നിശബ്ദ താഴ്‌വരയുടെ സംരക്ഷക, അഭയമേകുന്ന അമ്മ, പോരാട്ടതീവ്രമാം ജീവിതം, കൃഷ്ണഭക്തമയം... സുഗതകുമാരിയ്ക്ക് വിട
കേരളത്തിന്റെ വിഷാദ കവയിത്രിയെന്ന് സുഗത കുമാരി ടീച്ചറെ വിശേഷിപ്പിക്കുന്നവരുണ്ട്. സുഗതകുമാരിയുടെ കവിതകളില്‍ വിഷാദം ആധാര ശ്രുതിയെന്ന് വിജു നായരങ്ങാടി സാക്ഷ്യപ്പെടുത്തു. എന്നാല്‍ അതിനപ്പുറത്തേക്ക് പൊള്ളുന്ന പ്രതിഷേധങ്ങളായിരുന്നു സുഗത കുമാരിയുടെ മറ്റ് കവിതകളിലെന്നും വിജു നായരങ്ങാടി നിരീക്ഷിക്കുന്നുണ്ട്.
കവയിത്രി സുഗതകുമാരി അന്തരിച്ചു
മലയാളിയെ തഴുകിയ രാത്രിമഴയും അമ്പലമണിയും, സുഗതകുമാരിയെ തേടി ആ നേട്ടമെത്തിയില്ല!!
മലയാളികള്‍ സുഗതകുമാരി ടീച്ചര്‍ എന്ന് ഹൃദയത്തിലേറ്റി വിളിച്ച പേരാണ്. വിഷാദവും പ്രണയും ഭക്തിയും പ്രകൃതിയും പ്രതിഷേധവും എല്ലാം നിറഞ്ഞ ആ കാവ്യ, ജൈവ ജീവിതം അവസാനിക്കുമ്പോള്‍ അത് ഒരു കാലഘട്ടത്തിന്റെ കൂടെ അന്ത്യമാവുകയാണ്. കവിതയിലും പ്രകൃതിസ്‌നേഹത്തിലും സ്ത്രീ ശാക്തീകരണത്തിലും അശരണരോടുള്ള അടങ്ങാത്ത കരുതലിലും സുഗത കുമാരി ടീച്ചര്‍ കേരളത്തിന് ഊര്‍ജ്ജവും ശക്തിയും ആയിരുന്നു. സുഗതകുമാരിയുടെ ജീവിതത്തിലൂടെ...
മൂന്ന് സഹോദരിമാര്‍
1934 ജനുവരി 22 ന് പത്തനംതിട്ടയിലെ ആറന്മുളയില്‍ ബോധേശ്വരന്റേയും വികെ കാര്‍ത്യായനി അമ്മയുടേയും മകളായിട്ടാണ് സുഗത കുമാരിയുടെ ജനനം. സഹോദരിമാരായ ഹൃദയകുമാരിയും സുജാതാ ദേവിയും അവരുടെ കര്‍മ മണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ചവരായിരുന്നു. ഹൃദയകുമാരി 2014 ലും സുജാതാ ദേവി 2018 ലും മരിച്ചു.
ബോധേശ്വരന്റെ മക്കള്‍
കവിയും സ്വാതന്ത്ര്യ സമര സേനാനിയും ഒക്കെ ആയിരുന്ന കേശവ പിള്ളയായിരുന്നു സുഗത കുമാരിയുടെ പിതാവ്. ഋഷിതുല്യനായിരുന്ന അദ്ദേഹം ബോധീശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയത്.
തത്വശാസ്ത്രം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയതിന് ശേഷം സുഗത കുമാരി തത്വശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടി. അതിന് ശേഷം, മോക്ഷ സങ്കല്‍പത്തെ കുറിച്ചുള്ള താരതമ്യത്തില്‍ ഗവേഷണം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല.
ആദ്യകവിതമുതല്‍...
23-ാം വയസ്സിലാണ് സുഗതകുമാരിയുടെ ആദ്യകവിതയില്‍ അച്ചടിമഷി പുരളുന്നത്. എന്നാല്‍ അത് സ്വന്തം പേരിലായിരുന്നില്ല എഴുതിയത്. പക്ഷേ, ഒരു സാഹിത്യ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആ കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ആദ്യ പുസ്തകം, പുരസ്‌കാരം
സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ആയിരുന്നു. പാതിരാപ്പൂക്കള്‍ എന്ന കൃതിയ്ക്കായിരുന്നു 1968 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം. അന്ന് വെറും 34 വയസ്സായിരുന്നു കവയത്രിയുടെ പ്രായം. അതിന് മുമ്പ് 1961 ല്‍ മുത്തുച്ചിപ്പി എന്ന ആദ്യ സമാഹാരം പുറത്തിറക്കിയിരുന്നു.
