പെണ്ണിന്റെ മാറിടം കാണുമ്പോള്‍ അതിനെ 'ബത്തക്ക'യോട് ഉപമിക്കാന്‍ തോന്നിയവരെ പറഞ്ഞിട്ട് കാര്യമില്ല
പെണ്ണിന്റെ മാറിടം കാണുമ്പോള്‍ അതിനെ 'ബത്തക്ക'യോട് ഉപമിക്കാന്‍ തോന്നിയവരെ പറഞ്ഞിട്ട് കാര്യമില്ല
ശ്രുതി എസ് സുരേഷ്
എങ്ങോട്ടും തിരിഞ്ഞാലും 'ബത്തക്ക' തന്നെ. നമ്മള്‍ വേനല്‍ കാലത്ത് ദാഹമകറ്റാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന തണ്ണിമത്തനു എത്ര വേഗമാണ് ബാത്തക്ക എന്ന പബ്ലിസിറ്റി കിട്ടിയത്. എന്നാല്‍ നമ്മുടെ ഈ തണ്ണിമത്തന്‍ 'ബത്തക്ക' ആകുമ്പോള്‍ അതിന്റെ അര്‍ഥവും ഉദേശവും എല്ലാം ഒന്ന് ഉടച്ചുവാര്‍ക്കുകയാണ് ചിലര്‍. പെണ്ണിന്റെ മാറിടം കാണുമ്പോള്‍ അതിനെ ബാത്തക്കയോട് ഉപമിക്കാന്‍ തോന്നിയവരെ പറഞ്ഞിട്ട് കാര്യമില്ല. അത് നിങ്ങളുടെ കാഴ്ചപാടിന്റെ പ്രശ്നമാണ്. അത്ര വേഗമൊന്നും കണ്ണിലെ ആ തിമിരം അടര്‍ത്തി മാറ്റാന്‍ കഴിയില്ല. അത് അദ്ധ്യാപകന്‍ ആയാലും മറ്റാരായാലും.
സദാചാരപ്രസംഗത്തെ ഏറ്റെടുത്തത് സോഷ്യൽ മീഡിയ
കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകൻ നടത്തിയ സദാചാരപ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പെണ്ണിന്റെ മാറിടത്തെ ബത്തക്കയോട് ഉപമിച്ചു കൊണ്ടായിരുന്നല്ലോ അദ്ദേഹത്തിന്റെ സദാചാരപ്രസംഗം. എന്നാല്‍ അതിനു പിന്നാലെ മറ്റൊരു വിപ്ലവകരമായ സമരത്തിനു സോഷ്യല്‍ മീഡിയ ചുക്കാന്‍ പിടിക്കുകയാണ് ഇപ്പോള്‍. അതെ, മലയാളി യുവതിയുടെ സ്ത്രീ സ്വാതന്ത്ര്യ സമരം.കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദ പ്രസംഗത്തിന് പുറകേയാണ് , മാറിടത്തിന് മുന്നില്‍ ബത്തക വെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത് .ഇതില്‍ പങ്കാളികളായി ഏതാനം ആക്റ്റിവിസ്റ്റുകള്‍ മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതുവരെ എല്ലാം മൂടികെട്ടി കൊണ്ട് നടന്നിരുന്ന നമ്മള്‍ മലയാളികളുടെ മുഖത്തെറ്റ പ്രഹരം തന്നെയായിരുന്നു ഈ ചിത്രങ്ങള്‍. ഫോട്ടോ കണ്ടു നെറ്റിചുളിച്ചവര്‍ പിന്നാലെ പിന്നാലെ എത്തി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ടില്‍ തങ്ങളുടെ സദാചാരവിളയാട്ടം നടത്തി. തുടര്‍ച്ചയായുള്ള പരാതികളെ തുടര്‍ന്ന് ചിത്രം ഫേസ്ബുക്ക് തങ്ങളുടെ പോളിസികള്‍ക്ക് നിരക്കില്ല എന്ന കാരണത്താല്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഫേസ്ബുക്കും സമൂഹവും തമ്മില്‍ ഇന്ന് വലിയ അന്തരം ഇല്ലാതായിക്കഴിഞ്ഞു. സമരങ്ങള്‍ മുഖപുസ്തകങ്ങള്‍ വിട്ടു തെരുവിലേക്ക് തന്നെ അധികം വൈകാതെ ഇറങ്ങും.
മാറ് മറയ്ക്കാതെ വന്ന പെൺസമരങ്ങൾ..
കാലങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചില ഭാഗങ്ങളിലായി നടന്ന 'മാറ് മറയ്ക്കല്‍ സമരം' അഥവാ 'ചാന്നാര്‍ നാടാര്‍ കലാപം' സത്യത്തില്‍ വസ്തധാരണത്തില്‍ നിലനിന്ന അസമത്വത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സമരമാകാം. പണ്ട് മുലക്കരം പിരിക്കാനെത്തിയ പ്രവൃത്തിയാര്‍ക്കും സംഘത്തിനും മുന്നിലേക്ക് തന്റെ തന്റെ മുലകള്‍ അരിഞ്ഞു വാഴയിലയില്‍ പ്രവൃത്തിയാര്‍ക്ക് സമര്‍പ്പിച്ചതിനു ശേഷം'ഈ മുലകള്‍ക്കിനി നികുതി പിരിക്കേണ്ട' എന്നുറക്കെ പ്രഖ്യാപിച്ച നങ്ങേലിയും നിരപരാധിയായ തന്റെ ഭര്‍ത്താവ് കോവിലനെതിരെ മോഷണക്കുറ്റം ചുമത്തി രാജാവ് കൊന്നതിലുള്ള പ്രതികാരത്തിന്റെ ഭാഗമായി മുലയറുത്ത് നിലത്തെറിഞ്ഞ് കണ്ണകി നടത്തിയതുപോലുള്ള ഗര്‍ജ്ജനങ്ങള്‍ കാലം മറന്നിട്ടില്ല. ഇവരുടെ ഒക്കെ പിന്‍മുറക്കാരായിരുന്നു മണിപ്പൂരിൽ തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കു എതിരെ ശബ്ദമുയര്‍ത്തിയത്. സ്ത്രീകളെ ഇന്ത്യൻ സൈന്യം ബലാത്സംഗം ചെയ്ത് കൊന്നതിനെതിരെ അവിടുത്തെ സ്ത്രീകൾ നടത്തിയ പ്രതിഷേധം മാറുതുറന്നുള്ള സമരങ്ങളായിരുന്നു. 'ഇന്ത്യൻ ആർമി റേപ്പ് അസ്' (ഇന്ത്യൻ സൈന്യമേ ഞങ്ങളെ റേപ്പ് ചെയ്യൂ) എന്ന ബാനര്‍ ഉയര്‍ത്തിയാണ് സൈന്യത്തിൻ്റെ പ്രത്യേക അവകാശനിയമത്തിനെതിരെ അന്ന് സ്ത്രീകള്‍ അണിനിരന്നത്. ഒരുപക്ഷെ ആ സമരത്തിനു ശേഷം ഏറ്റവുമധികം ശ്രദ്ധ നേടാന്‍ പോകുന്നത് ഈ മാറ്തുറക്കല്‍ സമരമാകാം.
സമത്വത്തിൻരെ സ്വാതന്ത്രം..
അശ്ശീലം എന്നത് കാണുന്നവന്റെ കണ്ണിലാണ് എന്നത് എപ്പോഴും ശരി തന്നെയാണ്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ മാത്രം അളവുകോല്‍ മാത്രമല്ല ഈ മാറിടങ്ങള്‍ എന്ന് ആദ്യം ഒന്ന് മനസ്സിലാക്കുക. ഒരമ്മയാകുമ്പോള്‍, ആദ്യമായി തന്റെ കുഞ്ഞിനായി പാല്‍ചുരത്തുമ്പോള്‍ എല്ലാം ഒരു സ്ത്രീ അനുഭവിക്കുന്ന നിര്‍വൃതി, അഭിമാനം അതെല്ലാം ഞങ്ങള്‍ക്ക് തരുന്നത് ഈ 'ബാത്തക്ക' തന്നെയാണ്. അതിനെ ഒരു അവയവം എന്ന് മാത്രം കണ്ടു ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന നിങ്ങളുടെ കണ്ണിലാണ് അശ്ശീലം.
ഒരു മാറ്തുറക്കല്‍ സമരം സ്ത്രീകള്‍ ഏറ്റെടുത്തു എന്ന് കരുതി സ്ത്രീകൾ മുഴുവൻ മാറുതുറന്ന് നടക്കണമെന്നോ നടക്കണം എന്നോ ഇവിടെ ആരും പറയുന്നില്ല. കാരണം ഈ സമരം ഒരു മുന്നറിയിപ്പാണ് പുരുഷന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവ് പെണ്ണിനും ഉണ്ടെന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് ഓരോ പെണ്ണും ഈ സമരത്തെ മനസ് കൊണ്ടെങ്കിലും പിന്തുണയ്ക്കുന്നത്.