തങ്കപ്പന് പോളിയിൽ ചേരാൻ സ്വന്തം മോതിരം ഊരിനൽകിയ ഉമ്മൻ ചാണ്ടി! പശുവിന് പാൽ കുറഞ്ഞാല്‍ എന്തുചെയ്യും...
മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും എഐസിസി ജനറല്‍ സെക്രട്ടറിയും ഒക്കെയായ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അര നൂറ്റാണ്ട് തികയ്ക്കുകയാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
Recommended Video
ഉമ്മന്‍ ചാണ്ടിയുടെ അന്‍പത് വര്‍ഷങ്ങള്‍!!! തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിട്ടിയ ലോട്ടറി...?
എന്നാലും മാതൃഭൂമി മനോരമയോട് ഇങ്ങനെ ചെയ്യാവോ! 'വെള്ളപൂശലിൽ' റെക്കോർഡ് ട്രോൾ... പുതുപ്പള്ളി പുണ്യാളൻ!
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികം അദ്ദേഹത്തേക്കാളേറെ ആഘോഷിക്കുന്നത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാണ്. ചെറുപ്പകാലത്ത് ഉമ്മന്‍ ചാണ്ടി ചെയ്ത ഒരു കാര്യം മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവയൊന്ന് പരിശോധിക്കാം...
ജനങ്ങള്‍ക്ക് വേണ്ടി....
ചെറുപ്പകാലം മുതലേ ബാലജനസഖ്യമായി ബന്ധപ്പെട്ട് പൊതുപ്രശ്നങ്ങളില്‍ ഇടപെടാറുണ്ടായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി അഭിമുഖത്തില്‍ പറയുന്നത്. കെഎസ് യു, യൂത്ത് കോണ്‍ഗ്സ്, കോണ്‍ഗ്രസ് കാലഘട്ടങ്ങളില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് ജീവിത ലക്ഷ്യമായി മാറി എന്നാണ് പറയുന്നത്.
ബലമോ ബലഹീനതയോ...
സൗഹൃദങ്ങള്‍ തന്റെ ബലമോ ബലഹീനതയോ ആയിരുന്നു എന്നും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നുണ്ട്. സൗഹൃദങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. (അധികാരസ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ അത്തരം എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന നിര്‍ണായക ചോദ്യം മാത്രം ചോദിച്ചിട്ടില്ല).
ഹൈസ്കൂള്‍ സുഹൃത്ത് തങ്കപ്പന്
സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞുവന്നപ്പോള്‍ ആണ് ബാല്യകാലത്തെ അനുഭവത്തെ കുറിച്ചുള്ള ചോദ്യം. ഹൈസ്കൂള്‍ കാലഘട്ടത്തിലെ സഹപാഠിയായ തങ്കപ്പനെ കുറിച്ചാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന തങ്കപ്പന് പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടിയിരുന്നു. പക്ഷേ, തുടര്‍ പഠനത്തിന് പണമുണ്ടായിരുന്നില്ലത്രെ.
മോതിരം ഊരി നല്കിയ ഉമ്മന്‍ ചാണ്ടി
പോളിടെക്നിക്കില്‍ പഠിക്കാന്‍ താത്പര്യപ്പെട്ട തങ്കപ്പന്റെ കൈയ്യില്‍ അഡ്മിഷന് ഫീസ് ആയ 30 രൂപ നല്കാന് ഉണ്ടായിരുന്നില്ലത്രെ. ഇതോടെ ഉമ്മന്‍ ചാണ്ടി തന്റെ വിരലില്‍ കിടന്ന സ്വര്‍ണ മോതിരം പണയം വയ്ക്കാന്‍ ആയി നല്‍കുക ആയിരുന്നു. തങ്കപ്പന് മോതിരം പണയം വച്ച് ആ പണം ഉപയോഗിച്ച് പോളിടെക്നിക്കില്‍ ചേര്‍ന്ന് പഠിച്ചു.
തിരിച്ചെടുക്കാന്‍ പറ്റാതെപോയ മോതിരം
തങ്കപ്പന് പിന്നീട് ഈ മോതിരം തിരികെയെടുക്കാന്‍ എത്തിയിരുന്നത്രെ. പക്ഷേ, പണവുമായി ചെന്നപ്പോഴേക്കും ആ മോതിരം ലേലം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്തായാലും തങ്കപ്പനുമായുള്ള സൗഹൃദം സ്വര്‍ണത്തേക്കാള്‍ തിളക്കത്തില്‍ നിലനില്ക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്.
മാതൃക ഗാന്ധിജി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാണ് മാതൃക എന്നൊരു ചോദ്യമുണ്ട് അഭിമുഖത്തില്‍. അതിന് അദ്ദേഹം അര്ഥശങ്കയ്ക്കിടവരാതെ ഉത്തരവും നല്‍കുന്നുണ്ട്- ഗാന്ധിജി തന്നെ എന്ന്. ഗാന്ധിജിയുടെ ജീവിതവും രാഷ്ട്രീയവും തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.
പശുവിന് പാല് കുറഞ്ഞാലും
ഇതുപോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത. ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയ സുരേന്ദ്രനുമായുള്ള അഭിമുഖമാണ് അത്. 'അസാധ്യമായതില്‍ സാധ്യത കണ്ടെത്തും, പശുവിന്റെ പാല് കുറഞ്ഞത് വരെ ആളുകള്‍ അദ്ദേഹത്തോടെ പറയും' എന്നായിരുന്നു തലക്കെട്ട്. എന്തായാലും അതേപറ്റിയുടെ വിശദാംശങ്ങൾ ആ അഭിമുഖത്തിൽ പറയുന്നില്ല.
ഉമ്മൻ ചാണ്ടി അങ്ങനെയാണ്...
ആളുകൾക്ക് എന്ത് കാര്യത്തിനും സമീപിക്കാവുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്നായിരിക്കും സുരേന്ദ്രൻ അഭിമുഖത്തിൽ വ്യക്തമാക്കാൻ ശ്രമിച്ചത്. ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട ജോലി പോലും കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് ജനസന്പർക്ക പരിപാടിയിലൂടെ ചെയ്തുതീർത്ത് ആളാണ് ഉമ്മൻ ചാണ്ടി. ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു അദ്ദേഹം എപ്പോഴും .
ഉമ്മന്‍ ചാണ്ടി വാര്‍ത്തകള്‍
കഴിഞ്ഞ കുറേ ദിവസങ്ങളായി മുഖ്യധാര മാധ്യമങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള ഇത്തരം ഫീച്ചറുകളുടെ ബഹളമാണ്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ ഒരു കുത്തൊഴുക്കിന് തന്നെ വഴിവച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അത് ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ പ്രസക്തിയെ ഏതെങ്കിലും വിധത്തിൽ ഇല്ലാതാക്കുന്നില്ല.
അപൂര്‍വ്വ ബഹുമതി
എംഎല്‍എ സ്ഥാനത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് ചെറിയൊരു കാര്യമൊന്നും അല്ല. അതും ഒരു തവണ പോലും തോല്‍വി ഏറ്റുവാങ്ങാതെ, ഒരേ മണ്ഡലത്തില്‍ നിന്ന് തന്നെ ഇത്രയും കാലം വിജയിക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യം തന്നെയാണ്.