പുരസ്‌കാര നിറവില്‍
പിന്നീടങ്ങോട്ട് ഒട്ടുമിക്ക പ്രമുഖ പുരസ്‌കാരങ്ങളും സുഗത കുമാരി ടീച്ചറെ തേടി വന്നു. 1978 ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭി്ച്ചു. 1982 ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് 'അമ്പലമണി' അര്‍ഹമായി. തുടര്‍ന്ന് 1984 വയലാര്‍ അവര്‍ഡും ഇതേ കൃതിയ്ക്ക് തന്നെ ലഭിച്ചു.ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) എന്നിവയും ലഭിച്ചു.
പത്മശ്രീ മുതല്‍ സരസ്വതി സമ്മാന്‍ വരെ
2006 ല്‍ സുഗത കുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍ര്‍വ് പുരസ്‌കാരവും നേടി. 2009 ല്‍ സമഗ്രസംഭവാനയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് സരസ്വതി സ്മാനും നേടി.
ആദ്യത്തെ വനിത കമ്മീഷന്‍ അധ്യക്ഷ
സ്ത്രീകള്‍ക്ക് വേണ്ടി, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അത്രയേറെ ശബ്ദമുയര്‍ത്തിയിട്ടുള്ള ആളായിരുന്നു സുഗതകുമാരി ടീച്ചര്‍. സംസ്ഥാനത്ത് വനിത കമ്മീഷന്‍ നിലവില്‍ വ്ന്നപ്പോള്‍ അതിന്റെ ആദ്യ ചെയര്‍പേഴസണും സുഗതകുമാരി ടീച്ചര്‍ ആയിരുന്നു. എക്കാലത്തും സ്ത്രീ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പോരുകയും ചെയ്തു.
സൈലന്റ് വാലി മുതല്‍
ലൈന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു സുഗതകമാരി. ഒരുപക്ഷേ, ആ സമരത്തിന് കൂടുതല്‍ ശക്തി പകര്‍ന്നില്‍ സുഗതകുമാരിയ്ക്ക് വലിയ പങ്കുണ്ട്. നിശബ്ദ താഴ്‌വര ഇപ്പോഴും നിലനില്‍ക്കുന്നതില്‍ ആ സമരത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും കൂടിയായിരുന്നു സുഗതകുമാരി. ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിലും ഒടുവില്‍ സുഗതകുമാരി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
അഭയമാകുന്ന അഭയവും അത്താണിയും
അഗതികളും ആരോരുമില്ലാത്തവരുമായ സ്ത്രീകള്‍ക്കായി 'അത്താണി' എന്ന സ്‌നേഹഭവനത്തിന് തുടക്കം കുറിച്ചത് സുഗതകുമാരി ആയിരുന്നു. മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള 'അഭയ'വും സുഗതകുമാരിയുടെ സംഭാവന തന്നെ. 'അഭയബാല'യും 'മിത്ര'യും എല്ലാം ഇതിന്‌റെ തുടര്‍ച്ചകളായിരുന്നു.
കൃഷ്ണഭക്ത
മലയാളി ഏറ്റവും ഇഷ്ടപ്പെട്ട ഒരുപിടി കവിതകളുടെ കര്‍ത്താവാണ് സുഗതകുമാരി ടീച്ചര്‍. രാത്രിമഴയും അമ്പലമണിയും, കൃഷ്ണ നീ എന്നെ അറിയില്ലയും എല്ലാം മലയാളികളുടെ ചുണ്ടില്‍ നിറഞ്ഞുനിന്നിരുന്നു. കൃഷ്ണഭക്തിയായിരുന്നു പലകവിതകളിലും നിറഞ്ഞ് നിന്നിരുന്നത്.
വിവാദങ്ങളും
വിവാദങ്ങളില്‍ നിന്ന് മുക്തയായിരുന്നില്ല സുഗതകുമാരി. രാഷ്ട്രീയ നിലപാടുകളും പരാമര്‍ശങ്ങളും പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചു. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് സുഗതകുമാരിയില്‍ നിന്ന് വന്നത് മനുഷ്യവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു എന്നത് കടുത്ത വിമര്‍ശനം തന്നെയായിരുന്നു. പരിസ്ഥിതി വാദം പലപ്പോഴും പരിസ്ഥിതി മൗലികവാദത്തിന്റെ തലത്തിലേക്ക് നീങ്ങിയോ എന്ന സംശയവും പലപ്പോഴും ഉയര്‍ത്തപ്പെട്ടു. സ്ത്രീകള്‍ക്ക് വേണ്ടി എന്ന മട്ടില്‍ പറഞ്ഞ പലതും സ്ത്രീ വിരുദ്ധതനിറഞ്ഞതായിരുന്നു എന്നും സുഗത കുമാരി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
Recommended Video