സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാര്‍... നമ്മുടെ വിഎസ് അടക്കം
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ തീരെ കുറവല്ല. ഒരു പക്ഷേ അവരുടെ എണ്ണമാകും കൂടുതല്‍. കസബ സിനിമയൊക്കെ ഇപ്പോ ചര്‍ച്ചയാകുന്നത് തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ്. എന്നാല്‍ ഇപ്പോള്‍ ഈ ചര്‍ച്ച വീണ്ടും വരാന്‍ കാരണം മായവതിയെ അധിക്ഷേപിച്ച ബിജെപി നേതാവാണ്.
Read More: മായാവതി വേശ്യയെക്കാള്‍ താഴെയെന്ന്...ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടിൻറെ പണി പോയി!
എന്നാല്‍ മായാവതി മാത്രമല്ല ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ഇത്തരം ലൈംഗിക സ്വഭാവമുള്ള അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
നമ്മുടെ കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വരെ നടത്തിയിട്ടുണ്ട് സ്ത്രീ വിരുദ്ധ പരാമര്‍ശം.
സഞ്ജയ് നിരുപമും സ്മൃതി ഇറാനിയും
2012 ല്‍ ആയിരുന്നു സംഭവം. സ്മൃതി ഇറാനി രാഷ്ട്രീയത്തിലിറങ്ങിയ കാലം. നാല് ദിവസം മുമ്പ് വരെ ടിവിയില്‍ പൈസയ്ക്ക് വേണ്ടി ഡാന്‍സ് ചെയ്ത് നടന്ന സ്മൃതിയുടെ വാക്കുകള്‍ താന്‍ ശ്രദ്ധിയ്ക്കില്ലെന്നായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് നിരുപം പറഞ്ഞത്. സംഗതി കൈവിട്ടുപോയി.
വിഎസ് അച്യുതാനന്ദന്‍
2011 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലം. മലപ്പുഴയില്‍ വിഎസ് അച്യുതാനന്ദന്റെ എതിരാളി മഹിള കോണ്‍ഗ്രസ് നേതാവും ബ്ലോഗറും ആയ ലതിക സുഭാഷ്. ലതിക എന്തിനാണ് പ്രശസ്ത എന്ന എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു വിഎസ് അന്ന് പറഞ്ഞത്. സിന്ധു ജോയിക്കെതിരെ നടത്തിയ കറിവേപ്പില പരാമര്‍ശവും ഏറെ വിവാദമായിരുന്നു
ശരദ് യാദവും തെന്നിന്ത്യന്‍ സ്ത്രീകളും
രാജ്യസഭയില്‍ വച്ചായിരുന്നു ജെഡിയു നേതാവ് ശരദ് യാദവ് തെന്നിന്ത്യന്‍ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. തെന്നിന്ത്യന്‍ സ്ത്രീകളുടെ ശരീരത്തിന്റെ നിറം ഇരുണ്ടിട്ടാണെങ്കിലും ശരീരം സുന്ദരമാണെന്നായിരുന്നു യാദവ് പറഞ്ഞത്.
ദിഗ് വിജയ് സിങ്
സ്വന്തം പാര്‍ട്ടിയിലെ എംപിയായ മീനാക്ഷി നടരാജനെ കുറിച്ചാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ലൈംഗിക സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. ഒരു കറയും പറ്റാത്ത ചരക്ക് എന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രയോഗം.
അനില്‍ ബസു
പശ്ചിമ ബംഗാളിലെ സിപിഎം നേതാവും ഹൂഗ്ലിയില്‍ നിന്നുള്ള എംപിയും ആയിരുന്ന അനില്‍ ബസുവിന്റെ ഇര മമത ബാനര്‍ജി തന്നെ ആയിരുന്നു. സോനാഗച്ചിയിലെ ലൈംഗിക തൊളിലാളിയോടാണ് ബസു മമതയെ ഉപമിച്ചത്.
സുഭാഷ് ചക്രവര്‍ത്തി
ഇടത് നേതാവായ സുഭാഷ് ചക്രവര്‍ത്തിയും മമതയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി. ഗര്‍ഭം ധരിയ്ക്കാത്ത സ്ത്രീയാണ് മമത എന്നായിരുന്നു പ്രയോഗം. ഇങ്ങനെയുള്ള സ്ത്രീയെ എങ്ങനെ അമ്മ എന്ന് വിളിയ്ക്കും എന്നായിരുന്നു ചോദ്യം.
മുലായം സിങ് യാദവ്
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാണ്. പുരുഷന്‍മാര്‍ ചിലപ്പോള്‍ തെറ്റ് ചെയ്യും. സൗഹൃദം കഴിയുമ്പോഴാണ് പെണ്‍കുട്ടികള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് എന്നും മുലായം അന്ന് പറഞ്ഞു
അഭിജിത് മുഖര്‍ജി
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേര്‍ക്കായിരുന്നു അഭിജിത് മുഖര്‍ജിയുടെ പരാമര്‍ശം.
മുക്താര്‍ അബ്ബാസ് നഖ് വി
കശ്മീരിലെ തീവ്രവാദികളെ പരിഹസിയ്ക്കാന്‍ വേണ്ടിയായിരുന്നു മുക്താര്‍ അബ്ബാസ് നഖ് വിയുടെ പ്രയോഗം. പക്ഷേ അതിന് പാവം സ്ത്രീകള്‍ എന്ത് പഴിച്ചു. ലിപ് സ്റ്റിക്കും പൗഡറും ഇട്ട് മുംബൈയിലെ തിരുവുകളില്‍ ഇറങ്ങി നടക്കുന്ന സ്ത്രീകളെ പോലെയാണ് കശ്മീരിലെ തീവ്രവാദികള്‍ എന്നായിരുന്നു നഖ് വി പറഞ്ഞത്.
സ്മൃതി ഇറാനിയും മമത ബാനര്‍ജിയും
ഏറ്റവും അധികം തവണ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ഇരയായിട്ടുള്ള രണ്ട് സ്ത്രീ നേതാക്കളാണ് മമത ബാനര്‍ജിും സ്മൃതി ഇറാനിയും.