പാഡ്മാന്‍ ചാലഞ്ചിനെ എന്തിനു പരിഹസിക്കണം? പെണ്ണിന്റെ ആര്‍ത്തവത്തെ മാത്രം എന്തിനാണ് ഭയക്കുന്നത്?
ശ്രുതി രാജേഷ്
ആര്‍ത്തവത്തെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി പടര്‍ന്നു പിടിക്കുന്ന 'പാഡ്മാന്‍ ചലഞ്ച്' മുന്നോട്ട് വെയ്ക്കുന്ന ചോദ്യമാണിത്. ആര്‍ത്തവമെന്നാല്‍ എന്തോ മൂടിവെയ്ക്കേണ്ട, പുറത്തു പറയാന്‍ പാടില്ലാത്ത എന്തോ ആണെന്നൊരു ധാരണ നമ്മുടെ സമൂഹത്തിനിടയിലുണ്ട്. എന്നാല്‍ മനുഷ്യശരീരത്തിലെ ഏതൊരു സ്വാഭാവിക പ്രക്രിയയെയും പോലെ തന്നെയാണ് സ്ത്രീകളുടെ ആര്‍ത്തവവും. അതില്‍ നാണിക്കാനോ തലതാഴ്ത്താനോ യാതൊന്നുമില്ല എന്നതാണ് നമുക്ക് 'അംഗീകാരിക്കാന്‍' കഴിയാത്ത ഒരു സത്യം.
കൂക്കിവിളികള്‍ തുടരട്ടെ; റിമ, പാർവ്വതി, ഷാനി.. ചങ്കുറപ്പുള്ള പെണ്ണുങ്ങള്‍ ഇനിയും സംസാരിക്കും!!
ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെഷ്യനുകള്‍ കണ്ടെത്തിയ സംരംഭകനായ അരുണാചലം മുരുകാന്ദമിന്റെ ജീവിതകഥ പറയുന്ന അക്ഷയ് കുമാറിന്റെ 'പാഡ്മാന്‍' എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് സോഷ്യല്‍ മീഡിയ ഈ പാഡ്മാന്‍ ചലഞ്ച് ഏറ്റെടുത്തത്. ഇന്ത്യയുടെ 'പാഡ്മാന്‍' മുരുകാനന്ദം തുടങ്ങിവെച്ച 'പാഡ്മാന്‍ ചലഞ്ച്' ബോളിവുഡിലാണ് ആദ്യം തരംഗമായത്.
എന്താണ് ഈ പാഡ്മാന്‍ ചലഞ്ച്
പാഡും കയ്യിലേന്തി ഈ സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ അദ്ദേഹം അക്ഷയ്കുമാറിനേയും ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍, രാധികാ ആപ്‌തേ എന്നിവരോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പടര്‍ന്ന പാഡ്മാന്‍ ചലഞ്ച് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാന്‍ വരെ സന്തോഷത്തോടെ ഏറ്റെടുത്തു. ആദ്യം ബോളിവുഡ് താരങ്ങളില്‍ ഒതുങ്ങിയ ചലഞ്ച് പക്ഷെ ഏറെ വൈകാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എന്തിനു നമ്മുടെ കൊച്ചു കേരളത്തിലെ പെണ്‍കുട്ടികള്‍ വരെ ധൈര്യപൂര്‍വ്വം അതേറ്റെടുത്തു. ഒരു സിനിമയുടെ പ്രചാരത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ചലഞ്ച് പക്ഷെ അതിനു മുകളിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഒപ്പം നമ്മുടെ സദാചാരബോധത്തെ കൂടിയാണ് ഇത് ചോദ്യം ചെയ്യുന്നത് എന്ന് തീര്‍ത്ത് പറയാം.
ആര്‍ത്തവത്തെ ഭയക്കുന്നത്
ഈ ചോദ്യം നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ടതല്ലേ. 'എന്റെ കയ്യിലുള്ളത് പാഡാണ്. അതില്‍ അപമാനിക്കേണ്ട യാതൊരു കാര്യവുമില്ല' എന്ന് തുറന്നു പറയാന്‍ എത്ര സ്ത്രീകള്‍ ധൈര്യപ്പെടും. നമ്മുടെ സ്വകാര്യത എന്ന് പറയാമെങ്കിലും ഗര്‍ഭവും മാതൃത്തവുമെല്ലാം ആഘോഷിക്കപെടുന്ന നമ്മുടെ സമൂഹത്തില്‍ എന്ത് കൊണ്ട് പെണ്ണിന്റെ ആര്‍ത്തവത്തെ മാത്രം മൂടിവെയ്ക്കേണ്ടത് എന്ന് പറഞ്ഞു പഠിപ്പിക്കുന്നു. ഇതിനെതിരെ കൂടിയാണ് ഈ കാമ്പയിന്‍ എന്ന് നിസ്സംശയം പറയാം.
