ശത്രു ശക്തന്‍ തന്നെ!! ബിജെപി എംപിയും പറഞ്ഞു... രാഹുല്‍ ശക്തന്‍, മറുതന്ത്ര പ്രയോഗത്തില്‍ വിദഗ്ധന്‍
Recommended Video
നെഹ്രു കുടുംബത്തില്‍ ജനിച്ചതു കൊണ്ടുതന്നെ ചെറുപ്പം മുതലേ അധികാരത്തിന്റെ സുഖങ്ങളും പ്രതിസന്ധികളും അനുഭവിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ദില്ലിയിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാഹുലിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് മാത്രം പഠനം നടത്തേണ്ടിവന്ന ദിനങ്ങളുമുണ്ട്. സുരക്ഷ കണക്കിലെടുത്താണ് ഒരുകാലത്ത് അദ്ദേഹത്തിന് പുറത്തുപോയി പഠിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായത്.
പൊതുസേവനം തന്നെയാണ് രാഹുലിന് താല്‍പ്പര്യമുള്ള മേഖല. എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ അധ്യക്ഷ പദവികള്‍ അലങ്കരിച്ച ശേഷമാണ് രാഹുല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. അതിനിടെ യുപിയിലെ അമേത്തി മണ്ഡലത്തില്‍ മല്‍സരിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസിന്റെ നായക സ്ഥാനം രാഹുലിനെ ഏല്‍പ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയര്‍ന്നു. രാഹുല്‍ പിന്നിട്ട വഴികളെ കുറിച്ച്...
സോണിയ മാറിയപ്പോള്‍
അമ്മ സോണിയ ഗാന്ധി പതിയെ വഴി മാറിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വളര്‍ച്ച അതിവേഗമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷനായും ഇപ്പോള്‍ ദേശീയ അധ്യക്ഷനായും ചുമതലയേറ്റതോടെ, 2014ല്‍ ബിജെപി തരംഗത്തില്‍ മുങ്ങിപ്പോകുമെന്ന് കരുതിയ കോണ്‍ഗ്രസിന് പുതുജീവന്‍ വച്ചപോലെ.
ശത്രു ശക്തന്‍
തുടര്‍ച്ചയായ തോല്‍വികളുടെ കഥ മാത്രമായിരുന്നു രണ്ടു വര്‍ഷം മുമ്പ് വരെയുള്ള കോണ്‍ഗ്രസിന്റെ ഇടക്കാലത്തെ രാഷ്ട്രീയ ചിത്രം. ഈ അടുത്തായി കാര്യങ്ങള്‍ മാറിമറിയുന്നു. ശത്രു ശക്തനാണ് എന്നറിഞ്ഞുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കമിട്ടിരിക്കുകയാണ്.
നേരിട്ട ആരോപണങ്ങള്‍
മോദിക്ക് ബദല്‍ വെക്കാന്‍ കോണ്‍ഗ്രസിന് നേതാക്കളില്ല എന്ന ആക്ഷേപം ജനങ്ങള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ബിജെപി എംപി സരോജ് പാണ്ഡെ വരെ പറയുന്നു രാഹുല്‍ ശക്തനായി എന്ന്. രാഹുലിന്റെ ഇടപെടലില്‍ കൂടുതല്‍ പക്വതയുള്ള നേതാവിനെ കാണുന്നു എന്ന്. ഇതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറിയിരിക്കുന്നു.
ബിജെപിയെ മലര്‍ത്തിയടിച്ചു
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മറിച്ച് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം പിടിച്ചതും രാഹുലിന് നേട്ടമായി. ഇതോടെ രാഹുല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. കര്‍ഷകരെയും സാധാരണക്കാരെയും മതവിശ്വാസികളെയും ഒരുപോലെ വശത്താക്കാന്‍ രാഹുലിന് സാധിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
വമ്പന്‍ പ്രഖ്യാപനങ്ങള്‍
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരത്തിലേറിയ കോണ്‍ഗ്രസ് പ്രചാരണത്തില്‍ വാഗ്ദാനം ചെയ്ത പോലെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ നടപടി എടുത്തത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും സഹായിച്ചു.
ജനപ്രീതി വര്‍ധിച്ചു
മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ പുറത്തുവരുന്ന സര്‍വ്വെ ഫലങ്ങളില്‍ മോദിയോളം തന്നെ രാഹുലിന്റെ ജനപ്രീതിയും വര്‍ധിച്ചിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
അല്‍പ്പം ഫ്‌ളാഷ് ബാക്ക്
പിതാവ് രാജീവ് ഗാന്ധിയുടെ മണ്ഡലമായിരുന്ന അമേത്തിയില്‍ നിന്ന് 2004ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് രാഹുല്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്. 2009ലും 2014ലും അമേത്തിയില്‍ നിന്ന് രാഹുല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏറ്റവും ഒടുവില്‍ വോട്ടുകള്‍ കുറഞ്ഞുവെന്നത് കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
രാഹുലിന്റെ സമീപനം
ഇത്തവണ അമേത്തിക്ക് പുറമെ മറ്റുചില മണ്ഡലങ്ങളില്‍ കൂടി രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വയനാടും ഇക്കൂട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്നു. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തെ കൂടെ നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് രാഹുല്‍ മുന്നോട്ട് വെക്കുന്നതെന്ന് നിരീക്ഷിക്കാം. മാത്രമല്ല, വിശ്വാസികളെ പാടേ അവഗണിക്കുന്നുമില്ല.
വിവാദത്തില്‍ കഴമ്പുണ്ടോ
മധ്യപ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ നടത്തിയ ക്ഷേത്ര സന്ദര്‍ശനം വര്‍ഗീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ രാജ്യത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളെ കൂട്ടിച്ചേര്‍ക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
അടിമുടി മാറുന്ന കോണ്‍ഗ്രസ്
പാര്‍ട്ടിയില്‍ ഏറെ കാലമായി തുടരുന്ന രീതിയിലും രാഹുല്‍ മാറ്റം വരുത്തിയിരിക്കുന്നു. ഗ്രൂപ്പിസത്തിന് അപ്പുറത്തുള്ള പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി നേതൃത്വങ്ങളെ തിരഞ്ഞെടുക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു. ടെക്‌നോളജിയുടെ സഹായം കൂടി തേടിയുള്ള പുതിയ രാഷ്ട്രീയ നീക്കമാണ് രാഹുല്‍ പയറ്റുന്നത്.
സഹോദരിയെ കളത്തിലിറക്കി
ഏറ്റവും ഒടുവില്‍ യുപിയില്‍ രാഹുല്‍ നടത്തുന്ന പുതിയ നീക്കങ്ങളും ഏറെ ചര്‍ച്ചയാകുകയാണ്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപീകരിച്ചപ്പോള്‍, പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യം അംഗീകരിച്ച് സഹോദരി പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തില്‍ ഇറക്കിയിരിക്കുന്നു രാഹുല്‍.
ബിജെപിക്ക് വെല്ലുവിളി
ഒരുപക്ഷേ പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനു ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ബിജെപിക്ക് വെല്ലുവിളിയാകുമെന്നും സൂചിപ്പിക്കപ്പെടുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
പ്രധാനമന്ത്രിയാകണം
രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതോടൊപ്പം എതിര്‍പ്പുകളും. രാഹുല്‍ രാജ്യത്തെ നയിക്കുമോ എന്നറിയാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാം. രാഹുലിന്‍ പ്രസംഗത്തിലും രാഷ്ട്രീയ പ്രഖ്യാപനത്തിലും വന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതു തന്നെയാണ്.
ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019