'രാജപ്പൻ' ആയിരുന്ന പൃഥ്വിരാജ് ഇപ്പോൾ 'രാജുവേട്ടനായി'; പാർവ്വതിയോട് 'ഒപികെവി' പറഞ്ഞവർ നാളെ തിരുത്തും
Recommended Video
പാര്‍വ്വതി എന്ന നടി ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതിന് കാരണം മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെ വിമര്‍ശിച്ചത് മാത്രമല്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്ന 'പെണ്ണ്' ആയതുകൊണ്ട് കൂടിയാണ്. അഭിപ്രായം പറയുന്ന പെണ്ണ്, ആണധികാരവേദികളില്‍ തലതെറിച്ചവളാണ്.
മമ്മൂട്ടിയുടെ വാക്കുകൾക്ക് ഫാൻസിന് പുല്ലുവില; പാർവ്വതിയെ വെറുതേവിടാതെ വെട്ടുകിളിക്കൂട്ടം പിന്നേയും
എന്നാല്‍ ഇത് പെണ്ണിന്റെ കാര്യം മാത്രമല്ല. മൂപ്പിളമയുടെ കൂടി കാര്യമാണ്. പൃഥ്വിരാജ് എന്ന നടന്റെ സിനിമാജീവിത ചരിത്രം കൂടി പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. തലമൂത്ത താരരാജാക്കന്‍മാര്‍ മിണ്ടാതിരുന്ന കാലത്ത്, സ്വന്തമായ അഭിപ്രായം ഉണ്ടായതും, അത് പരസ്യമായി പ്രകടിപ്പിച്ചതും എല്ലാം പൃഥ്വിരാജിനെ പലരുടേയും കണ്ണിലെ കരടാക്കിയിട്ടുണ്ട്.
അഹങ്കാരിയാണ് പൃഥ്വിരാജ് എന്നായിരുന്നു അന്നത്തെ പൊതുബോധം. ഒരു അഭിമുഖത്തിന്റെ പേരില്‍ പൃഥ്വിരാജിനെ 'രാജപ്പന്‍' ആക്കി മാറ്റിയതും ഇതേ സോഷ്യല്‍ മീഡിയ തന്നെ ആയിരുന്നു. എന്നാല്‍ എത്രകാലം അത്തരം വെട്ടുകിളി കൂട്ടങ്ങള്‍ക്ക് പൃഥ്വിവിനെ രാജപ്പനാക്കി നിര്‍ത്താന്‍ ആയി? ഇപ്പോള്‍ രാജുവേട്ടനെന്നും രാജുമോനെന്നും വിളിച്ച് പ്രശംസിക്കുന്നതും ആ വിഭാഗത്തില്‍ പെട്ടവര്‍ തന്നെയല്ലേ... പാര്‍വ്വതിയുടെ കാര്യത്തിലും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ ആയിരിക്കും. പക്ഷേ, പൃഥ്വിരാജ് നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ പാര്‍വ്വതി നേരിടേണ്ടി വരും... പൃഥ്വിയുടെ ആണ്‍ സ്വത്വം അല്ല പാര്‍വ്വതിയുടേത് എന്നത് തന്നെയാണ് അതിന് കാരണം.
അഭിപ്രായം പറയുന്ന നടന്‍
മലയാള സിനിമയിലേക്ക് അവിചാരിതമായി കടന്നുവന്ന ആളാണ് പൃഥ്വിരാജ്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് പുറത്ത് വന്ന പല ചിത്രങ്ങളും വന്‍ പരാജയങ്ങളായിരുന്നു. എങ്കിലും, അക്കാലത്ത് പോലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു മടിയും പേടിയും പൃഥ്വിരാജിന് ഉണ്ടായിരുന്നില്ല.
ഏഷ്യാനെറ്റിലെ അഭിമുഖം
ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ട് ഏഷ്യാനെറ്റിലേക്ക് പോയ കാലം. 2011- അപ്പോഴാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും കൂടെയുള്ള ഒരു അഭിമുഖം തയ്യാറാക്കപ്പെടുന്നത്. അതിന്റെ പേരിലായിരുന്നു പൃഥ്വിരാജിനെ പിന്നീട് 'കൊന്ന് കൊലവിളിച്ചത്'. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു എന്നത് തന്നെയായിരുന്നു അതിലെ പ്രധാന 'പ്രശ്‌നം'.
ഇംഗ്ലീഷ് സംസാരിക്കുന്ന നായകന്‍
സൗത്ത് ഇന്ത്യയില്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു നായകന്‍ എന്ന് പൃഥ്വിരാജിനെ കുറിച്ച് സുപ്രിയ പറഞ്ഞു എന്ന് പറഞ്ഞായിരുന്നു ആദ്യം പൊങ്കാല തുടങ്ങിയത്. എന്നാല്‍ ആ പൊങ്കാലകള്‍ക്ക് പിറകില്‍, യഥാര്‍ത്ഥത്തില്‍ സുപ്രിയയുടെ വാക്കുകള്‍ ആയിരുന്നില്ല. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചു എന്നത് തന്നെ ആയിരുന്നു. ഇപ്പോള്‍ പാര്‍വ്വതി നേരിടുന്നതും അതുപോലെ തന്നെ ആണല്ലോ.
സൂപ്പര്‍ താരങ്ങളില്ലാത്ത സിനിമ
സൂപ്പര്‍ താരങ്ങളില്ലാത്ത സിനിമകള്‍ ആയിരിക്കും കൂടുതല്‍ ഗുണം ചെയ്യുക എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാത്ത കാലമാണ് താന്‍ സ്വപ്‌നം കാണുന്നത് എന്നും ആ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. താര ഫാന്‍സുകളെ പ്രകോപിപ്പിക്കാന്‍ ഇതിലധികം എന്തെങ്കിലും വേണോ. പൃഥ്വിരാജ് ആണെങ്കില്‍ അതിലും അവസാനിപ്പിച്ചില്ലായിരുന്നു.
വയസ്സന്‍മാര്‍ ചെറുപ്പക്കാരാകുന്നത്
മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ ചെറുപ്പക്കാരുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനേയും പൃഥ്വിരാജ് വിമര്‍ശിച്ചിരുന്നു. പ്രണയരംഗങ്ങളില്‍ അഭിനയിക്കാം, എന്നാല്‍ ചെറുപ്പക്കാര്‍ ആണെന്ന് പറയരുത് എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അത്ര സുമുഖനല്ലാത്ത ഒരു യുവാവ് ആയി അഭിനയിക്കാം, അല്ലെങ്കില്‍ സുമുഖനായ ഒരു വൃദ്ധനായും അഭിനയിക്കാം. ഇങ്ങനെ ഒരു തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത് എന്നും പൃഥ്വിരാജ് പറഞ്ഞു.
കലിപ്പിളകിയ ഫാന്‍സ്
ഇതുകൂടി ആയപ്പോള്‍ ഫാന്‍സിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ. പിന്നീട് സോഷ്യല്‍ മീഡിയ കണ്ടത് പൃഥ്വിരാജിനെതിരെയുള്ള ഹേറ്റ് കാമ്പയിന്‍ ആയിരുന്നു. ഏഷ്യാനെറ്റിലെ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച പൃഥ്വിരാജപ്പന്‍ എന്ന വീഡിയോ വൈറല്‍ ആയി. ഏറെ ചര്‍ച്ചകള്‍ക്ക് അവത് വഴിക്കുകയും ചെയ്തു.
രാജപ്പന്‍ ജോക്‌സ്
രാജപ്പന്‍ ജോക്‌സ് എന്ന പേരില്‍ കെട്ട് കണക്കിന് എസ്എംഎസ്സുകളും അന്ന് പ്രചരിച്ചിരുന്നു. ദിവസത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒന്ന് എന്ന കണക്കില്‍ ആയിരുന്നു ഇത്തരം നിര്‍മിത ഫലിതങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നത്. അന്നും താരരാജാക്കന്‍മാര്‍ ആരാധകരോട് അടങ്ങിയിരിക്കാന്‍ പറഞ്ഞിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ ആകില്ല.
അശ്ലീലം കലര്‍ത്തി
സാധാരണ തമാശകള്‍ക്കപ്പുറത്തേക്ക് അശ്ലീലം കലര്‍ത്തിയുള്ള 'രാജപ്പന്‍ ജോക്കുകള്‍' പിന്നീട് കൂടുതലായി ഇറങ്ങാന്‍ തുടങ്ങി. എന്തായാലും പൃഥ്വിരാജ് അതിനെയൊന്നും വിലമതിക്കാന്‍ പോയില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇത്തരം തമാശകള്‍ ഏല്‍ക്കാതെയായി. അതോടെ ഇതിന് പിന്നില്‍ തുടര്‍ച്ചയായി നിന്നുകൊണ്ടിരുന്നവര്‍ പതിയെ പിന്‍വാങ്ങുകയും ചെയ്തു.
