പിണറായിയുടെ വിശ്വസ്തൻ, തിരിച്ചുവരവിൽ ഇ.പി. ജയരാജൻ മന്ത്രിസഭയിലെ രണ്ടാമൻ... എസ്.വി. പ്രദീപ് എഴുതുന്നു
എസ് വി പ്രദീപ്
പിണറായി വിജയന് തൻറെ മന്ത്രിസഭയിലെ ആരേയും വിശ്വാസം ഇല്ല. മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിൻറെയും ചുമതല നൽകാൻ. ഒടുവിൽ ഏറ്റവും വലിയ വിശ്വസ്തനെ കൊണ്ടു വരാൻ തീരുമാനം ആകുന്നു, മന്ത്രിസഭയിലെ രണ്ടാമനാകാൻ. ഇ പി ജയരാജൻറെ പിണറായി മന്ത്രിസഭയിലേക്കുളള തിടുക്കപ്പെട്ട മടങ്ങിവരവ് സാധ്യമാക്കുന്നത് പിണറായി വിജയൻ തന്നെ നേരിട്ട് മുൻകൈ എടുത്തിട്ട്.
ചർച്ചകൾക്കും സമവായത്തിനുമൊക്കെ നേരിട്ട് ഇടപെടുന്നത് പിണറായി വിജയൻ തന്നെ. ഘടകകക്ഷി നേതാക്കളുമായുളള ആശയവിനിമയവും പിണറായി വിജയന്റെ നേരിട്ടുളള മേൽനോട്ടത്തിൽ തന്നെ. ഇ പി ജയരാജൻറെ മന്ത്രിസഭയിലേക്കുളള മടങ്ങി വരവ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സമവാക്യങ്ങൾ തന്നെ മാറ്റിമറിക്കും.
മുഖ്യമന്ത്രി അമേരിക്കയിലേക്ക്...
വരുന്ന 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന മയോ ക്ലീനിക്കിലാണ് പിണറായി വിജയൻ അഡ്മിറ്റാകുക. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ.
ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ നിലവിൽ പിണറായി വിജയന് ഏറ്റവും വിശ്വസ്തൻ മന്ത്രിസഭയിൽ ഇല്ലെന്നാണ് പിണറായി ക്യാമ്പിലെ അടക്കം പറച്ചിൽ. പിണറായി മന്ത്രിസഭയിൽ ഇ പി ജയരാജൻ തിരിച്ചെത്തുമ്പോൾ ഇ പി എന്ന കറകളഞ്ഞ പിണറായി ഭക്തൻ തന്നെ ആകും മന്ത്രിസഭയിലെ രണ്ടാമൻ.
എന്തുകൊണ്ട് ഇ പി ജയരാജൻ?
ജൂലൈ ആദ്യം 13 ദിവസം നീണ്ടുനിന്ന അമേരിക്കൻ സന്ദർശന സമയത്ത് ആർക്കും മുഖ്യമന്ത്രിയുടെ ചുമതല നൽകിയിരുന്നില്ല. ഇത് ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷം എന്ന പ്രതിപക്ഷ വിമർശനത്തിന് കാരണമായിരുന്നു. ഇനിയും അതേ സാഹചര്യം ഉണ്ടായാൽ പ്രതിപക്ഷം അവസരം ശരിക്കും മുതലെടുക്കും എന്ന് പിണറായി വിജയനും അദ്ദേഹത്തോട് അടുത്തവൃത്തങ്ങളും വിലയിരുത്തുന്നു.
ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ ആഭ്യന്തര വകുപ്പും പിണറായി വിജയൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്നതും വിമർശനത്തിൻറെ വ്യാപ്തി വർദ്ധിപ്പിക്കും എന്നും പിണറായി ക്യാമ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയനും ക്യാമ്പിനും ഏറ്റവും വിശ്വസ്തനായ വ്യക്തിയെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കുന്നത്.
പരിഗണനയില്‍ ഇവർ
പിണറായി മന്ത്രിസഭയിൽ നിലവിൽ ചുമതല കൈമാറേണ്ടി വന്നാൽ പരിഗണിക്കപ്പെടേണ്ടത് ഡോ തോമസ് ഐസക്ക്, ജി സുധാകരൻ, എ കെ ബാലൻ, കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, ജെ മേഴ്സികുട്ടി അമ്മ, എന്നീ സി പി എം മന്ത്രിമാരെയാണ്. ഇതിൽ ആദ്യം പരിഗണിക്കപ്പെടേണ്ടത് ഡോ തോമസ് ഐസക്ക്, ജി സുധാകരൻ എന്നിവരിൽ ഒരാളെ. ഇരുവരോടും പിണറായി വിജയന് വ്യക്തിപരമായോ പിണറായി ക്യാമ്പിന് പൊതുവിലോ ഒട്ടും താൽപര്യം ഇല്ല.
പല കാര്യങ്ങളിലും വിപരീത രീതിയിലാണ് ഡോ ഐസക്കിൻറെയും ജി സുധാകരൻറെയും സഞ്ചാരം. സർക്കാരിനെ പ്രതിരോധിക്കേണ്ട നിർണ്ണായക ഘട്ടങ്ങളിൽ ഡോ ഐസക്കിൻറെ മൗനം പിണറായി ക്യാമ്പിൽ ഒട്ടൊന്നുമല്ല എതിർപ്പ് ഉണ്ടാക്കുന്നത്. ഇരുവരേയും ഒഴിവാക്കി മറ്റാർക്കെങ്കിലും ചുമതല നൽകിയാൽ അത് ഏറെ വ്യാഖ്യാനങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടവരുത്തുമെന്നും പിണറായി ക്യാമ്പ് വിലയിരുത്തുന്നു.
മന്ത്രിസഭയിലെ രണ്ടാമനാകാൻ ഇ.പി.
ഈ സാഹചര്യം ആണ് ഇ പി ജയരാജൻറെ മന്ത്രിസഭയിലേക്കുളള വേഗത്തിലുളള മടങ്ങി വരവിന് അരങ്ങൊരുക്കുന്നത്. ബന്ധുനിയമന വിവാദമാണ് ഇ പി യുടെ മന്ത്രി സ്ഥാനം തെറുപ്പിച്ചത്. ഏതു വിവാദത്തിലും കറകളഞ്ഞ പിണറായി ലോയലിസ്റ്റാണ് ഇ പി എന്ന ഇ പി ജയരാജൻ. 2007 ൽ ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടി ദേശാഭിമാനിക്കായി വാങ്ങിയത് ഏറെ വിവാദമാകുകയും വി എസ് അച്യുതാനന്ദൻ പക്ഷം അത് ലോട്ടറി അഴിമതി എന്ന് വിളിച്ച് ഇ പി ജയരാജനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു.
വിവാദനായകൻ
ആ വിവാദത്തിൽ ഇ പി ആടിയുലഞ്ഞപ്പോൾ പൂർണ്ണ സംരക്ഷണം നൽകിയത് പിണറായി വിജയനായിരുന്നു. ഏറ്റവും ഒടുവിൽ 2017 ഏപ്രിലിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രദർശനത്തിന് ഇ പി ജയരാജൻ പോയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. അന്നും എന്നും വിവാദങ്ങളുടെ തോഴനായ ഇ പി ജയരാജന് ഏറ്റവും വലിയ സംരക്ഷണ വലയമാകുന്നത് കറകളഞ്ഞ പിണറായി ഭക്തി തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രവർത്തന രീതികളുടെ പൊളിച്ചെഴുത്തും ഉടൻ യാഥാർത്ഥ്യമാകും എന്നാണ് സൂചന.