ആധാർ എന്ന പകൽക്കൊള്ള; സുരക്ഷയൊക്കെ ഇത്രയേ ഉള്ളൂ... എന്നിട്ടും എന്തിന് ആധാറിന് പിറകേ?
സുജിത് കുമാർ
ആധാർ ഡാറ്റാബേസ് സുരക്ഷിതമാണെന്നും ബയോമെട്രിക്സ് വലിയ പൂട്ടിട്ട് പൂട്ടിയിട്ടുണ്ടെന്നും ഉഡായ് പറയുന്നു. ബാക്കിയുള്ള ഡാറ്റയിൽ വലിയ കാര്യമൊന്നുമില്ലെന്നുമാണ് ഇപ്പോഴത്തെ വാദം. അതായത് ആധാർ നമ്പർ, നിങ്ങളുടെ ഫൊട്ടോ, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയൊന്നും ഉഡായുടെ അഭിപ്രായത്തിൽ ഒട്ടും രഹസ്യ സ്വഭാവം ഇല്ലാത്തതും അത് ലീക്ക് ആകുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്നും ആണ് മനസ്സിലാകുന്നത്.
ബയോമെട്രിക് അവരുടെ കയ്യിൽ ആയതിനാൽ ഓതന്റിക്കേറ്റ് ചെയ്യാനും ഐഡന്റിഫൈ ചെയ്യാനും പറ്റില്ലല്ലോ എന്ന വാദം. ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഒരു രാജ്യത്തെ മൊത്തം ജനങ്ങളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ ഡാറ്റ ആർക്കും കയ്യിട്ട് വാരാമെന്ന രീതിയിൽ ഡിസൈൻ ചെയ്ത് വച്ചതിനു ശേഷം ഇപ്പോൾ പറയുന്നു ഇതൊന്നും രഹസ്യമല്ലെന്ന്.
ഐഡന്റിറ്റി തെഫ്റ്റിനെക്കുറിച്ചൊന്നും ഇനി പറയാൻ മിനക്കെടുന്നില്ല. അതൊക്കെ ഫേസ് ബുക്കിനും ഗൂഗിളിനും അറിയാവുന്നതായതുകൊണ്ട് നെറ്റിയിൽ ഒട്ടിച്ചു നടക്കുകയോ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുകയോ ഒക്കെ ചെയ്യാമെന്നാണ് തലയിൽ ആൾതാമസം ഉണ്ടെന്ന് കരുതുന്നവരുടെ വരെ അഭിപ്രായം.
എത്ര സുരക്ഷിതം?
ഇനി ഇവർ പറയുന്ന ബയോമെട്രിക് ഓതന്റിക്കേഷനും ഐഡന്റിഫിക്കേഷനും എന്താണെന്ന് നോക്കാം. ബയോമെട്രിക് ആയി വിരലടയാളവും ഐറിസ് പാറ്റേണും ഉപയോഗിക്കുന്നു. ഇപ്പോൾ പൊതുവേ ആധാർ ഈ- കെ വൈസിക്ക് ഐഡന്റിഫിക്കേഷനായി ഉപയോഗിക്കുന്നത് വിരലടയാളം ആണല്ലോ. വിരലടയാളം എന്നത് വളരെ എളുപ്പത്തിൽ പകർത്താവുന്നതും അതിന്റെ മൊൾഡുകൾ നിർമ്മിക്കാവുന്നതും ആണെന്ന് പറയേണ്ടതില്ലല്ലോ. അറിയാത്തവർ വെറുതേ ഒന്ന് യൂട്യൂബിലോ ഗൂഗിളിലോ സേർച്ച് ചെയ്താൽ മതി. വിരലിന്റെ ഫോട്ടോയിൽ നിന്നും വരെ ഫിംഗർ പ്രിന്റ് സ്കാനറുകളെ കബളിപ്പിക്കാൻ കഴിയുന്ന മൊൾഡുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയും .
അത്ര ചെലവാക്കുമോ
യഥാർത്ഥത്തിൽ ജീവനുള്ള വിരലുകൾ തിരിച്ചറിയാൻ ശേഷിയുള്ള ഫിംഗർ പ്രിന്റ് സ്കാനറുകൾ ഉണ്ട്. അതിന്റെ വില 30000 മുതൽ ഒരു ലക്ഷം വരെ വരും. മൊബൈൽ ഈ- കെവൈസിക്കാർ ഉൾപ്പെടെയുള്ള ആധാർ ഓതന്റിക്കേറ്റ് ചെയ്യുന്ന ഏജൻസികൾ എല്ലാം 1500 രൂപ വിലയുള്ള ഏതോ ലോക്കൽ - ചൈനീസ് ഫിംഗർ പ്രിന്റ് സ്കാനർ ആണ് ഉപയോഗിക്കുന്നത്.
മൂഢസ്വര്‍ഗ്ഗത്തില്‍
അതായത് ഇതുവച്ചുള്ള ഓതന്റിക്കേഷൻ സുരക്ഷിതമാണെന്നും ഇനി നിങ്ങളുടെ പേരിൽ സിം കാർഡ് എടുക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ ആർക്കും കഴിയില്ല എന്നൊക്കെ വിശ്വസിക്കുന്നവർ ഏതോ മൂഢ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇനി നിങ്ങളുടെ പേരിൽ എന്തിനാണ് സിം എടുക്കുന്നത്? എന്തെങ്കിലും തട്ടിപ്പ് നടത്തിയാൽ പിടിക്കപ്പെടാതിരിക്കാൻ. ഇവർക്ക് ഇതുപോലെ ഓതന്റിക്കേറ്റ് ചെയ്തു കൊടുക്കുന്ന ആൾക്കാരെ കിട്ടാനാണോ പ്രയാസം. അതുമല്ലെങ്കിൽ വ്യവസ്ഥാപിതമായ രീതിയിൽ തട്ടിപ്പ് നടത്തുന്നവൻ വല്ല ഭിക്ഷക്കാരുടെ വരെ പേരിൽ ആധാർ കാർഡ് ഉണ്ടാക്കിയെടുക്കും.
സാധ്യതകള്‍ അനേകമാണ്
ബംഗ്ലാദേശികളും പാക്കിസ്ഥാനികളും വരെ ബയോമെട്രിക് ഒക്കെ വെരിഫൈ ചെയ്തെടുത്ത ആധാർ കാർഡുമായി കറങ്ങി നടക്കുന്നു. ഈ ആധാർ കാർഡ് വച്ച് എളുപ്പത്തിൽ പാസ്പോർട്ടും എടുക്കുന്നു. ഇന്ന് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഐഡന്റിറ്റി പ്രൂഫ് ആയി മാറിയിരിക്കുകയാണ് ആധാർ. ഡൽഹിയിലും മറ്റും റയിൽവേ ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർ ഉണ്ട്. കാശ് അധികം കൊടുത്താൽ ടിക്കറ്റ് തരും. ഏത് പേരിലാണോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ആ പേരും നിങ്ങളുടെ ഫൊട്ടോയും വച്ച് ഒരു ആധാർ കാർഡും ഉണ്ടാക്കിത്തരും.
പകല്‍ക്കൊള്ളയല്ലാതെ മറ്റെന്ത്?
ആധാർ എന്ന യുണീക് ഐഡി പ്രൊജക്റ്റ് കൊടികൾ തുലച്ച് പാർലമെന്റിൽ ചർച്ച പോലും ചെയ്യാതെ നിർബന്ധമില്ലാത്ത ഒരു ഐഡന്റിറ്റി പ്രൂഫ് ആയി കൊണ്ടു വന്ന് പിൻവാതിലിലൂടെ നിർബന്ധമാക്കി ഇപ്പോൾ സകല കോർപ്പറേറ്റ് കച്ചവടക്കാർക്കും കയ്യിട്ട് വാരാൻ പറ്റുന്ന രീതിയിൽ ആക്കിയിരിക്കുന്നതിനെ പകൽ കൊള്ള എന്നല്ലെങ്കിൽ മറ്റെന്താണു വിളിക്കേണ്ടത്? കോർപ്പറേറ്റുകൾക്ക് വേണ്ടി പൊതുപ്പണം ധൂർത്തടിച്ച് ഒരു പബ്ലിക് ഡാറ്റാബേസ് ഉണ്ടാക്കിക്കൊടുത്തു. അവർക്ക് ഇത്തരത്തിൽ ഏറെക്കുറെ കൃത്യതയുള്ള ഇന്റർനെറ്റിനെക്കുറിച്ച് കേട്ടു കേൾവി പോലുമില്ലാത്ത സാധാരണ ഇന്ത്യക്കാരുടെ വരെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബിഗ് ബില്ല്യൺ ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കുക എന്നത് സ്വപ്നം കാണാൻ പോലും കഴിയാത്തതായിരുന്നു. ആ പണി പൊതുഖജനാവിലെ പണം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ സാധിച്ചെടുത്തു. സബ്സിഡി വിതരണവും , കള്ളനെ പിടിക്കലും തീവ്രവാദവുമൊക്കെ ഗിമ്മിക്കുകൾ മാത്രം.