ഇല്ലാത്ത ബീഫും സംഘപരിവാറും കയറ്റി സ്‌കോര്‍ ചെയ്യാന്‍ നോക്കി.... കൈരളി ഓണ്‍ലൈന്‍ പ്ലിങ്...
നരേന്ദ്ര മോദി ഭരിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള വിഷയങ്ങളാണ് ബീഫ്, സംഘപരിവാര്‍, അസഹിഷ്ണുത തുടങ്ങിയവ. അതുകൊണ്ടു തന്നെയാകണം ബെംഗളൂരുവില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന് കേട്ടപ്പോള്‍ കൈരളി ഓണ്‍ലൈന്‍ അതില്‍ ബീഫിനെയും ക്ഷേത്രത്തെയും കണക്ട് ചെയ്യാന്‍ നോക്കിയത്. ബീഫ് കഴിച്ച് ക്ഷേത്രത്തിനടുത്ത് നിന്ന മലയാളികള്‍ക്ക് മര്‍ദ്ദനം എന്ന ലൈനിലായിരുന്നു തലക്കെട്ട് തന്നെ.
വാര്‍ത്തയില്‍ എവിടെയും പറയുന്നില്ലെങ്കിലും ടാഗില്‍ സംഘപരിവാര്‍ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും ടാഗും കൊടുത്തിരുന്നു. ദണ്ഡുകളും ആയുധങ്ങളും കൊണ്ടാണ് മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നും കൈരളി വാര്‍ത്തയില്‍ പറയുന്നു. ബീഫ് പരമാര്‍ശം മനോരമ, മാതൃഭൂമി എന്നിവയുടെ സൈറ്റുകളിലും ഉണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു.
പരാതിയില്‍ അത്തരം ഒരു പരാമര്‍ശം പോലുമില്ലായിരുന്നു എന്ന് മനോരമ തന്നെ പിന്നീട് വാര്‍ത്ത കൊടുത്തു. ബീഫും മര്‍ദ്ദനവുമായി ബന്ധമൊന്നും ഇല്ല എന്ന് വിദ്യാര്‍ഥികള്‍ തന്നെ പറഞ്ഞതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്ലിങിയപ്പോള്‍ ആര് പ്ലിങി
സംഭവം ബീഫുമായും ക്ഷേത്രവുമായും കണക്ട് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കൈരളി ഓണ്‍ലൈന്‍ പ്ലിങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലും ഇവര്‍ക്ക് ഈ വിവരമൊക്കെ എവിടെ നിന്ന് കിട്ടുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നു
എന്തിനാണീ സംഘപരിവാര്‍ ടാഗ്
സംഘപരിവാറിന്റെ ആളുകളാണ് മര്‍ദ്ദിച്ചത് എന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. ആരോപണവും ഇല്ല. പിന്നെ എവിടെ നിന്നാണ് ഈ ടാഗ് വന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. ചിലപ്പോള്‍ ബീഫ്, ക്ഷേത്രം തുടങ്ങിയ ടാഗുകളുള്ള വാര്‍ത്തയിലെ ഡിഫോള്‍ട്ട് ടാഗായിരിക്കും സംഘപരിവാര്‍. ഇങ്ങനെ ആശ്വാസം കൊള്ളുന്നവരും ഉണ്ട്.
കേരളത്തിലുള്ളവരാണോ എങ്കില്‍ അടി?
ലക്ഷക്കണക്കിന് മലയാളികള്‍ ബെംഗളൂരു നഗരത്തില്‍ ജീവിക്കുന്നുണ്ട്. തൊഴിലെടുത്തും പഠിച്ചും മറ്റുമായി. ''കേരളത്തില്‍ നിന്നുള്ളവരാണോ എന്ന് ചോദിച്ച് അക്രമമുണ്ടാക്കി'' എന്ന് കൈരളി ഓണ്‍ലൈന്‍ വാര്‍ത്ത എഴുതിയത് വായിച്ചാല്‍ തോന്നുക മലയാളികളാണ് എന്ന് പറഞ്ഞാല്‍ ബെംഗളൂരുവില്‍ അപ്പോള്‍ അടി കിട്ടും എന്നതാണ്.
മനോരമ പറയുന്നത്
ആദ്യദിവസം ബീഫാണ് വിഷയം എന്ന തരത്തില്‍ വാര്‍ത്ത കൊടുത്തെങ്കിലും പിറ്റേന്ന് മനോരമ സ്റ്റാന്‍ഡ് മാറ്റി. വിദ്യാര്‍ഥികള്‍ താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ടെന്നും അതിനാല്‍ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയര്‍ ഇവരോട് പറഞ്ഞിരുന്നെന്ന് പോലീസ് പറഞ്ഞതായിട്ടാണ് മനോരമ ശനിയാഴ്ച വാര്‍ത്ത കൊടുത്തത്.
