'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്
ജനസംഘം മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം എടുത്താല്‍, ബിജെപിയ്ക്ക് കേരളത്തില്‍ ശോഭനമായ ഒരു കാലം ഉണ്ടായിട്ടില്ല എന്ന് പറയാം. ചരിത്രത്തില്‍ അവര്‍ക്ക് ഏറ്റവും അഭിമാനിക്കാവുന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നേടിയ വിജയം.
നേമത്തിന് മുമ്പേ, ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങള്‍ വേറേയും ഉണ്ട്. മഞ്ചേശ്വരവും കാസര്‍കോടും ആണ് അതില്‍ പ്രധാനം. പക്ഷേ, ഒടുവില്‍ ജയം വിധിച്ചത് നേമത്ത് ആയിരുന്നു. ഇത്തവണ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയ്ക്ക് മുന്നില്‍ പ്രതീക്ഷകളേക്കാള്‍ ഏറെ വെല്ലുവിളികള്‍ ആണ്. പരിശോധിക്കാം...
ചരിത്ര വിജയം
2016 ല്‍ ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ വലിയ നേട്ടത്തിന്റെ കൂടി തിരഞ്ഞെടുപ്പായിരുന്നു. നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചപ്പോള്‍, കപ്പിനും ചുണ്ടിനും ഇടയില്‍ 89 വോട്ടുകള്‍ക്ക് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് പരാജയപ്പെട്ടു. എങ്കിലും ആ രണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിയില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.
മൂന്നില്‍ നിന്ന് ഏഴിലേക്ക്
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. മഞ്ചേശ്വരം, കാസര്‍കോട്, നേമം എന്നിവയായിരുന്നു അത്. ആ മൂന്നില്‍ നിന്ന് ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു എന്നത് ചെറിയ നേട്ടമായിരുന്നില്ല. കൂടാതെ ഒരു സീറ്റില്‍ വിജയം.
വന്‍ പ്രതീക്ഷകള്‍
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നതാണ്. എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അതിന്റെ ഒരു പ്രതിഫലനവും കേരളത്തില്‍ കണ്ടില്ല. യുഡിഎഫ് തരംഗമായിരുന്നു അന്ന്. 2016 ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ നില അത്ര സുരക്ഷിതമായിരുന്നില്ല.
എന്തൊക്കെ പ്രതീക്ഷകള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഞെട്ടിക്കാനിരിക്കുകയായിരുന്നു ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാമെന്ന അമിത് ആത്മവിശ്വാവും നൂറിലേറെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലെത്താമെന്ന ആത്മവിശ്വാസവും ആയിട്ടായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരുവനന്തപുരത്ത് ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല, നില മെച്ചപ്പെടുത്താന്‍ പോലും ആയില്ല. 100 തദ്ദേശ സ്ഥാപനങ്ങള്‍ പോയിട്ട്, അതിന്റെ നാലില്‍ ഒന്നില്‍ പോലും ഭരണം നേടാനും കഴിഞ്ഞില്ല.
നേമത്തെ സ്ഥിതി
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ്, 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്- ഇതില്‍ രണ്ടിലും നേമത്തെ മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു ബിജെപിയ്ക്ക്. എന്നാല്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, 2,204 വോട്ടുകളായി ഇടിഞ്ഞു. 100 ശതമാനം ഉറപ്പ് പറയാന്‍ ആകാത്ത സ്ഥിതിയാണ് ഇപ്പോള്‍ നേമത്തും.
'സംപൂജ്യ'രാകാന്‍ സാധ്യത
ഇത്തവണ ബിജെപി വീണ്ടും കേരള നിയമസഭയില്‍ സാന്നിധ്യമില്ലാത്ത പാര്‍ട്ടിയായി മാറിയേക്കും എന്ന ആശങ്ക, പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചിലര്‍ക്കുണ്ട്. ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പ്രകടനം തീരെ തൃപ്തികരമല്ലെന്ന വിലയിരുത്തലും ചിലര്‍ക്കുണ്ട്.