രാജപ്പന്‍ രാജുവേട്ടനായി
എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പൃഥ്വിരാജ് എന്ന നടന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കുന്നതാണ് കണ്ടത്. ആര്‍ക്കും നിഷേധിക്കാനാകാത്ത ഒരു പദവിയിലേക്ക് പൃഥ്വിരാജ് വളര്‍ന്നു. ഇതോടെ രാജപ്പന്‍ എന്ന് വിളിച്ച് പരിഹസിച്ചിരുന്നവര്‍ പോലും രാജുവേട്ടന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പൃഥ്വിരാജിന്റെ നട്ടെല്ലിനെ പ്രശംസിക്കാനും തുടങ്ങി.
നടി ആക്രമിക്കപ്പെട്ടപ്പോള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച അപൂര്‍വ്വം നടന്‍മാരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. തനിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടുണ്ടെന്നും, ആ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അക്കാര്യം പുറത്ത് വന്ന് പറയും എന്നും അമ്മയുടെ യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് പറയാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുണ്ട് പൃഥ്വിരാജ്.
പാര്‍വ്വതിയുടെ കാര്യവും ഇങ്ങനെ തന്നെ
നടി പാര്‍വ്വതിയുടെ കാര്യവും ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ വിമര്‍ശിച്ചു എന്നതാണ് ഫാന്‍സിനെ ചൊടിപ്പിച്ച സംഭവം. അതില്‍ മമ്മൂട്ടി ഫാന്‍സ് മാത്രമല്ല, മോഹന്‍ലാല്‍ ഫാന്‍സിനും ഉണ്ട് കെറുവ് എന്ന് പറയാതെ വയ്യ. അവരുടെ അധോവികാരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
അഭിപ്രായം പറയുന്ന സ്ത്രീ
അഭിപ്രായം പറയുന്ന യുവാക്കളെ പോലും അംഗീകരിക്കാന്‍ മടിയുള്ളവരാണ്. അപ്പോള്‍ ഒരു സ്ത്രീ വന്ന് അഭിപ്രായം പറഞ്ഞാലോ? അത് അംഗീകരിക്കാന്‍ മാത്രം മാനവിക വികസനം ഒന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവ വികാസങ്ങളെല്ലാം തന്നെ. പാര്‍വ്വതി അഭിപ്രായം പറഞ്ഞപ്പോള്‍ അതിനെ തെറിപറഞ്ഞ തോല്‍പിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്.
കഴിവിനെ തോല്‍പിക്കുമോ?
ഈ തെറി പറഞ്ഞ് തോല്‍പിക്കാന്‍ നടക്കുന്നവര്‍ക്ക് ഇവരിലെ കഴിവിനെ തോല്‍പിക്കാന്‍ പറ്റുമോ? കുറഞ്ഞ കാലം കൊണ്ട് കേരളത്തിലെ മികച്ച നടി എന്ന പേരെടുത്ത ആളാണ് പാര്‍വ്വതി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ കഴിവിന്റെ കാര്യത്തില്‍ പാര്‍വ്വതിക്ക് ഒരു സംശയവും ഉണ്ടാവില്ല.
മാറ്റി വിളിക്കേണ്ടി വരും
പണ്ട് പൃഥ്വിരാജിനെ തെറി പറഞ്ഞ് നടന്നിരുന്നവര്‍ക്കെല്ലാം അത് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയെ തെറി പറയുന്നവര്‍, ഒപികെവി എന്ന് പറയുന്നവര്‍... ഇവരെല്ലാം അധികം കഴിയും മുമ്പേ നിലപാട് മാറ്റേണ്ടി വരും എന്ന് ഉറപ്പാണ്. നിലപാടുകള്‍ക്ക് മാത്രമായിരിക്കും ആയുസ്സ്. വിവാദം ഭയന്ന് വായടച്ച് പിടിച്ച് ചിരിക്കുന്ന താരാധിപത്യങ്ങള്‍ ഒരുനാള്‍ തകര്‍ന്നടിയുക തന്നെ ചെയ്യും.