ഫാദർ ടോം ഉഴുന്നാലിൽ: ആശങ്കയുടെയും പ്രാർത്ഥനകളുടേയും തലക്കെട്ടുകളിൽ ഒന്നര വർഷം
ക്രിസ്തുമതവിശ്വാസികളേയും മനുഷ്യസ്‌നേഹികളേയും ഒന്നരവര്‍ഷത്തോളം ആശങ്കയില്‍ നിര്‍ത്തിയതായിരുന്നു മലയാളിയായ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ തിരോധാനം. സലേഷ്യന്‍ സഭ വൈദികനായ ടോം ഉഴുന്നാലില്‍ മദര്‍ തേരേസ രൂപം കൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായാരുന്നു. യെമനിലെ ഏദനില്‍ അഗതിമന്ദിരത്തിന്റെ ചുമതലയിലുള്ളപ്പോഴാണ് ടോം ഉഴുന്നാലിലിനെ ഭീകരര്‍ കടത്തിക്കൊണ്ട് പോകുന്നത്. 2016 മാര്‍ച്ച് നാലിന് വൃദ്ധസദനത്തില്‍ നടത്തിയ ആക്രമണത്തില്‍ 16 പേരെ വധിച്ച ശേഷമാണ് ഭീകരര്‍ ഫാദറിനെ ബന്ദിയാക്കിയത്.
ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം ഉറപ്പ് പറയുമ്പോഴും ഒന്നരവര്‍ഷത്തോളം മോചനം സാധ്യമായില്ല. അതിനിടെ താന്‍ അവശനാണെന്ന് പറയുന്ന ഫാദറിന്റെ ആദ്യ വീഡിയോ പുറത്ത് വരികയുണ്ടായി. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടി നിരവധി കൂട്ടപ്രാര്‍ത്ഥനകളും പ്രതിഷേധവും നടന്നു. 557 ദിവസത്തെ തടവ് ജീവിതത്തില്‍ നിന്നും 2017 സെപ്റ്റംബര്‍ 12ന് ഫാദര്‍ മോചിതനായി. വത്തിക്കാന്‍ ഇടപെട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവ് പ്രകാരമാണ് മോചനം സാധ്യമായത്.
മോചനദ്രവ്യം നല്‍കിയാണോ ഫാദറിനെ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതിനിടെ മോചിതനായ ഫാദര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുകയുണ്ടായി. ഭീകരര്‍ നന്മയുള്ളവരെന്നും തന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നുമുള്ള ഫാദറിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചലനമുണ്ടാക്കി. സാധ്യമായാല്‍ ഇനിയും യെമനില്‍ പോകുമെന്ന് പറഞ്ഞതും ഫാദറിനെ ട്രോളന്മാരുടെ ഇരയാക്കി.