സിറാജുന്നീസ വധവും ചാരക്കേസും മുതല്‍... രമണ്‍ ശ്രീവാസ്തവയിലെ 'കളങ്കങ്ങള്‍'; ഒടുവിലത്തെ ജ്ഞാനസ്നാനവും
കേരളത്തില്‍ ഏറ്റവും അധികം വിവാദം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒറ്റ വാക്കില്‍ ഒതുങ്ങില്ല. പുലിക്കോടന് നാരായണനും ഐജി ലക്ഷ്മണയും മുതല്‍ രമണ്‍ ശ്രീവാസ്തവയിലും സെന്‍കുമാറിലും വരെ അത് എത്തി നില്ക്കും.
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെതിരെ സിപിഎം
എന്തായാലും അതില്‍ പ്രധാനിയാകും, രമണ്‍ ശ്രീവാസ്തവ. കേരളത്തില്‍ ഭരണമാറ്റത്തിന് വഴിവച്ച വിവാദങ്ങളുടെ തോഴനായിരുന്നു രമണ്‍ ശ്രീവാസ്തവ. എന്നും വലതുപക്ഷത്തോട് അടുത്തുനിന്നിരുന്ന ആള്. അതേ ശ്രീവാസ്തവയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവ്. ഇപ്പോഴത്തെ കെഎസ്എഫ്ഇ വിവാദ നായകനും... ആരാണ് രമണ്‍ ശ്രീവാസ്തവ?
കേരള കേഡര്‍
1973 ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അലഹബാദ് സ്വദേശിയായ രമണ്‍ ശ്രീവാസ്തവ. കേരളത്തിലെ പോലീസ് മേധാവിയായിരുന്നു ശ്രീവാസ്തവ ബിഎസ്എഫിന്റെ ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവാണ് അദ്ദേഹം.
വളർച്ച ഇങ്ങനെ
തൃശ്ശൂര്‍ എഎസ്പി ട്രെയിനിയായിട്ടാണ് ശ്രീവാസ്തവയുടെ തുടക്കം. തൃശ്ശൂര്‍ എസ്പി, കൊല്ലം എസ്പി, തിരുവനന്തപുരം കമ്മീഷണര്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എഐജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് കോഴിക്കോട് ഡിഐജി യായും തിരുവനന്തപുരത്ത് ദക്ഷിണമേഖലാ ഐജിയായും സേവനമനുഷ്ഠിച്ചു.
ചാരക്കേസ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് രമണ്‍ ശ്രീവാസ്തവ. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പ്രതിപക്ഷ വിമര്‍ശനങ്ങളുടെ പ്രധാന ഇരയും ആയിരുന്നു അന്ന് ശ്രീവാസ്തവ.
സസ്പെൻഷനും തിരിച്ചുവരവും
തിരുവനന്തപുരത്ത് ജോലി നോക്കുമ്പോഴാണ് ഐഎസ്ആര്‍ഒ ചാരക്കേസ് സമയത്ത് സസ്പെന്‍ഷനിലാവുന്നത്. സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീവാസ്തവ പരിവര്‍ത്തന ക്രൈസ്തവ കോര്പ്പറേഷന് എംഡിയും പിന്നീട് കേരഫെഡിന്റേയും എംഡിയുമായി. തുടര്‍ന്നായിരുന്നു കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡെറാഡൂണിലേക്ക് പോയത്.
പിണറായിയുടെ വിമര്‍ശനം
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ നടത്തിയ പ്രസംഗം നിയമസഭ രേഖകളില്‍ ഇപ്പോഴുമുണ്ട്. രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ ഐജി എന്നാണ് അന്ന് പിണറായി വിജയന് ശ്രീവാസ്തവയെ വിശേഷിപ്പിച്ചത്. കെ കരുണാകരന് ശ്രീവാസ്തവയെ അകാരണമായി സംരക്ഷിക്കുന്നു എന്നായിരുന്നു അന്നത്തെ പ്രധാന ആക്ഷേപം.
