വിഷ്ണുനാഥും ഷാഫിയും നെല്ലിയാമ്പതിയിലെത്താതെന്ത്?
ലീഗ് എംഎല്‍എ കെഎം ഷാജി സംഘത്തിലുണ്ടായിരുന്നുവെങ്കിലും ബന്ധുവിന്റെ മരണം മൂലം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. പക്ഷേ, പ്രസക്തമാകുന്ന ചോദ്യം ഭരണകക്ഷിയിലെ യുവസംഘം നെല്ലിയാമ്പതിയിലെത്തിയപ്പോള്‍ മറ്റു ചില ചെറുപ്പക്കാര്‍ തന്ത്രപൂര്‍വം താളം ചവിട്ടിനിന്നതെന്തുകൊണ്ടാണ്?
യുവരക്തം തിളയ്ക്കുന്ന 'വീര ശൂര തുര്‍ക്കി'കളായ വിഷ്ണുനാഥും ഷാഫി പറമ്പിലും നെല്ലിയമ്പതിയിലെത്തിയതേ ഇല്ല. കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ ശരീരഭാഷയും വേഷധാരണവും പ്രസംഗശൈലിയുമെല്ലാം അനുകരിക്കുന്നത് ജീവിതലക്ഷ്യമായി കരുതുന്ന പ്രതിഭകള്‍ക്ക് സംസ്ഥാന നേതൃത്വത്തെ ധിക്കറിക്കാന്‍ കരുത്തുമില്ല.
പക്ഷേ, ഹൈബി ഈഡനും ബല്‍റാമുമൊക്കെ ക്ഷണിച്ചപ്പോള്‍ ചെറിയ ചാഞ്ചാട്ടമുണ്ടായതാണ്. പിന്നെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തപ്പോള്‍ എല്ലാം മതിയാക്കി. കാരണം ഹൈബിക്കും ബല്‍റാമിനും പിടി ദേശീയതലത്തിലാണ്. രാഹുല്‍ഗാന്ധിയുടെ സ്വന്തം നോമിനികളായ അവര്‍ക്ക് സംസ്ഥാന നേതാക്കളെ പേടിക്കേണ്ടതില്ല. സതീശനും പ്രതാപനും പണ്ടേ വിമതന്മാരാണ്.
അതുപോലല്ലോ ഷാഫിയുടെയും വിഷ്ണുനാഥിന്റെയും സ്ഥിതി. ഉപകാരസ്മരണയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രധാനം. അതുകൊണ്ട് തല്‍ക്കാലം ചോരത്തിളപ്പൊക്കെ മറന്ന് 'ഉമ്മന്‍ചാണ്ടി'ക്ക് പഠിക്കുന്നതാണ് മുഖ്യം. നെല്ലിയാമ്പതി സന്ദര്‍ശനമൊക്കെ മഴമാറിയിട്ടാകാം, വേണമെങ്കില്‍ പിസി ജോര്‍ജിനെയും ഒപ്പം കൂട്ടാം.