ശോഭ സുരേന്ദ്രനില്ലാതെ സാധ്യതാപട്ടിക! മത്സരിക്കില്ല? മുന്നിൽ നിന്ന് നയിക്കുമോ... അബ്ദുള്ളക്കുട്ടിയുമില്ല
സംസ്ഥാനത്തെ നാല്പത് മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ഒട്ടുമിക്ക മുന്‍നിര നേതാക്കളും ഇടം പിടിച്ച പട്ടികയില്‍ പക്ഷേ, സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രന് ഇല്ല.
40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു
കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ശോഭ സുരേന്ദ്രന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും ശോഭ സുരേന്ദ്രന് ഉണ്ടായിരുന്നില്ല. ഇതിനിടെ ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കെ സുരേന്ദ്രന് കോര്‍ കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. എന്താണ് ഇപ്പോഴത്തെ ബിജെപിയുടെ നീക്കത്തിന് പിന്നില്‍... പരിശോധിക്കാം
കാട്ടാക്കടയിലെന്ന്
ശോഭ സുരേന്ദ്രന് കാട്ടാക്കടയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് തുടക്കത്തില്‍ പ്രചാരണമുണ്ടായിരുന്നു. ലോക്സഭയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശോഭ സുരേന്ദ്രന് മികച്ച മുന്നേറ്റമുണ്ടാക്കി സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നുവന്നത്. എന്നാല്‍ സാധ്യതാ പട്ടികയില്‍ കാട്ടാക്കട മണ്ഡലത്തില്‍ പികെ കൃഷ്ണദാസിന്റെ പേരാണുള്ളത്.
പാലക്കാടുമില്ല
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭ സുരേന്ദ്രന്. എന്നാല്‍ ലോക്സഭയില്‍ പാലക്കാട് മണ്ഡലത്തില്‍ ശോഭ പരിഗണിക്കപ്പെട്ടില്ല. ഇത്തവണത്തെ പാലക്കാട്ടെ സാധ്യതാ പട്ടികയിലും ശോഭ സുരേന്ദ്രന് ഇടമില്ല. സി കൃഷ്ണകുമാറിന്റേയും സന്ദീപ് നായരുടേയും പേരുകളാണിവിടെയുള്ളത്.
ഒഴിവാക്കുന്നോ?
ശോഭ സുരേന്ദ്രനെ ബിജെപി പൂര്‍ണമായും അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണോ ഈ അവഗണന എന്ന ചര്‍ച്ചയും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ ഒന്നിലും സഹകരിക്കാത്ത നേതാവിനെ മാറ്റിനിര്‍ത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കെ സുരേന്ദ്രന് പക്ഷത്തിനുള്ളത്.
ബിഎല്‍ സന്തോഷ് എത്തുന്നു
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പായി കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തുന്നുണ്ട്. ശോഭ സുരേന്ദ്രനുമായി അദ്ദേഹം നേരിട്ട് ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. അതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
മത്സരിക്കാനില്ലെന്ന്
ഇത്തരമൊരു സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് ശോഭ സുരേന്ദ്രന് സ്വീകരിച്ചിരിക്കുന്നത് എന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജയസാധ്യതയില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ സുരേന്ദ്രന് തയ്യാറാകണമെന്നില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ആള്‍ക്ക് ഭേദപ്പെട്ട പരിഗണന പാര്‍ട്ടി നല്‍കേണ്ടതായിരുന്നു എന്നും അഭിപ്രായമുണ്ട്.
പരസ്യ പ്രതികരണം
പാര്‍ട്ടിയിലെ അവഗണന സംബന്ധിച്ച് ശോഭ സുരേന്ദ്രന് പരസ്യ പ്രതികരണവും ഇതിനിടെ നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നായിരുന്നു ഇതിനോട് കെ സുരേന്ദ്രന് പ്രതികരിച്ചത്. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നപ്പോള്‍, അതിന്റെ ഉത്തരവാദിത്തം ശോഭ ഉള്‍പ്പെടെയുള്ള എതിര് ഗ്രൂപ്പ് നേതാക്കള്‍ക്ക് മേല്‍ ആരോപിക്കാന്‍ സുരേന്ദ്രന് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.
മുന്നില്‍ നിന്ന് നയിക്കുമോ?
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രന് മുന്നില്‍ നിന്ന് നയിക്കും എന്നായിരുന്നു നേരത്തെ കെ സുരേന്ദ്രന് പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശോഭ പൂര്‍ണമായും വിട്ടുനിന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനും പികെ കൃഷ്ണദാസും കുമ്മനം രാജശേഖരനും അടക്കമുള്ള മുന്‍നിര നേതാക്കള്‍ എല്ലാം മത്സരിക്കാനിറങ്ങുമ്പോള്‍, പാര്‍ട്ടിയുടെ ചുമതല കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനെ ഏല്പിക്കുമെന്ന് ഒരു വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്.
അബ്ദുള്ളക്കുട്ടി മത്സരിക്കുമോ
കാസര്‍കോട് മണ്ഡലത്തില്‍ എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 40 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയില്‍ അബ്ദുള്ളക്കുട്ടിയോ കാസര്‍കോട് മണ്ഡലമോ ഇല്ലെന്നാണ് വിവരം. ദേശീയ ഉപാധ്യക്ഷന്‍ എന്ന ഉന്നത ചുമതല വഹിക്കുന്ന അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കില്ലെന്നും ഒരു വിഭാഗം കരുതുന്നുണ്ട്.
ശ്രീശാന്തും ഇല്ല
കഴിഞ്ഞ തവണ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി രംഗത്തിറക്കിയത് ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ആയിരുന്നു. മൂന്നാം സ്ഥാനത്താണ് എത്തിയത് എങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ആയിരത്തില്‍ താഴെ വ്യത്യാസമേ അന്നുണ്ടായിരുന്നുള്ളു. ഇത്തവണ ശ്രീശാന്തിനെ തൃപ്പൂണിത്തുറയില്‍ പരിഗണിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തൃപ്പൂണിത്തുറയില്‍ പിആര്‍ ശിവശങ്കറിന്റെ പേരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.
എ പ്ലസ് മണ്ഡലങ്ങള്‍
കേരളത്തില്‍ വലിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ആണ് ബിജെപി പെടുത്തിയിരിക്കുന്നത്. അതില്‍ 15 മണ്ഡലങ്ങളാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലായിട്ടാണ് ഈ മണ്ഡലങ്ങള്‍.
തദ്ദേശ തിരഞ്ഞെടുപ്പ് അനുകൂലമല്ല
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം ആണ് ബിജെപി കാഴ്ചവച്ചത്. എന്നാല്‍ വോട്ട് നില നോക്കിയാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചില മണ്ഡലങ്ങളില്‍ ഇത്തവണ മൂന്നാം സ്ഥാനത്തായി. സിറ്റിങ് മണ്ഡലമായ നേമത്ത് മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ വളരെ കുറവാണ് ഇത്തവണ നേമത്ത്.
15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം