എത്ര വേഗമാണ് നമ്മള് 'സുഡു’വിനെ നന്ദി ഇല്ലാത്തവനാക്കിയത്
ഇന്നലെ വരെ നമ്മള് അയാളെ വാഴ്ത്തി, ആ സിനിമയുടെ നന്മയെ പുകഴ്ത്തി, അയാള്‍ നൈജീരിയയിലേക്ക് യാത്ര പറഞ്ഞു പോയാപ്പോള്‍ ഇനിയും വരണമെന്ന് സുഖിപ്പിച്ചു. എന്നിട്ടിപ്പോള്‍ ഒരൊറ്റ ആരോപണം കൊണ്ട് നമ്മള് അയാളെ നെറിയില്ലാത്തവനും, ഇവിടെ നിന്നപ്പോള്‍ പരാതി പറയാതെ സ്വന്തം നാട്ടില്‍ ചെന്നപ്പോള്‍ തിരിഞ്ഞു കൊത്തിയവനുമാക്കി. എല്ലാം എത്രവേഗത്തിലാണ് മാറിമറിഞ്ഞത്. പറഞ്ഞു വരുന്നത് സുഡുവിനെ കുറിച്ചാണ്.
ഒരു എഫ് ബി പോസ്റ്റിൽ സുഡു അന്യനായി
നൈജീരിയയിലെ ഒരു അഭിനേതാവാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന് ഇപ്പോഴും നമ്മളില്‍ പലര്‍ക്കും അറിയില്ല. സുഡാനി ഫ്രം നൈജീരിയ എന്നൊരു ചിത്രം മലയാളത്തില്‍ ഇറങ്ങിയിരുന്നില്ല എങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു മനുഷ്യനെ കുറിച്ചു അറിയുക പോലുമില്ലായിരുന്നു. കറുത്തനിറക്കാര്‍ എല്ലാവരും നമ്മുടെ കണ്ണില്‍ പ്രശ്നക്കാരാണ്. പ്രത്യേകിച്ചു ആഫ്രിക്കക്കാര്‍. പക്ഷെ ''സുഡു" വിനെ നമ്മള് സ്നേഹിച്ചു. അത് ആ സിനിമയുടെ വിജയമായിരുന്നു. സാമുവേല്‍ എന്ന നടനെ വിദഗ്ധമായി അവതരിപ്പിക്കാനും സിനിമയ്ക്ക് സാധിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയപ്പോഴും ഉടനെ തിരിച്ചു വരണമെന്ന് നമ്മള് ആശംസിച്ചു. പക്ഷെ കാര്യങ്ങള്‍ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാറിമറിഞ്ഞു. അതോടെ നമ്മള് മലയാളികളുടെ തനിനിറവും പുറത്തു വന്നു.
കറുത്തവൻ അവഗണിക്കപ്പെടും ?
താന്‍ വംശീയമായ വിവേചനം നിര്‍മാതാക്കളില്‍ നിന്നും നേരിട്ടെന്നും ഒരു കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്ക് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്നും സാമുവേല്‍ തന്റെ ഫേസ്ബുക്കിലൂടെ ആരോപിച്ചു. സംഗതി വലിയ വിവാദമായി. താന്‍ നേരിട്ട വിവേചനത്തെ കുറിച്ചു സംസാരിക്കുന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനെ നമ്മള്‍ക്ക് പെട്ടന്നങ്ങ് ദഹിച്ചില്ല. അദ്ദേഹം നേരിട്ട വിവേചനത്തെ നമ്മള് മറന്നു പകരം കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അയാളെ നമ്മള് നെറികെട്ടവനാക്കി.
എങ്ങനെയാണ് അയാള്‍ നെറികെട്ടവനാകുന്നത്?
ഇവിടെ തൊഴില്‍ രംഗത്തെ അസമത്തങ്ങളെ കുറിച്ചു നമ്മള് നിരന്തരം സംസാരിക്കുന്നു, അവകാശങ്ങള്‍ നേടിയെടുക്കണം എന്ന് സദാപ്രസംഗിക്കുന്നു. പക്ഷെ അന്യനാട്ടില്‍ നിന്നുമൊരു (കറുത്തവര്ഗ്ഗക്കാരന് എന്ന് എടുത്തു പറയണം ഇവിടെ ) സംസാരിച്ചപ്പോള്‍ നമ്മള്‍ക്ക് അത് പിടിച്ചില്ല. സാമുവേലിന്റെ ഫേസ്ബുക്ക് പോസ്റ്റും വാര്‍ത്തയും വന്ന സകലഓണ്ലൈന് മാധ്യമങ്ങളുടെയും താഴെ പോയി നോക്കിയാല്‍ അറിയാം എത്രപേര്‍ ആ മനുഷ്യനെ പിന്തുണച്ചു എന്ന്.
തുച്ഛമായ പ്രതിഫലത്താൽ സുഡുവിനെ അളന്നു
ചെറിയ താരങ്ങള്‍ക്ക് പോലും മെച്ചപ്പെട്ട പ്രതിഫലം നല്കുമ്പോള് തനിക്ക് ലഭിച്ചത് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് എന്ന് സാമുവേല്‍ പറഞ്ഞിരുന്നു. പ്രമോഷന് പരിപാടികളിലും പങ്കെടുത്തു നൈജീരിയില്‍ തിരികെ എത്തിയിട്ടും തനിക്ക് വാഗ്ദാനം ചെയ്തത് പോലെ പ്രതിഫലം നല്‍കിയില്ല എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആരോപിക്കുന്നുണ്ട്. അതേസമയം ആദ്യ പോസ്റ്റിനു എതിരെ വലിയ തോതില്‍ എതിരഭിപ്രായം ഉയര്‍ന്നപ്പോള്‍ താന്‍ പറഞ്ഞതില്‍ വ്യക്തവരുത്തി സാമുവല്‍ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി സാമുവേല്‍ ഇട്ടിരുന്നു. ഇതിലും പക്ഷെ താന്‍ നേരിട്ട വിവേചനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നുണ്ട്.
ചിഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാളെടുത്ത അഭിഭാഷകര്ക്കെതിര ബാര്‍ കൗണ്‍സില്‍
കർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷം