മതിയാക്കൂ പിതാവേ ഈ ആക്രോശം...
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പൗരോഹിത്യത്തിന്റെ അഹന്ത നിറഞ്ഞ പോര്‍വിളി വീണ്ടും ഉയരുകയാണ്. സ്വന്തം തലച്ചോറിന്റെ അംഗീകാരമില്ലാത്തതൊന്നും സമൂഹത്തില്‍ വേണ്ടെന്ന പഴയ പുരോഹിത ശാഠ്യത്തിന്റെ കറുത്ത നിഴലുണ്ട് പുതിയ വെല്ലുവിളിയില്‍.
ചരിത്രം ചോരയുടെ പഴക്കം ചെന്ന കറുപ്പുളള അക്ഷരങ്ങളില്‍ കണ്ണൂനീരോടെ അതിന്റെ താളുകളിലെഴുതിയ ശാസ്ത്രകാരന്മാരുടെ അനുഭവമുണ്ട് സമൂഹത്തിനു മുന്നില്‍. പൗരോഹിത്യത്തിന്റെ നുകമേന്താന്‍ വിസമ്മതിച്ച ബ്രൂണോയെയും ഗലീലിയോയെയും ഈ "മനുഷ്യസ്നേഹികള്‍" കൈകാര്യം ചെയ്ത വിധവും നമുക്കു മുന്നിലുണ്ട്.
ശാസ്ത്രജ്ഞരെ ചുട്ടുകരിക്കുകയും കുമ്പസാരക്കൂട്ടിലിട്ട് കൊല്ലാക്കൊല ചെയ്യുകയും ചെയ്തവരുടെ പിന്മുറക്കാര്‍ സ്വാശ്രയ പകല്‍ക്കൊളളയ്ക്ക് അംഗീകാരം ചാര്‍ത്തിക്കിട്ടാന്‍ ഇടയലേഖനമെന്ന വാ പോയ കോടാലിയുമായി വീണ്ടും തെരുവിലിറങ്ങുന്നു.
കേരളത്തിലെ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത്, "ഈശ്വരാ" എന്നു വിളിക്കുന്നവരെക്കൊണ്ട് "ഈക്വിലാബ്" വിളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. വിമോചനസമരത്തിന്റെ മുന്നൊരുക്കമെന്നോണം തൃശൂരില്‍ സംഗമിച്ച വെല്ലുവിളി റാലിയില്‍ അധ്യക്ഷ പ്രസംഗം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി.
ദേഹത്ത് ളോഹയും വായ്ക്കുളളില്‍ രമേശ് ചെന്നിത്തലയുടെ നാക്കുമാണദ്ദേഹത്തിന്റേതെന്ന് മനോരമ പ്രസിദ്ധപ്പെടുത്തിയ പ്രസംഗം ആവോളം തെളിവു തരുന്നുണ്ട് (ജൂലൈ 22, ഞായര്‍). വിദ്യാലയങ്ങള്‍ പിടിച്ചെടുത്ത് ഈശ്വരാ എന്നുവിളിക്കുന്നവരെ നിര്‍ബന്ധിച്ച് ഈക്വിലാബ് വിളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പച്ചക്കളളം തട്ടിവിട്ടയാള്‍ ആരായാലും പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെടേണ്ടയാളാണ്.
സ്ക്കൂളുകള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നുവെന്ന വാദത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? എത്രയോ കാലമായി കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ത്രിതല പഞ്ചായത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അധികാര വികേന്ദ്രീകരണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ കാല്‍വെപ്പായിരുന്ന പഞ്ചായത്തീരാജ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുളളതാണ് സ്ക്കൂളുകളുടെ നിയന്ത്രണം പഞ്ചായത്തുകളില്‍ നിക്ഷിപ്തമാകണമെന്ന്.