ഇന്ത്യയുടെ ‘പാഡ്മാന്‍’
ഒരു പക്ഷെ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വാര്‍ത്തകളില്‍ നിറയും മുന്‍പ് തമിഴ്നാട്ടുകാരനായ അരുണാചലം മുരുകാന്ദത്തെ കുറിച്ചു എത്രപേര്‍ക്ക് അറിയാമായിരുന്നു. ചെലവ് കുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ , അദ്ദേഹം കടന്നുവന്ന വഴികളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന കഠിനപ്രയത്നത്തിലൂടെയാണ് അരുണാചലം ചെലവ് കുറഞ്ഞ നാപ്കിനുകളുടെ നിര്‍മ്മാണത്തില്‍ വിജയിച്ചത്. ലൈംഗികരോഗി എന്നും മനോരോഗിയെന്നുമൊക്കെ നിരവധി പരിഹാസങ്ങള്‍ കേട്ടാണ് അദ്ദേഹം തന്റെ വിജയത്തിലേക്ക് എത്തിയത്. മുരുകാനന്ദം എന്ന ആ വര്‍ക്ക്ഷോപ്പുടമയുടെ ജീവിതമെങ്ങനെ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിത്വത്തിലേക്ക് വന്നെത്തി എന്ന് ഈ സിനിമ നമ്മുക്ക് പറഞ്ഞു തരും. ഒരു നാപ്കിന് 20 പൈസ നിര്‍മ്മാണചിലവിലാണ് മുരുകാനന്ദം നാപ്കിനുകള്‍ നിര്‍മ്മിച്ചത്.
ആര്‍ത്തവത്തെ ഭയക്കണോ?
ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും ആര്‍ത്തവത്തെ സ്ത്രീകളെല്ലാം ഒരുപോലെയല്ല സമീപിക്കുന്നത്. ഇന്നും ആര്‍ത്തവശുചിത്വത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമങ്ങളില്‍ സാനിട്ടറി പാഡുകള്‍ എന്തെന്ന് പോലുമറിയാത്ത സ്ത്രീകള്‍ ഇന്നുമുണ്ട്. ആര്‍ത്തവകാലത്ത് പഴംതുണിയോ, ഇലകളോ എന്തിനു ചാരം വരെ ഉപയോഗിക്കേണ്ടി വരുന്ന ദരിദ്രരായ സ്ത്രീകള്‍. ഇന്ത്യയിലെ വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കാന്‍ കഴിവുള്ളവര്‍ എന്ന് പറയുമ്പോള്‍ തന്നെ അറിയാമല്ലോ നമ്മള്‍ എത്ര പിന്നോക്കമായി പോകുന്നുവെന്ന്.
അരുണാചലത്തിന്റെ പ്രസക്തി
ആര്‍ത്തവകാലത്തെ ശുചിത്തമില്ലായ്മയ്ക്ക് ഗര്‍ഭാശയ കാന്‍സറിന് വരെ കാരണമാകുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ പാടില്ല. ഇത്തരം സാഹചര്യത്തിലാണ് അരുണാചലം എന്ന പാഡ്മാന്റെ പ്രസക്തി. ആര്‍ത്തവവും ആര്‍ത്തവശുചിത്തവും ഒളിക്കേണ്ടതോ മറയ്ക്കേണ്ടതോ ആയ ഒന്നല്ല എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച ആളാണ് അദ്ദേഹം.
ഇന്നും പ്രാകൃതരീതികള്‍ തുടരുന്നു
ആര്‍ത്തവകാലത്ത് വീടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തു കിടക്കേണ്ടി വരുന്ന അവസ്ഥ ഇന്നും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും തുടരുന്നുണ്ട്. പ്രാകൃതമായ ഈ രീതി പിന്തുടര്‍ന്ന് വീടിനു പുറത്തെ കുടുസ്സുമുറിയില്‍ കഴിഞ്ഞൊരു പെണ്‍കുട്ടി പാമ്പ് കടിയേറ്റു മരിച്ച സംഭവം അടുത്തിടെ നേപ്പാളില്‍ നടന്നിരുന്നു. ചൗപദി എന്ന ഈ അനാചാരത്തിനെതിരെ ഇപ്പോള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിയമം വരെ കൊണ്ട് വന്നിരിക്കുകയാണ്. സമാനമായ അവസ്ഥയില്‍ അല്ലെങ്കില്‍ പോലും നമ്മുടെ നാട്ടിലും ആര്‍ത്തവകാലം എന്നാല്‍ സ്ത്രീകള്‍ തൊട്ടുകൂടയ്മ്മ ഉള്ളവരാണ് എന്നൊരു സങ്കല്‍പ്പം നിലവിലുണ്ട്.
എന്തിനു പരിഹസിക്കണം?
പാഡ്മാന്‍ ക്യാംപയിനിനെ പരിഹസിച്ചു ഇപ്പോള്‍ നിരവധി ട്രോളുകള്‍ , പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. തീര്‍ച്ചയായും അതൊരു സ്ത്രീയുടെ സ്വകാര്യത തന്നെയാണ്. അതിനെ മതിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ആര്‍ത്തവത്തെ എന്തിനാണ് നമ്മള്‍ രഹസ്യമാക്കേണ്ട, പുറത്തുപറയാന്‍ കഴിയാത്ത ഒന്നായി കൊണ്ട്നടക്കുന്നത്. അവിടെയാണ് ' എന്റെ കൈയ്യിലൊരു പാഡാണ് 'എന്ന പാഡ്മാന്‍ ചലഞ്ചിലെ ചോദ്യത്തിന്റെ പ്രസക്തി. പക്ഷെ ആര്‍ത്തവരക്തം നിറഞ്ഞ നാപ്കിനുകള്‍ മാറാന്‍ ഒരിടമില്ലാതെ, അപ്രതീക്ഷിതമായി എത്തുന്ന ആര്‍ത്തവത്തില്‍ പരിഹാസങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുള്ള , സ്ത്രീകള്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സ്റ്റോറുകളിലോ , കടകളിലോ പോയി ഒരു പാഡ് പൊതിഞ്ഞുവാങ്ങി ആരും കാണാതെ, ആരുടേയും നോട്ടം നേരിടാന്‍ കഴിയാതെ ചൂളി നടക്കേണ്ടി വന്ന അനുഭവം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയും ഇതിനെ പരിഹസിക്കില്ല.