എല്ലാം മറന്നുപോയി
പരാതിയില്‍ ബീഫ് എന്ന പരാമര്‍ശം പോലും ഇല്ലെന്നും പിന്നെ ബീഫ് എവിടെ നിന്ന് വന്നു എന്ന് പോലീസും പരാതിക്കാരായ വിദ്യാര്‍ഥികളും കുഴങ്ങി എന്നുമാണ് മനോരമ ഞായറാഴ്ച വാര്‍ത്തയടിച്ചത്. മര്‍ദ്ദനമേറ്റതിന് പിന്നാലെ ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ബീഫിന്റെ പേരിലാണ് അക്രമമെന്ന് വാര്‍ത്ത പ്രത്യക്ഷപ്പെട്ടു എന്നും മനോരമ എഴുതുന്നു.
മാതൃഭൂമിയും നിലപാട് മാറ്റി
മനോരമയുടെ അതേ നിലപാട് തന്നെയാണ് മാതൃഭൂമിയും സ്വീകരിച്ചത്. ശനിയാഴ്ച ബീഫിന്റെ പേരിലാണ് മര്‍ദ്ദനം എന്ന് വാര്‍ത്ത കൊടുത്തു. ഞായറാഴ്ച അത് തള്ളിപ്പറഞ്ഞു. സമൂഹിക മാധ്യമങ്ങളും ടി വി ചാനലുകളും തെറ്റായ വാര്‍ത്തകള്‍ നല്‍കി എന്നാണ് മാതൃഭൂമിയുടെ കുറ്റപ്പെടുത്തല്‍.
എന്താണ് സംഭവിച്ചത്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്നത് ഇനിയും വ്യക്തമല്ല. രാത്രി ഒരു മണി സമയത്താണ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റതെന്നും പ്രദേശവാസികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കിയതാണ് അതല്ല പ്രദേശവാസികള്‍ വിദ്യാര്‍ഥികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കിയതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്
ബീഫെവിടെ നിന്നും വന്നു
ബീഫിനെയും ക്ഷേത്രത്തെയും കണക്ട് ചെയ്യാന്‍ നോക്കിയത് കൈരളി ഓണ്‍ലൈനിന്റെ രാഷ്ട്രീയമാകാനേ തരമുള്ളൂ. മാസംഭക്ഷണം കഴിക്കുന്നവര്‍ക്ക് വീട് കൊടുക്കില്ല എന്നും മറ്റും ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ആളുകള്‍ക്ക് നിലപാടുകള്‍ ഉണ്ടെങ്കിലും ബീഫ് കഴിച്ച് ക്ഷേത്രത്തിന്റെ സമീപം നിന്നതിന് തല്ലി എന്നൊന്നും ഇത് വരെ കേട്ടിട്ടില്ല.
സംഘപരിവാറാകണം എന്നില്ല
അഥവാ ബീഫ് കഴിച്ചതോ പാചകം ചെയ്തതോ ആയി ആരെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാലും അത് സംഘപരിവാര്‍ ആളുകള്‍ തന്നെ ആകണം എന്നും ഇല്ല. ഗോമാംസം, ഗോവധം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ണാടകയില്‍ പല സ്ഥലങ്ങളിലും വളരെ വൈകാരികമായ കാര്യങ്ങളാണ്. കോണ്‍ഗ്രസ് ആയാലും ജനതാദള്‍ ആയാലും സാസ്‌കാരിക, സാമൂഹിക സംഘടനകളായാലും ഗോവധത്തെ എതിര്‍ത്തു എന്ന് വരും.
ബീഫിന് വിലക്കില്ല
എന്ന് കരുത കര്‍ണാടകത്തില്‍ ബീഫിന് വിലക്കില്ല. ഗോവധ നിരോധനവും ഇല്ല. ബീഫ് നിരോധനം കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. താന്‍ ബീഫ് കഴിക്കുന്ന ആളാണെന്നും ഇനിയും കഴിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പരസ്യമായി പറഞ്ഞിട്ടും ഉണ്ട്.
കൈരളി മാത്രമല്ല
കൈരളി ഓണ്‍ലൈന്‍ മാത്രമല്ല മനോരമ, മാതൃഭൂമി എന്നിവയ്ക്ക് പുറമേ ഏഷ്യാനെറ്റും കേരള കൗമുദിയും അടക്കമുള്ള എല്ലാ പ്രമുഖ പോര്‍ട്ടലുകളും ഈ സ്‌റ്റോറി ചെയ്തിട്ടുണ്ട്. ബീഫുമായി കണക്ട് ചെയ്ത് തന്നെ. എന്നാല്‍ അതില്‍ ക്ഷേത്രത്തിന് സമീപം നിന്ന ആംഗിള്‍ കൊണ്ടുവന്നത് കൈരളി ഓണ്‍ലൈന്‍ മാത്രമാണ്.
എരിതീയില്‍ എണ്ണയൊഴിക്കുന്നോ
ബീഫിന്റെ പേരില്‍ രാജ്യത്ത് പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ നടന്ന കൊലപാതകവും തൃശൂര്‍ കോളജിലെ വിവാദവും മറ്റും ഉദാഹരണങ്ങള്‍. എന്നിരിക്കേ താല്‍ക്കാലിക ലാഭത്തിന് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഇത്തരം തെറ്റിദ്ധകരിപ്പിക്കുന്ന വാര്‍ത്തകളും പ്രയോഗങ്ങളും എരിതീയില്‍ എണ്ണയൊഴിക്കാനേ ഉപകരിക്കൂ.