ആരോഗ്യമന്ത്രി കെകെ ശൈലജ മാസ്സാണ്.. നിപ്പ ഗ്രസിച്ച ഐസൊലേഷൻ വാർഡിലേക്ക് മന്ത്രിയെത്തി!
കോഴിക്കോട്: നിപ്പാ വൈറസ് ഭീതി കോഴിക്കോടിനെ വിട്ടൊഴിഞ്ഞ് കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത കൊലയാളി വൈറസിനെ കോഴിക്കോട് പൊരുതിത്തോൽപ്പിച്ചു എന്ന് തന്നെ പറയാം. ആരോഗ്യ പ്രവർത്തകരുടേയും അവരെ മുന്നിൽ നിന്ന് നയിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും പ്രവർത്തനം നന്ദി പറച്ചിലിനുമപ്പുറത്താണ്.
കെകെ ശൈലജയുടെ രാഷ്ട്രീയ ശത്രുക്കൾ പോലും നിപ്പാ പ്രതിരോധത്തിന്റെ പേരിൽ മന്ത്രിയെ അഭിനന്ദിക്കുകയാണ്. അയേൺ ലേഡിയെന്ന് വിളിപ്പേരും വീണിരിക്കുന്നു. നിപ്പാ പോയ ശേഷവും ആളുകളിൽ തുടരുന്ന ഭീതി അകറ്റാൻ മന്ത്രി തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നു. നിപ്പാ ബാധിച്ച ശേഷവും ജീവിതത്തിലേക്ക് തിരികെ വന്നവരെ മന്ത്രി സന്ദർശിച്ചതിനെക്കുറിച്ച് ശൈലജ ടീച്ചറുടെ സുരക്ഷാ ചുമതലയുള്ള ഷൈജു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്:
പറയാതെ വയ്യ
പറയാതെ വയ്യ.. ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. നിപ രോഗത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അജന്യയെയും ഉബീഷിനെയും മെഡിക്കൽ കോളേജിൽ ചെന്ന് കാണുമെന്നൊരു സൂചന ലഭിച്ചിരുന്നെങ്കിലും പോകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.കോഴിക്കോട് കലക്ട്രേറ്റിൽ രാവിലെ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷം പത്രപ്രവർത്തകരെ സാക്ഷിനിർത്തി ബഹുമാനപ്പെട്ട മന്ത്രി ഒരു അറിയിപ്പ് നൽകി.
ഐസൊലേഷൻ വാർഡിലേക്ക്
വൈകീട്ട് നാല് മണിക്ക് ഐസൊലേഷൻ വാഡിലേക്ക് പോവുകയാണ്. രോഗമുക്തി നേടിയിട്ടും സമൂഹം ഭയത്തോടെയും അവജ്ഞയോടെയും നോക്കിക്കാണുന്നതിനാൽ ഡിസ്ചാർജ് ചെയ്യാൻ പ്രയാസപ്പെടുന്ന അജന്യയെയും ഉബീഷിനേയും നേരിൽ കാണുകയാണ്. ഒരു ജനതയുടെ ആകെ ആശങ്കയെ മാറ്റാൻ ഇത്ര ഭയരഹിതമായും ആർജ്ജവത്തോടെയും ഉറച്ചവാക്കുകളിൽ മന്ത്രി പ്രഖ്യാപനം നടത്തിയപ്പോൾ സുരക്ഷാ ചുമതല നിർവ്വഹിക്കേണ്ടൊരാൾ എന്ന നിലയിൽ വലിയൊരാശങ്കയുണ്ടായത് എനിക്കാണ്.
