ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ളവരല്ല അവർ... സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്- മുരളി തുമ്മാരുകുടി
കേരളം ഒന്നടങ്കം മഴക്കെടുതിയില്‍ പെട്ടവരുടെ കൂടെ നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന വിധം പണം അയക്കുന്ന ഒരുപാട് പേരുണ്ട്. കേരളത്തിന് പുറത്ത് നിന്നും വലിയ തോത്തില്‍ സഹായം എത്തുന്നുണ്ട്.
ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചുകൊടുക്കാനും ഒരുപാട് പേര്‍ രംഗത്തുണ്ട്. എന്നാല്‍, പഴകിയതും ഉപയോഗശൂന്യമായതും ആയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള ഒരിടമായി ദുരിതാശ്വാസ ക്യാന്പുകളെ കാണുന്നവരും കുറവല്ല.
പലയിടത്തും ലഭിച്ച വസ്ത്രങ്ങളില്‍ എഴുപത് ശതമാനവും ഉപയോഗ ശൂന്യമായവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ആണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ് പ്രസക്തമാകുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയിലെ ദുരന്തനിവാരണ വിഭാഗം തലവന്‍ ആയ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം...
അത് നല്ല മാതൃകയല്ല
ദുരിതാശ്വാസത്തിന് പഴയതോ പുതിയതോ ആയ തുണികളോ മറ്റു വസ്തുക്കളോ നൽകുന്നത് നല്ല മാതൃകയല്ല എന്ന് ഞാൻ പറഞ്ഞത് പലർക്കും ഇഷ്ടപ്പെട്ടില്ല. ആളുകൾക്ക് ഇഷ്ടപ്പെട്ടത് പറയുക എന്നതല്ല എന്റെ ജോലി, ലോകത്ത് പുതിയതായുള്ള ചിന്തകളും പ്രവർത്തനങ്ങളും മലയാളികളെ അറിയിക്കുക എന്നതാണ്. അതിനാൽ ഒരിക്കൽ കൂടി പറയാം.
അവരെ അപമാനിക്കരുത്
ഒരു ദുരന്തകാലത്തും നമ്മുടെ വീട്ടിലുള്ള പഴയ വസ്തുക്കൾ ദുരന്ത ബാധിതർക്ക് കൊടുക്കരുത്. നമ്മളെ പോലെ തന്നെ ആത്മാഭിമാനം ഉള്ളവർ ആണ് അവരും, ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ എന്ന നിലയിൽ നമ്മളെക്കാൾ അനുഭവം ഉള്ളവരും. അവരെ പഴയ സാരിക്കും ഷർട്ടിനും വേണ്ടി ക്യൂ നിർത്തി അപമാനിക്കരുത്.
എന്താണ് വേണ്ടത്
ലോകത്ത് അപൂർവ്വം സ്ഥലങ്ങളിൽ ഒഴിച്ച് ഒരു ദുരന്തത്തിലും അതിൽ നിന്ന് രക്ഷപെട്ടവർക്ക് ദീർഘ കാലം ഭക്ഷണവും വെള്ളവും ഒക്കെ പുറമേ നിന്ന് കൊണ്ട് കൊണ്ടുക്കേണ്ട ആവശ്യം ഇല്ല. ലോക്കൽ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ് ലക്‌ഷ്യം. അപ്പോൾ ആദ്യ ദിവസങ്ങളിൽ ആവശ്യമുള്ള വസ്തുക്കൾ കൊടുക്കുക, അതിന് ശേഷം സഹായം പണമായി നൽകുക.
പണം ആണ് നല്ലത്
അത് ആളുകൾ അവർക്ക് എന്താണോ വേണ്ടത് അതിന് ചിലവാക്കും. കുറച്ചൊക്കെ ബിവറേജസും ദുരുപയോഗവും ഒക്കെ ഉണ്ടാകും എന്നാൽ ആഗോള പരിചയത്തിൽ മൊത്തം നോക്കിയാൽ പണം നൽകുന്നതാണ് കൂടുതൽ നന്നാകുന്നത്. ആർക്ക് കൊടുക്കണം, എങ്ങനെ കൊടുക്കണം, എത്ര വീതം കൊടുക്കണം എന്നൊക്കെ ആണ് ചർച്ചകൾ നടക്കുന്നത് (ഉദാഹരണം ഏറെ വസ്തുക്കൾ വാങ്ങാവുന്ന കൂപ്പൺ കൊടുക്കാം, മദ്യത്തിന്ഉ പയോഗിക്കാൻ പറ്റാത്ത തരത്തിൽ സ്മാർട്ട് കാർഡ് കൊടുക്കാം എന്നിങ്ങനെ മാതൃകകൾ പലതുണ്ട്).
സന്നദ്ധ സേനകള്‍, വിശ്വാസ്യത
ദുരന്തം ഉണ്ടാകുമ്പോൾ വീട്ടിൽ നിന്നും തന്നെ എന്തെങ്കിലും വസ്തുക്കൾ കൊടുക്കുന്നതിലും, വെള്ളവും ബ്രെഡും ഒക്കെയായി ദുരന്തമുഖത്ത് എത്തുന്നതിലും ഒക്കെയുള്ള ഒരു "അനുഭവം", കുറച്ചുപണം മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ അയച്ചുകൊടുത്താലോ, ദുരന്തമുഖത്ത് നേരിട്ട് പോയി കൊടുത്താലോ കിട്ടില്ല എന്നത് സത്യമാണ്. അതുകൊണ്ടാണ് നമുക്ക് ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന യുവാക്കളുടെ സന്നദ്ധ സേനകൾ വേണ്ടത്. അവരെ പണം കൊടുക്കാൻ കഴിവുള്ളവരും ആയി ബന്ധിപ്പിക്കുന്ന ക്രെഡിബിലിറ്റി ഉള്ളവർ വേണ്ടത്. അങ്ങനെ നമുക്ക് ഉറപ്പുള്ളവർക്ക് നാം പണം കൊടുക്കണം, അവർ ദുരന്ത പ്രദേശത്തു നിന്നും ഏറ്റവും അടുത്ത് നിന്നും തന്നെ ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരുടെ ആവശ്യം അനുസരിച്ച് വേണ്ട വസ്തുക്കൾ വാങ്ങി കൊടുക്കട്ടെ. വേണമെങ്കിൽ അതിന്റെ ചിത്രം അയക്കാൻ പറയാം, അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പറയാം.
കേരള മാറുമോ
കേരള സമൂഹം ഒന്നടങ്കം മാറുമെന്ന പ്രതീക്ഷ ഒന്നും എനിക്കില്ല. പഴയ തുണിയും കളിപ്പാട്ടവും ഒക്കെ കൊടുക്കുന്ന രീതികൾ ഇനിയും തുടരും, പക്ഷെ എൻ്റെ വായനക്കാർ എങ്കിലും കുറച്ചെങ്കിലും മാറി ചിന്തിക്കണം. ആകുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ആളുകൾക്ക് അല്ലെങ്കിൽ സംഘടനകൾക്ക് കൊടുക്കുക.
ഫേസ്ബുക്ക് പോസ്റ്റ്
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
താരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നു
ഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു