ബിന്ദുവും കുറുപ്പും കുഴി തോണ്ടിയോ...?
തിരഞ്ഞെടുപ്പ് കാലമാണ്. സ്ഥാനാര്‍ത്ഥികളുടെ ഓരോ വാക്കും നോട്ടവും പോലും വോട്ടര്‍മാരുടെ മനോനിലയെ സ്വാധീനിക്കുന്ന കാലം. ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും അത്രയേറെ ശ്രദ്ധയോടെ വേണം ഈ സമയത്ത് പ്രവര്‍ത്തിക്കാന്‍. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൊല്ലത്ത് പീതാംബരകുറുപ്പും ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണയും ചെയ്തത് തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ക്ക് തിരിച്ചടിയല്ലാതെ മറ്റൊന്നും നല്‍കില്ലെന്ന് വേണം കരുതാന്‍.
സാധാരണ സിപിഎം സഖാക്കളാണ് ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കാറുള്ളത്. പ്രത്യേകിച്ച് ജയരാജ വിശാരദന്മാര്. അവര്‍ക്ക് തിരഞ്ഞെടുപ്പെന്നോ പാര്‍ട്ടിയെന്നോ പോലും ഇല്ല. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പല്ലാത്ത സമയത്ത് ഇത് പതിവാണെങ്കിലും, തിരഞ്ഞെടുപ്പടുത്താല്‍ പിന്നെ ആരും ഒരക്ഷരം പോലും മിണ്ടാറില്ല.
പീതാംബര കുറുപ്പാണ് ആദ്യം വെടി പൊട്ടിച്ചത്. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് ചാടിയത് സീറ്റ് വിഭജനത്തിന്റെ പേരില്‍ ഒന്നും ആയിരുന്നില്ലെന്നാണ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. നേരത്തേ തന്നേ ഇക്കാര്യം തീരുമാനിച്ചിരുന്നത്രെ. പിന്നെ സീറ്റ് വിഭജനം ഒരു പ്രശ്നമാക്കിയെടുത്തു എന്ന് മാത്രം.
കോണ്‍ഗ്രസിന്റെ യോഗത്തില്‍ തന്നെയായിരുന്നു കുറുപ്പിന്റെ വെളിപ്പെടുത്തല്‍. ഈ വിവരം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നോട് ചര്‍ച്ച ചെയ്തിരുന്നതായും കുറുപ്പ് തകര്‍ത്തടിച്ചു. പക്ഷേ കാലം മാറിയ കാര്യം പാവം പീതാംബരകുറുപ്പ് അറിഞ്ഞില്ല. യോഗത്തില്‍ മൈക്ക് വച്ചാണ് പ്രസംഗിക്കുന്നതെന്നും, യോഗ സ്ഥലത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കേള്‍ക്കാമെന്നും, അവര്‍ക്ക് വേണമെങ്കില്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യാമെന്നും കുറുപ്പ് ഓര്‍ത്തില്ല. ഒടുവില്‍ സംഭവം പാര്‍ട്ടി ചാനല്‍ ബ്രേക്കിങ് ന്യൂസ് ആക്കിയപ്പോഴാണ് സംഗതി പാളിയ കാര്യം കുറുപ്പിന് മനസ്സിലായത്.
സിപിഎമ്മിന്റെ വല്യേട്ടന് നയവും, ഇടതുമുന്നണിയില്‍ അനുഭവിക്കേണ്ടിവന്ന അടിമത്തവും ഒക്കെ പറഞ്ഞ് വോട്ട് പിടിച്ചുകൊണ്ടിരുന്ന പ്രേമചന്ദ്രന്റെ കഴുത്തിന് വെട്ടിയത് പോലെ ആയി കുറുപ്പിന്റെ പ്രസംഗം. ഈ സംഭവം സിപിഎം നേരത്തേ തന്നെ ആരോപിച്ചിരുന്നുവെങ്കിലും യുഡിഎഫ് പാളയത്തില്‍ നിന്ന് തന്നെ ഒരാളുടെ വായില്‍ നിന്ന് വീണ് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം. ഇപ്പോള്‍ കൊല്ലത്ത് സിപിഎമ്മിന്റെ രഹസ്യ പ്രചാരണം ഈ സംഭവത്തിലൂന്നിയാണ്.
ആറ്റിങ്ങലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ബിന്ദു കൃഷ്ണ. നേരത്തെ ഇവരെ കണ്ടപ്പോള്‍ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്, സാഹചര്യം നോക്കി അഭിപ്രായം മാറ്റി പറയുന്ന ഒരാളല്ല താനെന്ന്. ബിന്ദു അക്കാര്യം തെളിയിക്കുകയാണ് സൂര്യനെല്ലി കേസിലെ ഇരയെക്കുറിച്ച് വീണ്ടും പറഞ്ഞുകൊണ്ട് ചെയ്തത്. പിജെ കുര്യനെ ന്യായീകരിക്കാനുള്ള ബാധ്യത എന്തായാലും ബിന്ദു കൃഷ്ണക്കും മറ്റ് കോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ട്. പക്ഷേ അത് ആ കേസിലെ ഇരയെ അധിക്ഷേപിച്ചുകൊണ്ട് വേണോ എന്നാണ് ചോദ്യം.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരും കന്നിവോട്ടര്‍മാരും ആണ് തന്റെ പ്രതീക്ഷ എന്നാണ് ബിന്ദു കൃഷ്ണ നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ച ബിന്ദുവിന്റെ നടപടിയെ സ്ത്രീ വോട്ടര്‍മാര്‍ എങ്ങനെ കാണുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പുതുതലമുറ വോട്ടര്‍മാരാകട്ടെ, ഫേസ്ബുക്കിന്റെ ലോകത്ത് നിന്നാണ് വരുന്നത്. അവിടെ ഈ ഒറ്റ വിഷയംത്തില്‍ തന്നെ ബിന്ദു കൃഷ്ണയെ ആരോപിച്ച് അവശയാക്കിയിരിക്കുകയാണ്. അപ്പോള്‍ അതും തഥൈവ.
ആറ്റിങ്ങലില്‍ ഇത്തവണ തങ്ങള്‍ക്ക് എതിര് സ്ഥാനാര്‍ത്ഥി ഇല്ലെനാണ് സിപിഎമ്മുകാര്‍ അവകാശപ്പെടുന്നത്. എന്നാലും ഉള്ളില്‍ ഇത്തിരി പേടിയുണ്ടായിരുന്നു. ഇപ്പോള്‍ ഈ വിവാദം സ്ത്രീവോട്ടര്‍മാരില്‍ ആളിക്കത്തിച്ചാണത്രെ ഇടതു പ്രവര്‍ത്തകര്‍ പേടി മാറ്റുന്നത്.