പ്രോട്ടോക്കോൾ പാലിച്ച് മാത്രം
നിശ്ചയദാർഢ്യത്തോടെയുള്ള ആ തീരുമാനത്തെ മാറ്റിക്കാനാവില്ലെന്ന് ഉറപ്പായതിനാൽ ആദ്യം മണിപ്പാൽ ആശുപത്രിയിൽ നിന്നും വന്ന വൈറോളജി വിദഗ്ദനായ ഡോക്ടർ അരുൺ കുമാറിനോട് സാഹചര്യത്തിൻ്റെ ഗൗരവം ചോദിച്ച് മനസിലാക്കി. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മാത്രമേ പോകാവൂ എന്നും മന്ത്രി എവിടെ പോകുന്നുണ്ടെങ്കിലും കൂടെ ഞാനുമുണ്ടാകുമെന്നും എനിക്ക് കൂടി സംവിധാനങ്ങൾ ഒരുക്കിത്തരണമെന്നും ഞാൻ അദ്ധ്യേഹത്തോട് അഭ്യർത്ഥിച്ചു.
ആളൊഴിഞ്ഞ പൂരപ്പറമ്പ്
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിശ്ചിതമായ അകലം പാലിച്ച് കൊണ്ട് സംസാരിക്കുകമാത്രമേ ചെയ്യുകയുള്ളുവെന്നും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാമെന്നും അദ്ധ്യേഹം സമ്മതിച്ചു. സമയം 3.45 ആയപ്പോഴേക്കും ഞങ്ങൾ ഗസ്റ്റ്ഹൗസിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. റോഡും നഗരവും പൊതുവെ തിരക്ക് കുറവുള്ളതായി തോന്നി. മെഡിക്കൽ കോളേജിനടുത്തെത്തിയപ്പോൾ ദിവസം ഇത്ര കഴിഞ്ഞിട്ടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് തോന്നിയത്. ഏറെയും കടകൾ അടഞ്ഞ് കിടക്കുന്നു.
അജന്യയും,ഉബീഷും
ഞങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പളിൻ്റെ മുറിയിലേക്ക് ചെന്നു.അവിടെ വച്ച് കാര്യങ്ങൾ പ്ലാൻ ചെയ്തു.ബഹുമാനപ്പെട്ട മന്ത്രിയോടൊപ്പം എം.എൽ.എ,കലക്ടർ,ഡിഎ്ച് എസ്,അരുൺ ഡോക്ടർ എന്നിവർ മാത്രം ഐസോലേഷൻ വാഡിലേക്ക് കയറ്റിയാൽ മതി. മാധ്യമങ്ങൾ പുറത്ത് നിൽക്കട്ടേ. അഞ്ച് മിനുട്ടിനകം ഡാനിഷ് ഡോക്ടറുടെ വിളിവന്നു. അജന്യയും,ഉബീഷും റെഡിയാണ്. ഞങ്ങളെല്ലാവരും അങ്ങോട്ടേക്ക് നടന്നു.
ബഹിരാകാശ സഞ്ചാരികളെപ്പോലെ
പനി ക്ലിനിക്കിൻ്റെ പരിസരത്തുള്ളവരെല്ലാം സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാഡിനകത്ത് കണ്ടാൽ ആരെയും പ്രത്യേകം മനസിലാകുന്നില്ല. എല്ലാവരും ബഹിരാകാശ സഞ്ചാരികളെപ്പോലെ എൻ90 മാസ്കും, ബോഡി ബാഗുമെല്ലാം ധരിച്ചവരാണ്. കണ്ണ് മാത്രം കാണാം. പരസ്പരം തിരിച്ചറിയാൻ പ്ലാസ്റ്റിക്ക് കോട്ടിന് പുറത്ത് അറ്റൻ്റർ,ഡോക്ടർ എന്നെല്ലാമെഴുതിയ എഴുത്ത് മാത്രം. ഡിപിഎം ഡോക്ടർ ബിജോയ് ഞങ്ങൾക്കെല്ലാം ഹാൻ്റ് റബ് തന്നു. ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മളാരും മാസ്കോ കോട്ടോ ധരിക്കേണ്ടതില്ലെന്നും.
കേരളം നൽകുന്ന സംഭാവന
നമ്മളിൽ നിന്ന് അവർക്ക് ഇൻഫെക്ഷനുണ്ടാവരുതെന്ന് കരുതിയാണ് ഹാൻ്റ്റബ്ബ് ലോഷൻ തന്നതെന്നും പറഞ്ഞു. ഇത്തിരി മുന്നോട്ട് ചെന്നപ്പോൾ തന്നെ വളരെ പ്രസന്ന വദനയായി അജന്യയും, ഉബീഷും മന്ത്രിയെ കാത്തിരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട രണ്ടുപേരും പൂർണ്ണ ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഏറെ നന്ദിയോടെ മന്ത്രിയുടെ മുന്നിൽ നിന്നു.ലോകാരോഗ്യ രംഗത്ത് കേരളം നൽകുന്ന സംഭാവന.. നിപ്പാ രോഗത്തെ അതിജീവിച്ച പുതു ചരിത്രം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും കേരളാ ആരോഗ്യ വകുപ്പിനും ഇനി തലയെടുപ്പോടെ തന്നെ വിളിച്ച് പറയാം..
ഒരമ്മയുടെ കരുതലും സ്നേഹവും
അൽപ്പ നേരത്തെ കുശല വർത്താമാനത്തിൽ ഒരു മന്ത്രിയുടെ കാര്യക്ഷമതയും,ഒരു സാമൂഹ്യ പ്രവർത്തകയുടെ കടമയും, ഒരമ്മയുടെ കരുതലും സ്നേഹവുമെല്ലാം അവിടെ കാണാനിടയായി. അത് എല്ലാവരിലും നല്ല ആത്മ വിശ്വാസം പകർന്നു.ഇനി ഞാനെപ്പഴാണ് ഡ്യൂട്ടിക്ക് പോകേണ്ടതെന്ന അജന്യയുടെ ചോദ്യം എല്ലാവരിലും ചിരി പടർത്തി. പോകാൻ നേരത്ത് പ്രോട്ടോക്കോൾ ലംഘിച്ച് ടീച്ചർ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. അരുൺ ഡോക്ടർ എന്നെയൊന്ന് നോക്കി. ഗൗരവം വെടിഞ്ഞ് ഞാൻ ചിരിച്ചു..
അവരെ സല്യൂട്ട് ചെയ്യണം
പുറത്ത് മാധ്യമ പ്രവർത്തകർ വിശേഷങ്ങൾക്കായി കാതോർത്തിരിപ്പുണ്ടായിരുന്നു. അവർക്ക് വേണ്ടത് അവർക്ക് നൽകി തിരികെ ഗസ്റ്റ് ഹൗസിവേക്ക് പുറപ്പെട്ടു. ഞാൻ വഴി നീളെ ചിന്തിക്കുകയായിരുന്നു. എത്ര വലിയൊരു വിപത്തിനെയാണ് ഇവിടെ പിടിച്ച് കെട്ടിയത്.. നിപ്പയെ പിടിച്ച് കെട്ടിയ ബഹുമാനപ്പെട്ട മന്ത്രിമുതൽ മൃതദേഹം മറവ് ചെയ്ത തൊഴിലാളി വരെ ആരോഗ്യ വകുപ്പിലെ മുഴുവൻ ടീമിനോടും കേരള ജനത മുഴുവൻ നിവർന്ന് നിന്നൊന്ന് സല്യൂട്ട് ചെയ്യേണ്ടതുണ്ട്. അവർ നടത്തുന്ന പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ ഒപ്പം ചേരേണ്ടതുണ്ട്.
അയൺ ലേഡി
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാറും നേരത്തെ മന്ത്രിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. കുറിപ്പ് ഇതാണ്: ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. ഒരു രാഷ്ട്രീയക്കാരിയും, ഭരണ കർത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം... The iron lady... വിഷയങ്ങൾ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി.
അസാമാന്യ പക്വത
ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാൻസി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു... ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. നിപ്പാ രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു... ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഷൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം