വിടി ബൽറാം അപകടകാരിയാണ്, അയാളിലൂടെ ബാലരതി സാധൂകരണക്കാർ മുതൽ അവരോധിക്കപ്പെടും- റഫീഖ് ഇബ്രാഹിം
റഫീഖ് ഇബ്രാഹിം
ബൽറാം വിഷയവുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടന്ന ചർച്ചയിൽ അദ്ദേഹത്തിന്റെ പരാമർശം പിൻവലിക്കേണ്ടതാവുന്നത് ബൽറാം അനന്യനും സത്യസന്ധനും കാര്യവിവരമുള്ളവനും വിദ്യഭ്യാസമുള്ളവനുമായ രാഷ്ട്രീയ നേതാവായത് കൊണ്ടാണ് എന്ന പൊതു അഭിപ്രായം രൂപീകരിക്കപ്പെട്ടു വരുന്നത് കണ്ടു. ഇത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. നല്ല നേതാവാണ്, തെറ്റ് പറ്റിപ്പോയതാണ്, തിരുത്തുന്നത് ബൽറാമിന്റെ മഹത്വം കൂട്ടുകയേയുള്ളൂ.
ഒരു പ്രവചനം നടത്താം, അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ വരുന്ന ഇരുപത്തി നാല് മണിക്കൂറിനകം ബൽറാം തന്റെ പരാമർശം പിൻവലിച്ച് നിരുപാധികമായി ഖേദം പ്രകടിപ്പിക്കും. വീണ്ടും ഉന്നത വ്യക്തിത്വമാവും.
തന്ത്രശാലിയായ ബല്‍റാം
വിടി ബൽറാം തന്ത്രശാലിയാണ്. അയാൾക്ക് വിദ്യാഭ്യാസത്തിന്റെയും കാര്യവിവരത്തിന്റെയും (നല്ല രാഷ്ട്രീയക്കാരനാവണമെങ്കിൽ കേരളത്തിൽ വേണ്ട മെറിറ്റുകൾ ഇവയാണല്ലോ) അഡ്വാൻഡേജസ് കൊടുക്കരുത്. സാംസ്കാരിക കേരളത്തിന്റെ രാഷ്ട്രീയ അതിജീവനത്തെ അടപടലം തുരങ്കം വെക്കുന്ന പോസ്റ്റ് മോഡേൺ താത്വികതയെ കോൺഗ്രസിലേക്ക് ഒളിച്ചു കടത്തുന്ന കടത്തുകാരനാണയാൾ. ഇവിടുത്തെ ലെഫ്റ്റ് ഇന്റലിജൻഷ്വയുടെയും സൈബർ സ്പേസിന്റെയും ആക്രമത്തിൽ പതറി നിൽക്കക്കള്ളിയില്ലാതെ പോയ ഉത്തരാധുനിക രാഷ്ട്രീയം ബൽറാമിലൂടെ കോൺഗ്രസിലേക്ക് കടക്കുകയാണ്.
പോസ്റ്റ് മോഡേണ്‍ പൊളിറ്റിക്സ്
കോൺഗ്രസു പോലെ ഇന്നും കേരളത്തിൽ ആഴത്തിൽ വേരോട്ടമുള്ള മുഴുവൻ മലയാളികളെയും പ്രതിനിധീകരിക്കാൻ ശേഷിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോസ്റ്റ് മോഡേൺ പൊളിറ്റിക്സ് കടക്കൽ നമ്മുടെ സാംസ്കാരിക രാഷ്ട്രീയത്തെ വലിയ അളവിൽ ദുർബലപ്പെടുത്താനാണുതകുക. കോൺഗ്രസിനു മാത്രമല്ല, കേരളത്തിന് മൊത്തത്തിൽ അപകടകരമാണത്. പിളർപ്പുകളെ കൂടുതൽ കൂടുതൽ സെല ബ്രേറ്റ് ചെയ്യുന്ന ' പൊതു 'വായ എന്തിനെയും അധികാരരൂപമായി കാണുന്ന ഉത്തരാധുനിക രാഷ്ട്രീയത്തിൽ ഫാഷിസത്തിന് സ്വന്തമായി മുറിയുണ്ട്.
ബാലരതിയും ഉത്തരാധുനികതയും
ചരിത്രത്തെ അതിന്റെ പാഠപരതയിലേക്ക് റെഡ്യൂസ് ചെയ്യുക, ഘടനയെ പരിഗണിക്കുക പോലും ചെയ്യാതെ ഘടകങ്ങളിലൊന്നെടുത്ത് വിധി പ്രസ്താവിക്കുക, ഡാറ്റയില്ലാതെ നേരിട്ടു കൺക്ലൂഷനിലെത്തുക, ഭാഷാ ലീലയിൽ അഭിരമിക്കുക, അനക്ഡോട്ടുകളെ അഥോറിറ്റിയെക്കാൾ പരിഗണിക്കുക, ഒബ്ജക്ടിവിറ്റിക്ക് പകരം പെഴ്സ്പെക്ടീവുകളിൽ ഊന്നുക, അപനിർമ്മാണമെന്ന പേരിൽ വെളിപാടുകൾ വിളിച്ചു പറയുക, മിസ്ക്വാട്ട് ചെയ്യുക... ഉത്തരാധുനികതയുടെ എല്ലാ അടിസ്ഥാന ലക്ഷണങ്ങളും അതേപടി ഒത്തിണങ്ങിയ ഒന്നായിരുന്നു ബൽറാം ഇപ്പോഴുയർത്തിക്കൊണ്ടു വന്ന എകെജി ചർച്ച. അതിലദ്ദേഹത്തിന്റെയും ആ കാമ്പിന്റെയും ലക്ഷ്യം ബാല രതിയെ വ്യാവഹാരികമായി സാധൂകരിക്കുക എന്ന ഉത്തരാധുനിക ലക്ഷ്യം തന്നെയാണ്.
ബല്‍റാമിന് പിഴച്ചത്
ബൽറാമിന് പിഴച്ചത് എകെജിയെ പിടിച്ചു എന്നതിലാണ്. അദ്ദേഹത്തെ കേവലമൊരു കമ്യൂണിസ്റ്റ് നേതാവ് എന്നതിനപ്പുറത്ത് ആധുനിക കേരളത്തിന്റെ ശിൽപ്പികളിലൊരാളായും, പൊതുവായി ലെഗസി അവകാശപ്പെടാവുന്ന നവോത്ഥാന നേതൃത്വമായും മലയാളി കരുതിപ്പോരുന്നുണ്ട് എന്നതിനാൽ ഉരുണ്ടു കൂടിയ ആന്തരിക പ്രതിരോധമാണ് ബൽറാം പ്രതീക്ഷിക്കാതെ പോയത്. എകെജി ക്ക് പകരം ഇഎംനെയും കൃഷ്ണപിള്ളയെയും ചരിത്ര സന്ദർഭത്തിന്റെ പുറത്ത് നിർത്തി വിധിക്കാനായിരുന്നു തുനിഞ്ഞിരുന്നതെങ്കിൽ ഇത്ര പ്രതിരോധം ഉയരുമായിരുന്നില്ല. സമാന്തരമായി ആ പ്രക്രിയ അവർ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
ബല്‍റാമിലൂടെ സംഭവിക്കാവുന്നത്
പ്രശ്നം മെതഡോളജിയാണ്. വിടി ബൽറാമും അദ്ദേഹത്തിന്റെ അണികളും പിന്തുടരുന്നത് ഉത്തരാധുനികതയുടെ താത്വികവും രീതിശാസ്ത്രപരവുമായ സമീക്ഷകളാണ്. സെൽഫ് ഡിഫീറ്റിംഗാവാം എന്നതു കൊണ്ടാവാം കോൺഗ്രസിൽ ഇനിയുമതിന് വലിയ സ്വീകാര്യതയൊന്നും കിട്ടാത്തത്. കാര്യവിവരവും വിദ്യാഭ്യാസവുമുള്ള, മികച്ച യുവനേതാവിനായുള്ള ഏഷ്യാനെറ്റ് യൂത് ഐക്കൺ അവാർഡ് മുഖ്യമന്ത്രിയിൽ നിന്നേറ്റ് വാങ്ങിയ, മണ്ഡലത്തിലെ റോഡ് മുഴുവൻ ടാറ് ചെയ്യുന്ന, സംശുദ്ധനായ, മനോഹരമായി പുഞ്ചിരിക്കുന്ന, യാത്രചെയ്യുന്ന, പുസ്തകം വായിക്കുമെന്ന് പറയപ്പെടുന്ന യുവ എംഎൽഎ യ്ക്ക് ബൗദ്ധികമായി തകർന്നടിഞ്ഞ കോൺഗ്രസിനകത്തേക്ക് ഉത്തരാധുനികതയെ പരവതാനി വിരിച്ചിരുത്തൽ പൂ പറിക്കുന്ന പോലെ ഈസിയായ കാര്യമാണ്.
വിടി ബല്‍റാം അപകടകാരിയാകുന്നത്
വിടി അപകടകാരിയാണ്, അയാളിലൂടെ ബാലരതി സാധൂകരണക്കാർ മുതൽ സ്വത്വരാഷ്ട്രീയ വാദികൾ വരെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിൽ മതിപ്പുളവാക്കുന്ന ഒരു സ്ഥാനത്ത് അവരോധിക്കപ്പെടും.
റഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇതാണ് റഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.