സ്വര്‍ണക്കടത്തില്‍
സ്വര്‍ണക്കടത്ത് കേസില്‍ നിരുത്തരവാദ പരമായ പല പരാമര്‍ശങ്ങളും പാര്‍ട്ടി നേതാക്കളില്‍ നിന്ന് ഉണ്ടായതായും വിമര്‍ശനമുണ്ട്. മാത്രമല്ല, ആ കേസില്‍ പിന്നീട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് എന്ത് തുടര്‍ നടപടിയാണ് ഉണ്ടായത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ഉപദ്രവിക്കുന്നു എന്നൊരു പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പിഎസ് സി സമരത്തില്‍
പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി നേരിട്ട് ഒരു സമരത്തിലും ഉണ്ടായില്ല. യുവമോര്‍ച്ചയും മഹിള മോര്‍ച്ചയും ആദ്യ ഘട്ടത്തില്‍ സമരവുമായി വന്നെങ്കിലും പിന്നീട് അവരേയും പിന്‍വലിച്ചു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രന് രംഗത്ത് വന്നപ്പോള്‍ അതിനെ പാര്‍ട്ടി പിന്തുണയ്ക്കുകയും ചെയ്തില്ല. ഇതെല്ലാം തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്.
സുരേന്ദ്രന്റെ ഭാവി
സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടി ആയിരിക്കും ഇത്തവണത്തേത്. തല്‍സ്ഥിതി തുടരുകയോ, സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയോ ചെയ്താല്‍ കെ സുരേന്ദ്രന്റെ അധ്യക്ഷ പദവി തെറിക്കുമെന്ന് ഉറപ്പാണ്. കുമ്മനം രാജശേഖരനും പിഎസ് ശ്രീധരന് പിള്ളയ്ക്കും കിട്ടിയത് പോലെ, സുരേന്ദ്രന് ഗവര്‍ണര്‍ സ്ഥാനവും കിട്ടാനിടയില്ലെന്നാണ് സൂചന.
ശോഭ വിഷയം
ശോഭ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ ആദ്യ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം കണ്ടില്ലെന്ന് നടിയ്ക്കുകയായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തോടെ ആണ് ശോഭയുടെ പരാതികള്‍ കേന്ദ്ര നേതൃത്വം ഗൗരവത്തില്‍ എടുക്കാന്‍ തുടങ്ങിയത്. ഇത് കെ സുരേന്ദ്രനുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കൈയ്യിലുള്ളതും പോകും
നേമത്ത് ഇത്തവണ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം. എന്നാല്‍ സിറ്റിങ് സീറ്റ് എതിര് വിഭാഗത്തിന് നല്കുന്നതില് വി മുരളീധരനും കെ സുരേന്ദ്രനും താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ സമവായത്തില്‍ എത്തിയില്ലെങ്കില്‍ കൈയ്യിലുള്ളതും നഷ്ടപ്പെടുന്ന സ്ഥിതിയില്‍ ആകും കേരളത്തിലെ ബിജെപി. കൂടാതെ, കോൺഗ്രസ് ഇവിടെ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ അതിന്റെ പ്രത്യാഘാതവും ബിജെപി ആയിരിക്കും നേരിടുക.
ശോഭ മത്സരിക്കാനില്ല
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണ് ശോഭ സുരേന്ദ്രന് പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക നേതൃത്വത്തിനോട് ഒരു വര്‍ഷത്തോളം പടപൊരുതിയതിന് ശേഷം ആണ് ശോഭ പാര്‍ട്ടി വേദികളില്‍ തിരിച്ചെത്തിയിരിക്കുന്നത്. വിഭാഗീയത പ്രതിഫലിക്കുമെന്ന് തിരിച്ചറിഞ്ഞ് തന്നെയാകാം ശോഭയുടെ പിന്മാറ്റമെന്നാണ് കരുതുന്നത്.
'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