വീണ്ടും മീഡിയ സിന്‍ഡിക്കേറ്റ് ആരോപണവുമായി പിണറായി വിജയന്; പഴയ സ്വഭാവം വീണ്ടും വരുന്നതാര്‍ക്ക്
തിരുവനന്തപുരം: പഴയൊരു സ്വഭാവം നിങ്ങളിലേക്ക് വീണ്ടും വരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പിണറായി വിജയന് അതിലേക്ക് കടന്നത്. പഴയ മീഡിയ സിന്‍ഡിക്കേറ്റ് കാലം ഓര്‍മിക്കുന്നതായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍.
സിറാജുന്നീസ വധവും ചാരക്കേസും മുതല്‍... രമണ്‍ ശ്രീവാസ്തവയിലെ 'കളങ്കങ്ങള്‍'; ഒടുവിലത്തെ ജ്ഞാനസ്നാനവും
'നിങ്ങള്‍ ഒരു സിന്‍ഡേക്കറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, അങ്ങനെ റിപ്പോര്‍ട്ട് സൃഷ്ടിക്കുന്ന ഒരു നില ഇവിടെ ഉണ്ടായിരുന്നു' എന്നും പിണറായി വിജയന് പറഞ്ഞു. മുമ്പും മാധ്യമങ്ങളോട് പ്രത്യേക മമത കാണിക്കാത്ത ആളാണ് പിണറായി വിജയന്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുന്ന ഘട്ടത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്, വിശിഷ്യാ സിപിഎമ്മിന് ഗുണം ചെയ്യുമോ എന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പിണറായി സൃഷ്ടിച്ച പ്രതിബദ്ധങ്ങള്‍
തിരഞ്ഞെടുപ്പ് വേളകളില്‍ പിണറായി വിജയന്റെ പ്രസംഗങ്ങളില്‍ വന്ന പ്രയോഗങ്ങള്‍ സിപിഎമ്മിനേയും ഇടതുപക്ഷത്തേയും പലപ്പോഴും വലച്ചിട്ടുണ്ട്. നികൃഷ്ട ജീവി പ്രയോഗം മുതല്‍ പരനാറി പ്രയോഗം വരെ അത് നീണ്ടുനില്ക്കുന്നു. മാതൃഭൂമി പത്രാധിപരെ 'എടോ ഗോപാലകൃഷ്ണ' എന്ന് വിളിച്ചതും പിണറായിക്കെതിരെ ഏറെനാള്‍ ആയുധമാക്കപ്പെട്ടിട്ടുണ്ട്.
മാധ്യമ സിന്‍ഡിക്കേറ്റ്
രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളെ പരമാവധി കൂടെ നിര്‍ത്തുന്ന കാലത്താണ് പിണറായി വിജയന് നിശിതമായ മാധ്യമ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ളത്. തിരുവനന്തപുരം കേന്ദ്രമായി മാധ്യമ പ്രവര്‍ത്തകരുടെ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടെന്നും അവര്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നുവെന്നും പിണറായി വിജയന് ആരോപിച്ചിരുന്നു. അതില്‍ സത്യമുണ്ടെന്ന് പിന്നീട് പലഘട്ടങ്ങളിലായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളോട് അകന്ന്
സിപിഎം വിഭാഗീയതയും ലാവലിന്‍ കേസും ഒക്കെ ആയി പിണറായി വിജയനെതിരെ മാധ്യമ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നിരുന്ന കാലമായിരുന്നു അത്. ആ ഘട്ടത്തില്‍ മാധ്യമങ്ങളുമായി ഒരു സൗഹൃദവും സൂക്ഷിക്കാത്ത നേതാവായി പിണറായി വിജയന് മാറി. മാധ്യമങ്ങളില്‍ അഭിമുഖം പോലും വരാത്ത കാലഘട്ടമായിരുന്നു അത്. ചിരിക്കാത്ത പിണറായി വിജയന് എന്നൊരു പ്രതിച്ഛായ മാധ്യമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കാലം മാറി, കഥ മാറിയോ?
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന് ചുമതലയേല്‍ക്കുമ്പോള്‍ മാധ്യമ സൗഹൃദ സെക്രട്ടറി എന്ന പ്രതിച്ഛായയായിരുന്നു അദ്ദേഹത്തിന് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയും വരെ നേരെ തിരിച്ചായിരുന്നു പ്രതിച്ഛായ. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും പിണറായി വിജയന്റെ മാധ്യമ വിരുദ്ധ പ്രതിച്ഛായ മാറിയില്ല. 'കടക്ക് പുറത്ത്' പോലെയുള്ള സംഭവങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്തു.
അല്ലെങ്കിലേ എതിര്‍പക്ഷത്ത്
സര്‍ക്കാരിന്റെ അവസാന വര്‍ഷമായതോടെ ഒട്ടുമിക്ക മാധ്യമങ്ങളും പ്രതിപക്ഷ സ്വരത്തിനപ്പുറത്തേക്ക് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നൊരു ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെയാണ് സ്വര്‍ണക്കടത്തില്‍ തുടങ്ങിയ വിവാദങ്ങള്‍. എല്ലാം കൊണ്ടും മാധ്യമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ എതിര്‍പക്ഷത്താണ്.
എരിതീയില്‍ എണ്ണ പോലെ
ഈ ഘട്ടത്തില്‍ ആണ്, എരിതീയില്‍ എണ്ണ പോലെ മാധ്യമ സിന്‍ഡിക്കേറ്റ് പ്രയോഗം വീണ്ടും കടന്നുവരുന്നത്. മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പ്രധാനപ്പെട്ട രണ്ട് വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും അവ, ചിലര്‍ ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണെന്നും ആണ് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുവയ്ക്കുന്നത്. മാധ്യമങ്ങളെ ഒന്നുകൂടി ചൊടിപ്പിക്കാന്‍ ഇത് ധാരാളമെന്നാണ് ഒരു വിഭാഗം കരുതുന്നത്.
ശ്രീവാസ്തവയെ തുണയ്ക്കാന്‍
വിജിലന്‍സ് റെയ്ഡിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. എന്നാല്‍ ഐസക്കിനെ തള്ളുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മാത്രമല്ല, രമണ്‍ ശ്രീവാസ്തവ എന്ന വിവാദ ഉപദേശകനെ പോലീസ് നിയമഭേദഗതിയിലും കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡിലും പൂര്‍ണമായും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട് പിണറായി വിജയന്.
അതങ്ങ് മനസ്സിൽ വച്ചാൽ മതി
പാർട്ടിയ്ക്കുള്ളിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്ന ശക്തമായ സൂചന പിണറായി വിജയൻ നൽകുന്നുണ്ട്. 'ഞാനോ ഐസക്കോ ആനന്ദനോ തമ്മിൽ ഏതെങ്കിലും തരത്തിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ നിങ്ങൾ ശ്രമിച്ചാൽ, അത് അത്ര വേഗം അങ്ങ് നടക്കുന്ന കാര്യമല്ല. അതങ്ങ് മനസ്സിൽ വച്ചാൽമതി. അത്രയേ ഞാനിപ്പോൾ പറയുന്നുള്ളു' എന്ന് പറഞ്ഞാണ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
മാധ്യമങ്ങളെ ഒന്നൂടി വെല്ലുവിളിച്ചുകൊണ്ട് തന്നെ പിണറായി വാർത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും പറയാം.
ശോഭയുടെ പേര് പോലും സുരേന്ദ്രന് പ്രകോപനപരം, മാധ്യമങ്ങളെ പഴിപറഞ്ഞ് എത്രനാള്‍ ഒളിച്ചുകളിയ്ക്കും
ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് കെട്ടിച്ചമച്ച കേസെന്ന് പ്രതിഭാഗം; വാദം പൂര്‍ത്തിയായി
ആറളത്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കി