എംവിആര്‍... കമ്യൂണിസ്റ്റ് കരുത്തിന്റെ പ്രതിരൂപം
എംവി രാഘവന് എന്ന് തെളിച്ച് പറയേണ്ടതില്ല, എംവിആര്‍ എന്ന് പറഞ്ഞാല്‍ കേരളം അറിയും. ഒരു ശരാശരി മലയാളിക്ക് മനസ്സിലാക്കാന്‍ പറ്റാത്തതിനപ്പുറത്തുള്ള ധീരതയായിരുന്നു എംവിആറിന്റെ കൈമുതല്‍...
കണ്ണൂരില്‍ ഇന്ന് സിപിഎമ്മിനുണ്ടെന്ന് അവകാശപ്പെടുന്ന അപ്രമാദിത്തം... അത് എംവിആറിന്റെ സൃഷ്ടിയാണ്. ഒരു ഘട്ടത്തില്‍ എംവിആറിന്റെ വിപ്ലാവേശം നക്സലിസത്തിന്റെ എതിരീതിയിലേക്കുള്ള എണ്ണയാകുമോ എന്ന് പോലും സംശയിക്കപ്പെട്ടു. എംവിആറിന്റെ പ്രിയ സഖാവായിരുന്നു പോലീസ് വെടിവച്ചുകൊന്ന നക്സല്‍ വര്‍ഗ്ഗീസ്.
ഒരുപക്ഷേ ഇന്ന് പിണറായി വിജയന് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി പോലും സൃഷ്ടിക്കപ്പെട്ടത് എംവിആറിന്റെ അഭാവംകൊണ്ട് മാത്രമായിരുന്നു എന്ന് പോലും ചിലര്‍ വിലയിരുത്തുന്നു. സിപിഎമ്മിന്റെ സമുന്നതനായ നേതാവായിരുന്ന കാലത്താണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത്. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക് എന്ന രീതിയില്‍ പാര്‍ട്ടി പ്രതികാരവുമായി വന്നപ്പോഴും കരുത്തിന്റേയും ചങ്കൂറ്റത്തിന്റേയും പ്രതിരൂപമായി എംവിആര്‍ നിലകൊണ്ടു.
കൂത്തുപറമ്പ് വെടിവപ്പില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളം ഒരു ഘട്ടത്തില്‍ ഭയന്നിരുന്നു, എംവിആറിന് എന്ത് സഭവിക്കും എന്ന്. എംവിആര്‍ എത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന് പലരും സംശയിച്ചു. പലപ്പോഴും അത്തരം ആക്രമണങ്ങള്‍ അണിറയില് ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ എംവിആര്‍ അതിനെയെല്ലാം ചെറുത്തുതോല്പിച്ചു.
ഇകെ നായനാരുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എംവിആര്‍. ഇഎംഎസും വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയില്‍ എംവി രാഘവന്റെ നിലപാടുകള്‍ക്ക് എതിരായിരുന്നു. ഒരു പക്ഷേ ബദല്‍ രേഖയുടെ പേരില്‍ 1986 ല്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം പുറത്ത് പോകാനുള്ള കാരണം പോലും നിലപാടുകളിലെ ഈ വൈരുദ്ധ്യമായിരുന്നു എന്ന് പറയാം.
പാപ്പിനശ്ശേരിയിലെ വിഷചികിത്സാകേന്ദ്രവും, പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജും എംവിആറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണ്. കമ്യൂണിസ്റ്റുകാരനെങ്കിലും പലപ്പോഴും ഒരു ഏകാധിപതിയുടെ ഭാവമായിരുന്നു എംവിആറിനെന്ന് പലരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റേയും ചങ്കൂറ്റത്തിന്റേയും ആള്‍രൂപമായിരുന്നുവെന്ന് കൂടെയുള്ളവര്‍ എന്നും പറഞ്ഞു.
സിപിഎമ്മില്‍ നിന്ന് അന്ന് എംവിആര്‍ പുറത്ത് പോയില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ വിഎസ്-പിണറായി ദ്വന്ദയുദ്ധങ്ങള്ക്ക് പോലും പ്രസക്തിയുണ്ടാവുമായിരുന്നില്ല. പാര്‍ട്ടിയുടെ കേരളത്തിലെ അവസാനവാക്കെന്ന നിലയിലേക്ക് എംവിആര്‍ ഉയര്‍ന്നേനെ. ഒരു പക്ഷേ, പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടേനെ...
തന്റെ യൗവ്വനം മുഴുവന്‍ കൊടുത്ത പാര്‍ട്ടിയിലേക്ക് അവസാന കാലത്ത് തിരിച്ചെത്താന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. പഴയ രാഷ്ട്രീയ ഗുരുവിനെ തിരിച്ചുകൊണ്ടുവരാന്‍ പിണറായിക്കും താത്പര്യമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ശക്തനായ എതിരാളിയായിരുന്നെങ്കിലും എംവിആറിന്റെ തിരിച്ചുവരവിനായി വിഎസ്സും ആഗ്രഹിച്ചിരുന്നു.