ഓണക്കിളിയും , ഓണമുട്ടയും
സീസണില്‍ മുട്ടയിടുന്ന പക്ഷികളാകുന്നു നമ്മുടെ കവികളും സാഹിത്യകാരന്‍മാരും. ഇപ്പോള്‍ പ്രധാനമായും ഓണം സീസണിലാണ് മുട്ടയിടല്‍. ആള്‍ വലിപ്പമനുസരിച്ച് 6 മുതല്‍ 9 വരെ മുട്ടകളിടും. എല്ലാം ഓണപ്പതിപ്പിലാണ് വിരിയുന്നത്. ഭാഗ്യം. ഈ ഓണമുട്ടകള്‍ സമയത്തു വിരിയുന്നതു കൊണ്ട് മലയാള ഭാഷ മരിക്കുമ്പാഴും കലയും സാഹിത്യവുമൊക്കെ ജീവീച്ചു പോകുന്നു.
പണ്ടൊക്കെ കേരള നാട്ടില്‍ ഒന്നോ രണ്ടോ സാഹിത്യമാസികകള്‍ മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുള്ളു. പണ്ഡിത കവികള്‍ തങ്ങളുടെ സൃഷ്ടികളെ അവര്‍ക്കയക്കണം. 'എന്തു കിട്ടും' എന്ന ചോദ്യമേ എഴുത്തുകാരുടെ മനസ്സിലുണ്ടായിരുന്നില്ല. ഉള്ള ഊര്‍ജ്ജം മുഴുവന്‍ എടുത്ത് തകര്‍ത്തെഴുതുന്നു. അത് അയക്കുന്നത് അവരെക്കാള്‍ പണ്ഡിതരായ പത്രാധിപന്‍മാര്‍ക്കാണ്‌്‌്. കവിതയാണെങ്കിലും വേണ്ടിവന്നാല്‍ എഡിറ്റു ചെയ്യും, അതു പത്രാധിപരുടെ ധര്‍മ്മമാണ് എന്നു വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്ന എന്‍.വി.കൃഷ്ണവാരിയരെപ്പോലുള്ള വലിയ ആളുകള്‍ക്ക്. സാഹിത്യകാരന്‍ ആരായാലും സൃഷ്ടി കൊള്ളില്ലെങ്കില്‍ അച്ചടി മഷി പുരളില്ല എന്നുറപ്പുള്ള കാലം.
പിന്നെ ചങ്ങമ്പുഴയും പി.കുഞ്ഞിരാമന്‍നായരും പോലെ കവികളായി ജനിച്ച് കവികളായി ജീവിച്ച് കവികളായി മരിച്ചവവരുടെയും കാലം.. വാര്‍ഷിക പ്പതിപ്പുകളിറക്കുന്നതിനും ഒരു വ്യവസ്ഥയൊക്കെ ഉണ്ടായിരുന്ന കാലം. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും മികച്ച കഥകള്‍ പരിഭാഷപ്പെടുത്തി മാതൃഭൂമി റിപ്പബ്ലിക് ദിനപതിപ്പിലൂടെ മലയാളിക്കു പകര്‍ന്നു കിട്ടിയിരുന്ന കാലം. കാലം മാറി, കഥ മാറി. പ്രമുഖ പ്രസിദ്ധീകരണങ്ങളെല്ലാം സ്ഥിരമായി ഓണപ്പതിപ്പും വാര്‍ഷികപ്പതിപ്പുമായി ആണ്ടില്‍ രണ്ടു വിശേഷാല്‍ 'പ്രതികള്‍'ഇറക്കുവാന്‍ തുടങ്ങി. പിന്നെ കയ്യില്‍ കടലാസും അച്ചടിക്കുവാന്‍ സമയവും സൗകര്യവുമുള്ള സര്‍വ്വ അണ്ടനും അടകോടനും ഈ പണി തുടങ്ങി. കാലവര്‍ഷത്തിന്റെയും തൂലാവര്‍ഷത്തിന്റെയും കണക്കു തെറ്റിയ നാട്ടില്‍ സമയത്തിനെത്തുമെന്നുറപ്പുള്ള ഏക സാധനം മേല്‍പ്പറഞ്ഞ 'പ്രതി' കളാണ്. പ്രതി ഹാജരാവും എന്നുറപ്പു കിട്ടിയപ്പോഴാണ് നമ്മുടെ ഓണക്കിളികള്‍ കൃത്യസമയത്തു മുട്ടയിട്ടു തുടങ്ങുന്നത്‌്.
ചിലര്‍ക്കെഴുതുവാന്‍ ഒരു ഉന്തും തള്ളുമൊക്കെ വേണം. അല്‌പം മടിയുള്ളവര്‍ക്ക്‌്‌്‌പത്രാധിപന്‍മാര്‍ നേരിട്ട് ആവശ്യപ്പെടുന്നത് എഴുത്തു തുടങ്ങുവാന്‍ ഒരു കാരണമാവാം. പക്ഷെ ഒരു പറ്റം പത്രാധിപന്‍മാര്‍ ഒരേ സമയം ആവശ്യപ്പെടുകയും ഒരു ഡസന്‍ കവിതകളും , കഥകളും ഒക്കെ ഒരുമിച്ചു പിറക്കുകയും ചെയ്യുന്ന അത്ഭുത വിദ്യ ലോക സാഹിത്യത്തില്‍ മറ്റെവിടെയും കാണില്ല.
മുട്ട പ്രായം കഴിഞ്ഞ ചില കവികള്‍ പോലും മുക്കിയും മൂളിയും അര ഡസന്‍ മുട്ട പോലുള്ള അതിവിദൂര ടാര്‍ഗെറ്റുകള്‍ നേടിയെടുക്കുന്നതു കണ്ട് നമ്മുടെ വ്യവസായ-മാനേജ്‌മെന്റ് വിദഗ്‌ദ്ധര്‍ നാണിച്ചു തലകുനിക്കുന്നു. ചില സാഹിത്യകാരന്മാര്‍ ഒരു ആത്മഗതം കൂടി ഇറക്കി വിടുന്നു. ആകാമായിട്ടല്ല. എവനെയൊക്കെ പിണക്കേണ്ടെന്നു കരുതിയാ. മരിച്ചാല്‍ നാലക്ഷരം എഴുതിപ്പിടിപ്പിക്കാന്‍ വേറെയാരാ? അതൊക്കെ പണ്ടേ എഴുതി പടവും കറുത്ത ബോര്‍ഡറുമായി സെറ്റു ചെയ്‌തു വച്ചിരിക്കുകയാണെന്ന് അറിയാത്ത പാവങ്ങള്‍.
ആര്‍ക്കും ബുദ്ധിജീവിയാകാവുന്ന നാടാണല്ലോ കേരളം. അതിന് വിശ്വസാഹിത്യം രചിക്കുകയോ ആറ്റം ബോംബു കണ്ടു പിടിക്കുകയോ ഒന്നും വേണ്ട. (അതിനു തക്ക തലയുള്ളവര്‍ ഇവിടെ വളരെ കുറവായതുകൊണ്ട് ആര്യഭടന്‍ ചെങ്ങന്നൂര്‍ക്കാരനാണെന്നും ആദിശങ്കരന്‍ കാലടി സ്വദേശിയാണെന്നു ഒക്കെയോര്‍ത്തു നമ്മള്‍ സമാധാനപ്പെടുക.) ഇപ്പോഴത്തെ നാട്ടുനടപ്പ് ഇതാണ്. ഒന്നു രണ്ടു ചൂടന്‍ വിഷയം കണ്ടുപിടിക്കുക. 99 കൊല്ലം മുമ്പു നിയമ പ്രകാരം പതിച്ചെടുത്തു വെട്ടിത്തെളിച്ചു കെട്ടിടം വച്ച സ്ഥലം ഭൂമാഫിയയില്‍ നിന്നു തിരിച്ചു പിടിച്ചു നിത്യഹരിത വനമാക്കണമെന്നോ, റോഡിനു വീതി കൂട്ടി ജനങ്ങളുടെ റോഡരികില്‍ ജീവീക്കാനുള്ള അവസരം നിഷേധിക്കരുതെന്നോ, അന്‍പതു വര്‍ഷം മുന്‍പു നികത്തി തെങ്ങു വച്ച പാടത്തു വിത്തിറക്കണമെന്നോ എന്തുമാവാം. നേരെ തല തിരിഞ്ഞവശം നോക്കി പിടിക്കണം. അവിടെ ആളുകുറവായിരിക്കും. എന്നിട്ടങ്ങു കത്തിക്കയറണം. ബാക്കി മാധ്യമങ്ങള്‍ നോക്കിക്കോളും. എവിടെ നിന്നെങ്കിലും രണ്ടടിയോ, ആരെങ്കിലും കോളറില്‍ പിടിച്ചുലക്കുകയോ, സര്‍വീസിലുള്ള ആളാണെങ്കില്‍ ഒരു സ്ഥലം മാറ്റമോ കിട്ടിയാല്‍ പിന്നെ രക്ഷപ്പെട്ടു. ശിഷ്ടകാലം മുഴുവന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി. ഇതിനൊക്കെ മുന്‍പ് ഗള്‍ഫില്‍ പോയി പത്തു കാശുണ്ടാക്കുകയോ സ്വല്‌പം ചുറ്റുപാടൊക്കെയുള്ള ഒരു വനിതാ രത്‌നത്തെ കണ്ടെത്തുകയോ ചെയ്‌താല്‍ പണി എളുപ്പമായി.' ചുറ്റുപാടിന്റെ' നടുവില്‍ ഒരു ചെലവുകുറഞ്ഞ 3000 ചതുരശ്ര അടി വീടു കൂടി വയ്‌ക്കാന്‍ മറക്കരുത്.
മാധ്യമപ്പെരുപ്പത്തോടെ നമ്മുടെ മിക്കവാറും എല്ലാ പിന്‍നിര സാംസ്‌കാരിക നായകന്മാരെയും കുറിച്ചും ര്‌ണ്ടു ഫീച്ചര്‍ വീതമെങ്കിലും വന്നു കഴിഞ്ഞു. പക്ഷെ എഴുതുന്നതും വായിക്കുന്നതും അതേ കഥാപാത്രങ്ങളൊക്കെ തെന്നയാണെന്നു മാത്രം. സിനിമയ്‌ക്കു പാട്ടെഴുതുന്ന മഹാകവികളെയും തിരക്കഥയെഴുതുന്ന സാഹിത്യകാരന്മാരെയും ജനപ്രിയ നോവലിസ്‌റ്റുകളെയും മാത്രമേ മഹാഭൂരിപക്ഷം ജനത്തിനറിയാവൂ. ഈ നഗ്ന യാഥാര്‍ത്ഥ്യം അറിയാത്തവര്‍ നമ്മുടെ ഒരു വിഭാഗം ചാനലുകാരാണ്‌്‌്. സാംസ്‌കാരിക രംഗത്തെ ഏതെങ്കിലും ഒരു 'സത്വ' വാദി മരിച്ചാല്‍ അവര്‍ ഒ.ബി വാനുമായോടിച്ചെന്നു രണ്ടു ദിവസത്തെ തത്സമയ സംപ്രേഷണം നടത്തിക്കളയും. പാവം ജനം അന്തം വിട്ടിരിക്കും ആരെടേ കുട്ടാ ഒരു താടിക്കാരന്‍ കാഞ്ഞത്‌്? ടിവി തുറന്നാ അലേം വിളിം ബഹളം.