മതിയാക്കൂ പിതാവേ ഈ ആക്രോശം...
ഏതു സര്‍ക്കാരിനെതിരെയും പൗരോഹിത്യത്തിന്റെ ആക്രോശങ്ങള്‍ പൊതുസമൂഹം ഏകമനസോടെ ചെറുക്കേണ്ടതുണ്ട്. സാമൂഹിക മാറ്റത്തിന്റെ ചലനനിയമങ്ങള്‍ പളളിയിലും അമ്പലങ്ങളിലും തീരുമാനിക്കുന്ന കാലം ഇനി വേണ്ട. ഏറെ തലമുറയനുഭവിച്ചില്ലേ ആ നരകം. അതിന്റെ പേരില്‍ ഭൂമിയില്‍ സ്വര്‍ഗം പണിതില്ലേ പുരോഹിതന്മാര്‍? പ്രഹസനമായിപ്പോലും ഇനി ചരിത്രം ആവര്‍ത്തിച്ചു കൂടാ..
സീറ്റൊന്നിന് മുപ്പതും നാല്‍പതും ലക്ഷം കോഴ വാങ്ങി വിദ്യാഭ്യാസം വെറും കച്ചവടമാക്കി അധപ്പതിപ്പിച്ച സ്വാശ്രയത്തിരുമേനിമാരുടെ ആക്രോശങ്ങള്‍ക്ക് കയ്യടിക്കാന്‍ ഇച്ഛാഭംഗം വന്ന രാഷ്ട്രീയക്കുറുക്കന്മാരെ കണ്ടേക്കാം. സമൂഹം മാറിയതറിയാതെ പൗരോഹിത്യത്തിന്റെ പുറമ്പോക്കില്‍ വെപ്പും കുടിയുമായി കഴിയുന്ന ചിലരും ഉണ്ടായേക്കാം.
റാലികളില്‍ കൂടുന്ന ആളിന്റെ ബലത്തില്‍ സര്‍ക്കാരിനെ മറിച്ചിട്ടുകളയാമെന്നു കരുതുന്നത് വ്യാമോഹമാണ്. വെല്ലുവിളിച്ച് സ്വന്തം വരുതിയില്‍ നിര്‍ത്താമെന്നു കരുതുന്നതും.
സമവായത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട പ്രശ്നങ്ങളെ മതവിശ്വാസത്തിന്റെ വെടിപ്പുരയില്‍ മരുന്നു നിറച്ച് വഷളാക്കുകയാണ് ഒരു സംഘം പുരോഹിതര്‍. സ്വാശ്രയക്കൊളളയ്ക്ക് ക്ലച്ചു പിടിപ്പിക്കാന്‍ കൂടെ കുഞ്ഞാലിക്കുട്ടിമാരുമുണ്ട്.
മനസുഖത്തിനും ആത്മശാന്തിയ്ക്കും വേണ്ടി കര്‍ത്താവിന്റെ തിരുരൂപത്തിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവരാണ് വിശ്വാസികള്‍. പകരമൊന്നും ആവശ്യപ്പെടാതെ അവര്‍ ളോഹയിലര്‍പ്പിക്കുന്ന വിശ്വാസം രാഷ്ട്രീയ വിലപേശലിനുളളതല്ല. ജനാധിപത്യത്തെ അട്ടിമറിക്കാനും.
ളോഹയിട്ടവരുടെ ഉളളിലെ രാഷ്ട്രീയത്തിന് വെഞ്ചാമരം വീശാന്‍ എക്കാലവും വിശ്വാസികള്‍ ഉണ്ടാകില്ല. എല്‍കെജിയിലെ കുട്ടികളെക്കൊണ്ട് ഈങ്ക്വിലാബ് വിളിപ്പിക്കാന്‍ എം എ ബേബി ശ്രമിക്കുന്നുവെന്ന പച്ചക്കള്ളം അമ്പത്തേഴില്‍ വിലപ്പോവുമായിരുന്നു. കാലം മാറി പിതാവേ. കുറേക്കൂടി കൊളളാവുന്ന കളളങ്ങള്‍ സ്വാശ്രയക്കൊളളക്കാര്‍ക്കു വേണ്ടി കണ്ടെത്തേണ്ടിയിരിക്കുന്നു.
തൊളളായിരത്തി അമ്പത്തേഴിലെ പരിപ്പ് രണ്ടായിരത്തിയേഴിലെ അടുപ്പില്‍ വേവുന്ന കാര്യം സംശയവുമാണ്.
ഭൂമി പരന്നതാണെന്നും സൂര്യന്‍ ഭൂമിയെ ചുറ്റുന്നുവെന്നുമൊക്കെ സത്യവിശ്വാസികളെ വിശ്വസിപ്പിക്കാന്‍ ഏറെക്കാലം ശ്രമിച്ച പുരോഹിതവര്‍ഗം അല്ലെങ്കില്‍ തന്നെ എന്നാണ് സത്യം പറഞ്ഞിട്ടുളളത്?