സ്ത്രീകൾക്കായി വൺഡേ ഹോം തുറന്നു, മിശ്രവിവാഹിതർക്ക് ഉടൻ 'സുരക്ഷിത ഭവനം'... കൈയ്യടി നേടി ശൈലജ ടീച്ചർ
തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ ഏറ്റവും കൈയ്യടി നേടിയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേ ഉണ്ടാകൂ... ശൈലജ ടീച്ചര്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ.
നിപ്പ പ്രതിരോധത്തില്‍ ലോകം മുഴുവന്‍ കേരളത്തെ വാഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിന്റെ കാര്യത്തിലും കേരള മോഡല്‍ ഏറെ പ്രകീര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രാഥമികാരോഗ്യ മേഖല ബിബിസി ചര്‍ച്ചയില്‍ പോലും ഇടം നേടിക്കഴിഞ്ഞു.
ചികിത്സ മേഖലയിലെ അടിയന്തര ഇടപെടലുകളുടെ കാര്യത്തിലും കെകെ ശൈലജ വലിയ മാതൃക തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയില്‍ മാത്രമല്ല, സാമൂഹ്യ സുക്ഷാ മേഖലയിലും ശൈലജ ടീച്ചറുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. ഏറ്റവും ഒടുവില്‍ സ്ത്രീകള്‍ക്ക് മാത്രമായി തിരുവനന്തപുരത്ത് ഒരു 'വണ്‍ ഡേ ഹോം' തുറന്നിരിക്കുന്നു. അടുത്തതായി മിശ്രവിവാഹിതര്‍ക്കുള്ള 'സുരക്ഷിത ഭവനങ്ങളും' വരും.
ഹോട്ടല്‍ അല്ല, ഈ 'വണ്‍ ഡേ ഹോം'
താമസ സൗകര്യങ്ങളുള്ള മികച്ച ഹോട്ടലുകള്‍ ഇപ്പോള്‍ ഏത് നഗരങ്ങളിലും കാണും. എന്നിരുന്നാലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് അവയെല്ലാം എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം ബാക്കിയാണ്. അതിനുള്ള ഉത്തരമാണ് തിരുവനന്തപുരത്ത് തുടങ്ങിയ 'വണ്‍ ഡേ ഹോം'. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ആണ് വണ്‍ ഡേം ഹോം ഒരുക്കിയിട്ടുള്ളത്.
ചെക്ക് ഇന്‍, ചെക്ക് ഔട്ട്
മിക്ക ഹോട്ടലുകളിലും ഇപ്പോള്‍ താമസ സമയം ആകെ 23 മണിക്കൂര്‍ ആണ്. ചെക്ക് ഇന്‍ സമയവും ചെക്ക് ഔട്ട് സമയവും കൃത്യമായി ആദ്യമേ പറയും. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍, ഒന്നുകില്‍ ഹോട്ടല്‍ അധികൃതര്‍ കനിയണം, അല്ലെങ്കില്‍ അധികപണം നല്‍കണം.
വണ്‍ ഡേ ഹോമില്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ നേരിടേണ്ടി വരില്ല. ചെക്ക് ഇന്‍ ചെയ്ത് 24 മണിക്കൂര്‍ ആണ് ചെക്ക് ഔട്ട് ടൈം. 24 മണിക്കൂറും ചെക്ക് ഇന്‍ ചെയ്യാനും ചെക്ക് ഔട്ട് ചെയ്യാനും ഉള്ള സൗകര്യവും ഇവിടെ ഉണ്ട്.
തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക്
തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആണ് വണ്‍ ഡേ ഹോം ഉപയോഗപ്പെടുത്താന്‍ കഴിയുക. 12 വയസ്സുവരെയുള്ള ആണ്‍കുട്ടികളേയും അമ്മമാര്‍ക്കൊപ്പം ഇവിടെ താമസിക്കാന്‍ അനുവദിക്കും. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയില്‍ ആണ് വണ്‍ ഡേ ഹോം പ്രവര്‍ത്തിക്കുന്നത്.
വില തുച്ഛം, ഗുണം മെച്ചം
ഡോര്‍മിറ്ററിയ്ക്ക് ഒരു ദിവസം ഈടാക്കുന്നത് വെറും 150 രൂപ മാത്രം ആയിരിക്കും. കുറച്ച് കൂടി സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കായി ക്യുബിക്കിളുകളും ഉണ്ട്, ഇതിന് പ്രതിദിനം 250 രൂപ ആണ് വാടക.
സാധാരണ ഗതിയില്‍ ഒരു ദിവസം മാത്രം ആണ് ഇവിടെ താമസത്തിന് അനുമതി നല്‍കുക. അടിയന്തര സാഹചര്യങ്ങളില്‍ ഇത് മൂന്ന് ദിവസം വരെ നീട്ടി നല്‍കുകയും ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആവില്ല എന്നത് മാത്രമാണ് വണ്‍ ഡേ ഹോമിന്റെ പരിമിതി. മാര്‍ച്ച് 7, ശനിയാഴ്ചയാണ് വണ്‍ ഡേ ഹോം ഉദ്ഘാടനം ചെയ്തത്.
മിശ്രവിവാഹിതര്‍ക്കായി
പല നാടുകളിലും മിശ്രവിവാഹിതര്‍ വലിയ വെല്ലുവിളികളും ഭീഷണികളും ആണ് നേരിടുന്നത്. കേരളത്തിന്റെ കാര്യത്തിലും സ്ഥിതി അത്ര മെച്ചമൊന്നും അല്ല. എന്തായാലും ഈ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ശൈലജ ടീച്ചര്‍.
മിശ്രവിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 'സുരക്ഷിത ഭവനങ്ങള്‍' (സേഫ് ഹോംസ്) സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷം വരെ താമസിക്കാം
മിശ്ര വിവാഹിതര്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കാനുള്ള സൗകര്യം ആയിരിക്കും സേഫ് ഹോമുകളില്‍ ഉണ്ടാവുക. സാമുഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ ആയിരിക്കും സേഫ് ഹോംസ് പദ്ധതി നടപ്പിലാക്കുക.
സ്വയം തൊഴില്‍ കണ്ടെത്താന്‍
മിശ്രവിവാഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ധനസഹായവും നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തിലുള്ള മിശ്രവിവാഹിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നത് 30,000 രൂപയുടെ സഹായം ആണ് സാമൂഹ്യ ക്ഷേമ വകുപ്പ് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ സഹായം ലഭിക്കും.
ദമ്പതിമാരില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട ആളാണെങ്കില്‍ 75,000 രൂപയാണ് ധനസഹായം.