പാലക്കാടന്‍ കാറ്റ് ഇത്തവണ എങ്ങോട്ട്? ചെങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ആരിറങ്ങും പോരിന്, കോട്ട കാക്കാന്‍ ആര്?
Recommended Video
പാലക്കാടന്‍ കാറ്റ് എന്ന് പറഞ്ഞാല്‍ കേരളത്തിന് അത്ര പ്രധാനപ്പെട്ട ഒന്നാണ്. തമിഴകവുമായി അതിര്‍ത്തിപങ്കിടുന്ന പാലക്കാട് പക്ഷേ, രാഷ്ട്രീയമായി തമിഴകത്തോട് തീരെ അടുത്തുനില്ക്കുന്ന ഒന്നല്ലെന്ന് പ്രത്യേകം പറയേണ്ടി വരും. പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍.
സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട് എന്നും വേണമെങ്കില്‍ പറയാവുന്നതാണ്. ചരിത്രത്തില്‍ ആകെ നാല് തവണ മാത്രമാണ് പാലക്കാട് മണ്ഡലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ. 1996 മുതല്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ് ഈ അതിര്‍ത്തി മണ്ഡലം.
കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി നിയമസഭമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്സഭ മണ്ഡലം. ഇതില്‍ കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങള്‍ എൽഡിഎഫിനൊപ്പമാണ്. മണ്ണാര്‍ക്കാട് മുസ്ലീം ലീഗും പാലക്കാട് കോണ്‍ഗ്രസ്സും ആണ് കഴിഞ്ഞ നിയമസഭ മണ്ഡലത്തില്‍ വിജയിച്ചത്. ഏഴിൽ അഞ്ച് മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് സാരം.
ഒറ്റനോട്ടത്തില്‍ സിപിഎമ്മിന് അല്പം പോലം ഭയക്കേണ്ടതില്ലാത്ത മണ്ഡലം എന്ന് തോന്നുമെങ്കിലും ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകണം എന്നില്ല. എംബി രാജേഷ് ആണ് നിലവിലെ പാലക്കാട് എംപി. തുടര്‍ച്ചയായി രണ്ട് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് രാജേഷ്. എംപി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. മികച്ച പാര്‍ലമെന്റേറിയനും ആണ്. പക്ഷേ, രണ്ട് തവണ തുടര്‍ച്ചയായി അവസരം നല്‍കിയവര്‍ക്ക് വീണ്ടും പാര്‍ലമെന്റിലേക്ക് അവസരം നല്‍കേണ്ടതില്ലെന്ന സിപിഎം തീരുമാനം നടപ്പിലായാല്‍ ഇത്തവണ രാജേഷ് മാറി നില്‍ക്കേണ്ടി വരും.
2009 ല്‍ ഇടതുവിരുദ്ധ തരംഗം ആയിരുന്നു കേരളത്തില്‍. സിപിഎം വെറും 4 സീറ്റുകളില്‍ ഒതുങ്ങി. അപ്പോഴും കരുത്തുകാണിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലക്കാട്. എംബി രാജേഷിനെതിരെ അന്ന് മത്സരിച്ചത് കോണ്‍ഗ്രസിന്റെ സതീശന് പാച്ചേനി ആയിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 1,820 വോട്ടുകള്‍ക്കായിരുന്നു രാജേഷിന്റെ വിജയം.
2014 ല്‍ എത്തിയപ്പോള്‍, എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ മുതിര്‍ന്ന നേതാവ് എംപി വീരേന്ദ്ര കുമാര്‍ ആയിരുന്നു രാജേഷിന്റെ എതിര് സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരം ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ, വീരേന്ദ്ര കുമാറിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയും. 105,300 വോട്ടുകള്‍ക്കായിരുന്നു വീരേന്ദ്ര കുമാര്‍ പരാജയപ്പെട്ടത്.
പാര്ലമെന്റേറിയന് എന്ന നിലയില്‍ മികച്ച പ്രകടനം ആണ് എംബി രാജേഷ് രണ്ട് ടേമുകളിലും കാഴ്ചവച്ചിട്ടുള്ളത്. 228 ചര്‍ച്ചകളില്‍ രാജേഷ് പങ്കെടുത്തിട്ടുണ്ട്. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 63.8 ഉം സംസ്ഥാന ശരാശരി 135 ഉം ആണ്. ലോക്സഭയില്‍ ഈ ടേമില്‍ 539 ചോദ്യങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണിത്. 84 ശതമാനം ഹാജര്‍ നിലയും രാജേഷിന് ലോക്സഭയില്‍ ഉണ്ട്.
ഇനി പാലക്കാട് മണ്ഡലത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് വരാം. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒപ്പം തന്നെ ബിജെപിയ്ക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലം ആണ് പാലക്കാട്. പാലക്കാട് നഗരസഭ ഭരണം കൈയ്യാളുന്നത് ബിജെപിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ശോഭ സുരേന്ദ്രന് 1.36 ലക്ഷം വോട്ടുകളാണ് സ്വന്തമാക്കിയത്. 2009 ല്‍ വെറും 8.7 ശതമാനം വോട്ടുകൾ ആയിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത് എങ്കില്‍, അത് 2014 ല്‍ എത്തിയപ്പോള്‍ 15 ശതമാനം ആയി ഉയര്‍ന്നു. ബിജെപി ഇത്തവണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട്.
പികെ ശശിയ്ക്കെതിരെയുള്ള ലൈംഗികാരോപണം, അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം എന്നിവ ഇത്തവണ പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ ആകും എന്ന് ഉറപ്പാണ്.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങള്‍ എങ്ങനെയാകും എന്നാണ് ഇനി അറിയേണ്ടത്. സിപിഎമ്മിന്റെ കാര്യത്തില്‍ അത് അവസാന നിമിഷമേ അറിയാന്‍ സാധ്യതയുള്ളു. വീരേന്ദ്രകുമാർ മുന്നണി വിട്ട സാഹചര്യത്തിൽ, യുഡിഎഫ് ഇത്തവണ മണ്ഡലം ആര്‍ക്ക് വിട്ടുകൊടുക്കും എന്നതിലും ധാരണയായിട്ടില്ല. ബിജെപി ശോഭ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഒരുപക്ഷേ, പാലക്കാട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ആയേക്കും. പ്രത്യേകിച്ചും ശബരിമലവിവാദം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍. പക്ഷേ, പാര്‍ട്ടിയ്ക്കുള്ളിലെ പടലപ്പിണക്കം ശോഭയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സമാനമായ ചില വിഷയങ്ങള്‍ ബിജെപി നേരിട്ടിരുന്നു.