ശബരിമലയിൽ സംഘപരിവാർ പ്രചരിപ്പിച്ച നട്ടാൽ നുണയ്ക്കാത്ത പെരുംനുണകൾ... ഇരുമുടിക്കെട്ടിലെ നാപ്കിൻ മുതൽ
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആയിരുന്നു. അഞ്ചംഗ ബഞ്ചില്‍ ഇന്ദു മല്‍ഹോത്ര ഒഴികെയുള്ള നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാണ് വിധി എഴുതിയത്.
ആരാണ് ഇരുമുടിക്കെട്ടുമായി മലകയറിയ രഹ്ന ഫാത്തിമ? രഹ്നയുടെ ചിത്രങ്ങള്‍ സംഘ് ഗ്രൂപ്പുകളിൽ വൈറൽ
ഭരണഘടന ബഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കുക എന്നത് മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള വഴി. നീണ്ട 12 വര്‍ഷക്കാലത്തിന് ശേഷം, കേസിലെ എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവം നടത്തിയത്.
സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ
എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന് എതിരായിട്ടാണ് സംഘപരിവാര്‍ സംഘങ്ങള്‍ രംഗത്ത് വന്നത്. സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം! ഒടുവില്‍ അത് പമ്പയിലും നിലയ്ക്കലിലും ഒക്കെ പോലീസ് നടപടിയിലേക്ക് വരെ എത്തി. തുടക്കം മുതലേ സംഘപരിവാര്‍ വലിയ നുണകളാണ് പ്രചരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ അത് ഒരു വ്യാജ ബലിദാനിയില്‍ വരെ എത്തി നില്‍ക്കുന്നു.
കാരണം സര്‍ക്കാരെന്ന്
സുപ്രീം കോടതി ഇത്തരത്തിലൊരു വിധി പ്രസ്താവിക്കാന്‍ കാരണം കേരളത്തിലെ ഇടതു സര്‍ക്കാര്‍ ആണെന്നായിരുന്നു ആദ്യത്തെ നുണ പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തു എന്നായിരുന്നു വാദം.
സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു സമിതി രൂപീകരിച്ച് അനുയോജ്യമായ തീരുമാനം എടുക്കണം എന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം.
കമ്യൂണിസ്റ്റ് ഗൂഢാലോചന
ശബരിമലയിലെ സ്ത്രീ പ്രവേശനം എന്നത് ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന രീതിയിലും സംഘപരിവാര്‍ പ്രചാരണം നടത്തി. ഏത് വിധേയനയും ശബരിമലയില്‍ സ്ത്രീകളെ എത്തിച്ച് ആചാരലംഘനം നടത്തുകയാണ് സംസ്ഥാ സര്‍ക്കാരിന്റെ ലക്ഷ്യം എന്നും പ്രചരിപ്പിച്ചു.
ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിന്‍
നട്ടാല്‍ മുളയ്ക്കാത്ത മറ്റൊരു വ്യാജ പ്രചാരണവും ഇതിനിടെ നടന്നു. രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു ഇത്. രഹ്നയുടെ ഇരുമുടിക്കെട്ടില്‍ ഉപയോഗിച്ച സാനിട്ടറി നാപ്കിന്‍ ആയിരുന്നു എന്നതായിരുന്നു അത്. ജനം ടിവി ഇതൊരു വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഇതിന് വലിയ പ്രചാരം ലഭിച്ചു.
എല്ലാം അഹിന്ദുക്കള്‍ എന്ന്
ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ പലരും എത്തിയിരുന്നു. അവരില്‍ മിക്കവരും ഹിന്ദുമത വിശ്വാസികള്‍ തന്നെ ആയിരുന്നു. എന്നാല്‍ ഇങ്ങനെ വന്നവരുടെ പേരുകള്‍ പോലും മാറ്റി പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍ അനുകൂലികള്‍.
യഥാര്‍ത്ഥ പേരിനൊപ്പം ക്രിസ്ത്യന്‍, മുസ്ലീം പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്തായിരുന്നു വ്യാജ പ്രചാരണം.