സിറാജുന്നീസയെ മറക്കുമോ
സിറാജുന്നീസ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് കേരളത്തില്‍ അത്രയേറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നീസ എന്ന 11 കാരിയെ കേരളത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. 1991 ഡിസംബർ 15 ന് ആയിരുന്നു പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. ആ വെടിവപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ രമണ്‍ ശ്രീവാസ്തവയാണ് എന്നാണ് ആക്ഷേപം.
'ഐ വാണ്ട് മുസ്ലീം ഡെഡ് ബോഡീസ്'
എനിക്ക് മുസ്ലീംങ്ങളുടെ ശവശരീരങ്ങള്‍ കാണണം എന്ന് വയര്‍ലെസ് സെറ്റിലൂടെ രണ് ശ്രീവാസ്തവ ആക്രോശിച്ചു എന്നാണ് സാക്ഷികള്‍ പറയുന്നത്. ശ്രീവാസ്തവയുടെ നിര്‍ബന്ധത്തിന് വഴങ്ങി നടത്തിയ വെടിവപ്പിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 കാരി സിറാജുന്നീസ കൊല്ലപ്പെട്ടത്.
സിറാജുന്നീസയുടെ പേരില്‍
തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണായുധങ്ങളായിരുന്നു സിറാജുന്നീസ വധവും ഐഎസ്ആര്‍ഒ ചാരക്കേസും. രണ്ടിലും വിവാദ നായകനായി രമണ്‍ ശ്രീവാസ്തവയും ഉണ്ടായിരുന്നു.ആ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തു.
സംസ്ഥാന ഡിജിപി
2005 ല്‍ ആയിരുന്നു രണ് ശ്രീവാസ്തവ സംസ്ഥാന പോലീസ് മേധാവിയായി നിയമിതനാകുന്നത്. എകെ ആന്റണിയെ താഴെയിറക്കി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിന് പിറകെ ആയിരുന്നു ഇത്. ചാരക്കേസില്‍ കരുണാകരന്റെ എതിര്‍പക്ഷത്തായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് പക്ഷേ, രമണ്‍ ശ്രീവാസ്തവ വെറുക്കപ്പെട്ടവനായിരുന്നില്ല.
വിഎസിന്റെ കാലത്ത്
2006 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീഴുകയും വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെ രണ്ട് വര്‍ഷം കൂടി രമണ്‍ ശ്രീവാസ്തവ പോലീസ് മേധാവിയുടെ കസേരയില്‍ ഇരുന്നു.
ബിഎസ്എഫ് ഡയറക്ടര്‍
ഇതിന് പിറകെയാണ് കേന്ദ്ര സര്‍വ്വീസില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്പെഷ്യല്‍ സെക്രട്ടറി ആകുന്നത്. അതിന് ശേഷം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഡയറക്ടര്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്.
ഇടത് മുഖ്യന്റെ ഉപദേഷ്ടാവ്
ഇതിനിടെ ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞു. പിന്നീട് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവ എത്തുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായും അദ്ദേഹം തുടരുന്നുണ്ട് എന്നാണ് വിവരം.
Recommended Video
118 എയും ഇപ്പോഴത്തെ വിജിലന്‍സ് റെയ്ഡും
ഒരിക്കല്‍ ഇടതുമുന്നണിയുടെ ഏറ്റവും വെറുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാവുകയും പിന്നീട് അതേ മുന്നണിയുടെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകുയും ചെയ്തു രമണ്‍ ശ്രീവാസ്തവ. സര്‍ക്കാരിന് ഏറെ പേരുദോഷം കേള്‍പിച്ച പോലീസ് നിയമഭദഗതിയിലും ശ്രീവാസ്തവയാണ് യഥാര്‍ത്ഥ 'പ്രതി' എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിന് പിറകേ ഇപ്പോഴത്തെ കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡും ശ്രീവാസ്തവയുടെ അറിവോടെ ആയിരുന്നു എന്നാണ് വാര്‍ത്തകള്‍.