മീ ടൂ മൂവ്മെന്റിലൂടെ എംജെ അക്ബറിന് നേര്‍ക്ക് ഉയര്‍ന്ന് വന്നത്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ എംജെ അക്ബറിന് രാജി വെച്ചൊഴിയേണ്ടതായി വന്നു.
ബിപ്ലവ് ദേവ് കുമാര്‍
സിപിഎം ഭരണം അവസാനിപ്പിച്ച് തൃപുരയില്‍ മുഖ്യമന്ത്രിയായതിന് ശേഷം മണ്ടത്തരങ്ങളും വിവാദ പ്രസ്താവനകളും കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞു ബിപ്ലവ് ദേവ് കുമാര്‍. മഹാഭാരത കാലത്ത് ഇന്റര്നെറ്റുണ്ടായിരുന്നുവെന്നും യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ പശുവിനെ വളര്‍ത്തണമെന്നും വെള്ളത്തിലെ ഓക്സിജന്‍ കൂട്ടാന്‍ താറാവിനെ വളര്‍ത്തണമെന്നും സിവില്‍ എന്‍ജിനീയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വ്വീസിന് അപേക്ഷിക്കേണ്ടതെന്നുമടക്കം പ്രസംഗിച്ച് തലക്കെട്ടുകളില്‍ ബിപ്ലവ് ദേവ് നിറഞ്ഞു.
ഡികെ ശിവകുമാര്‍
കര്‍ണാടകത്തിലെ കിംഗ് മേക്കറായി വാര്‍ത്തകളില്‍ ഇടംപിടിച്ച കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. അണികളുടെ ഡികെ. കര്‍ണാടകത്തിലെ നിയസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് തടഞ്ഞതിന് പിന്നിലെ പ്രധാന തലച്ചോറ്. ജെഡിയുവുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നത് സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് അഹമ്മദ് പട്ടേലിന്റെ അനുയായി ആയ ഡികെ ആയിരുന്നു.
മേരി കോം
ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മണിപ്പൂരിന്റെ മകള്‍ മേരി കോം സുവര്‍ണ ചരിത്രമെഴുതിയതും 2018ല്‍. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമായി മാറി ഈ മുപ്പത്തിയഞ്ചുകാരി. ലോക ചാമ്പ്യന്‍ഷിപ്പില്‍ 7 മെഡലുകളോടെ മെഡല്‍ നേട്ടത്തിലും മേരി കോം റെക്കോര്‍ഡിട്ടു. പുരുഷ ഇതിഹാസം ഫെലിക്സ് സാവോണിന് പിന്നില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവുമായി മേരി കോം.
ദീപക് മിശ്ര
സുപ്രീം കോടതിയുടെ 45മത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച് സംഭവബഹുലമായ കാലത്തിന് ശേഷമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസിന് മേല്‍ അവിശ്വാസം ആരോപിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുകയുണ്ടായി. ബിജെപി ചായ്വുണ്ട് എന്ന ആരോപണം നേരിട്ടു ദീപക് മിശ്ര. സുപ്രീം കോടതിയുടെ പടിയിറങ്ങും മുന്‍പ്, ശബരിമല കേസില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടും, വിവാഹേതര ബന്ധവും സ്വവര്‍ഗ ലൈംഗികതയും കുറ്റകരമല്ലെന്ന് വിധിച്ചും ചരിത്രം കുറിച്ചു ദീപക് മിശ്ര.
മിതാലി രാജ്
ആണുങ്ങള് വാഴുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിലെ പെണ്‍കരുത്തിന്റെ പ്രതീകമാണ് മിതാലി രാജ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയിരുന്ന മിതാലി രാജിന് ഏകദിന അര്‍ധസെഞ്ച്വറികളുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മികച്ച റെക്കോര്ഡാണുളളത്. 170 മത്സരങ്ങളില്‍ നിന്ന് 42 സെഞ്ച്വറികള്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി 2018ല്‍ കായികലോകത്തെ താരമായി. വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ ടീമില്‍ നിന്നും പുറത്താക്കിയത് മുതല്‍ മിതാലി വിവാദത്തിലാണ്.
നീരവ് മോദി, മെഹുൽ ചോക്സി
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് കടന്ന കുപ്രസിദ്ധനായ വ്യവസായിയാണ് നീരവ് മോദി. കോടികള്‍ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയ്ക്ക് ശേഷം ബിജെപി സര്‍ക്കാരിനെ കണക്കിന് വെള്ളം കുടിപ്പിച്ചു നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിയായ പ്രമുഖ വജ്രവ്യാപാരി മെഹുല്‍ ചോക്സിയും നീരവ് മോദിക്കൊപ്പം രാജ്യം വിട്ട് 2018ലെ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച വാര്‍ത്താ തലക്കെട്ടുകളായി.
അലോക് വര്‍മ്മ
അപ്രതീക്ഷിതമായി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയതോടെയാണ് സിബിഐ തലപ്പത്തെ പോര് രാജ്യം അറിഞ്ഞത്. ിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ അഴിമതി ആരോപണത്തില്‍ കേസെടുത്തോടെയാണ് പോരിന്റെ തുടക്കം. അലോക് വര്‍മ്മയ്ക്കെതിരെ ആരോപണവുമായി അസ്താനയും രംഗത്ത് എത്തി. തുടര്‍ന്നാണ് രണ്ട് പേരുടേയും പുറത്താക്കല്‍. അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപച്ചതോടെ വിഷയം കോടതിക്ക് മുന്നിലാണ്.
പിണറായി നൽകിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്ക്കാരം നൽകും, ഭീഷണിയുമായി എഎൻ രാധാകൃഷ്ണൻ