സിപിഎം റിക്രൂട്ട്‌മെന്റ്
ശബരിമല ദര്‍ശനത്തിന് എത്തിയത് പതിമൂന്ന് സ്ത്രീകള്‍ എന്നതായിരുന്നു മറ്റൊരു പ്രചാരണം. ഇതിന് വേണ്ടി സിപിഎം സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയാണ് എന്നും വ്യാപകമായി പ്രചാരണം ഉണ്ടായിരുന്നു,. മന്ത്രി ഇപി ജയരാജന്റെ ബന്ധുവായ സ്ത്രീ ശബരിമല സന്ദര്‍ശനത്തിന് എത്തുന്നു എന്നതായിരുന്നു മറ്റൊരു വ്യാജ പ്രചാരണം.
ഓര്‍ഡിനന്‍സ്
സുപ്രീം കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ഒരു ആവശ്യം. ആരെങ്കിലും അല്ല, ബിജെപി സംസ്ഥാന അധ്യക്ഷനും പ്രമുഖ അഭിഭാഷകനും ആയ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയില്ലെന്ന് നന്നായി അറിയുന്ന ആളാണ് ഇദ്ദേഹം.
ഒടുവില്‍ ശ്രീധരന്‍ പിള്ള ഇത് മാറ്റിപ്പറഞ്ഞു. കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്ന് സംസ്ഥാനം അഭ്യര്‍ത്ഥിക്കണം എന്നതായിരുന്നു അത്.
പോലീസ് അല്ല, ഡിവൈഎഫ്‌ഐ
ശബരിമലയില്‍ പോലീസ് യൂണിഫോമില്‍ എത്തിയത് യഥാര്‍ത്ഥ പോലീസുകാര്‍ അല്ലെന്നായിരുന്നു മറ്റൊരു നുണ പ്രചാരണം. അത് ഡിവൈഎഫ്‌ഐക്കാരും സിപിഎമ്മുകാരും ആണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും ഇത്തരം നുണ പ്രചാരണങ്ങള്‍ നടത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം വാര്‍ത്തകള്‍ ചൂടോടെ പറക്കുകയും ചെയ്തു.
ഗുരുസ്വാമി ആത്മഹത്യ ചെയ്തു
ശബരിമല സ്ത്രീ പ്രവേശനവിധിയും അതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കണ്ട് മനംമടുത്ത് ഗുരുസ്വാമി ആത്മഹത്യ ചെയ്തു എന്നതായിരുന്നു മറ്റൊരു പ്രചാരണം. ദീര്‍ഘകാലം ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള ഒരാള്‍ ആ സമയത്ത് ആത്മഹത്യ ചെയ്തിരുന്നു എന്നത് ശരിയായിരുന്നു. പക്ഷേ, അത് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നായിരുന്നു എന്ന് മാത്രം.
ശബരിമലയില്‍ സെക്‌സ് ടൂറിസം
ശബരിമലയില്‍ സര്‍ക്കാര്‍ ടൂറിസം പാക്കേജ് പ്രഖ്യാപിച്ചു എന്നതായിരുന്നു മറ്റൊരു പ്രചാരണം. കെഎസ്ആര്‍ടിസിയുടെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജമായി പ്രചരിച്ചു.
ശബരിമലയില്‍ സെക്‌സ് ടൂറിസം ആണ് നടപ്പിലാക്കാന്‍ പോകുന്നത് എന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ആയ പ്രയാര്‍ ഗോാലകൃഷ്ണന്‍ വരെ പറഞ്ഞു.
പന്തളം കൊട്ടാരത്തിലെ അമ്മയുടെ പേരില്‍
പന്തളം മുന്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ സ്ത്രീയുടേത് എന്ന പേരിലും വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞു വര്‍ഷം മരിച്ചുപോയ ആളാണ് ഇവര്‍ എന്നത് പോലും ചിന്തിക്കാതെ ആയിരുന്നു വാട്സ് ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയത്.
പന്തളം ശിവദാസ് ബലിദാനി
ശബരിമലയിലെ പോലീസ് നടപടിയില്‍ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ നുണ പ്രചാരണം. എന്നാല്‍ ശിവദാസന്‍ എന്ന വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ളാഹയില്‍ ആയിരുന്നു. ശബരിമലയില്‍ പോലീസ് നടപടിയുണ്ടാകുന്ന സമയത്ത് ശിവദാസന്‍ വീട്ടിലായിരുന്നു എന്ന് മക്കളും ബന്ധുക്കളും പറഞ്ഞിട്ടും ബിജെപി നേതാക്കള്‍ ഇപ്പോഴും പഴയ നുണ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.