ഞാന്‍ ഇന്ന് എത്തി നില്‍ക്കുന്നതിന്റെയെല്ലാം തുടക്കം... മോദി തന്റെ ജീവിതയാത്രയെക്കുറിച്ച് പറയുന്നു
നമുക്ക് ചുറ്റുമുള്ളവരുടെ, യഥാര്‍ത്ഥ ജീവിതത്തിലെ അസ്വസ്ഥമാക്കുന്നതും ഹൃദയസ്പര്‍ശമായതും അചഞ്ചലമായതും ആയ കഥകള്‍ കൊണ്ട് കടുത്ത ദോഷൈകദൃക്കുകളെ പോലും നിരായുധരാക്കുന്നവര്‍ എന്നാണ് ഹ്യൂമന്‍സ് ഓഫ് ബോംബേ അറിയപ്പെടുന്നത്. ഇപ്പോള്‍ അവര്‍, അവരുടെ ഏറ്റവും വലിയ ഒരു അഭിമുഖത്തിലേക്കാണ് എത്തിയിരിക്കുന്നത്. അത് മറ്റാരുമായും അല്ല, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തന്നെ. ചെറിയ കുഞ്ഞായിരുന്ന മോദിയുടെ ജീവിതത്തിലേക്കുള്ള ഒരു ഉള്‍ക്കാഴ്ചയാണ് ഈ അഭിമുഖം പ്രദാനം ചെയ്യുന്നത്. ഒരു കസേരയില്‍ ഇരുന്നുകൊണ്ട്, തന്റെ ജീവിത കഥകള്‍ കൊണ്ട് അദ്ദേഹം സത്കരിച്ചു. തന്നെ ഇന്നത്തെ താന്‍ ആക്കിയ എല്ലാത്തിന്റേയും തുടക്കത്തെ കുറിച്ച് അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞു.
സാന്ത്വന സ്പര്‍ശത്തിനുടമയായ സ്വന്തം അമ്മയെ കുറിച്ചുള്ള സ്നേഹനിര്‍ഭരമായ ചിത്രീകരണത്തോടെയാണ് മോദി തന്റെ കഥ തുടങ്ങുന്നത്. അന്ന്, രോഗശാന്തിക്കായി ആളുകള്‍ വീടിന് പുറത്ത് കാത്തുനില്ക്കുമായിരുന്നു. വിദ്യാഭ്യാസം സിദ്ധിക്കുന്നതിനുള്ള ഭാഗ്യമുണ്ടായിരുന്നില്ല അമ്മയ്ക്ക്. പക്ഷേ, ദൈവം കരുണാമയനായിരുന്നു. രോഗശാന്തി നല്‍കുന്നതിനുള്ള പ്രത്യേകമായ ഒരു സിദ്ധിയുണ്ടായിരുന്നു അമ്മയ്ക്ക്. അമ്മയുടെ സുഖപ്പെടുത്തുന്ന ആ സ്പര്‍ശന സിദ്ധികൊണ്ട് തന്നെ ഞങ്ങളുടെ വീടിന് പുറത്ത് മറ്റ് അമ്മമാര്‍ വരിവരിയായി കാത്തു നില്ക്കുമായിരുന്നു- മോദി പറഞ്ഞു.
അമ്മയെ പറ്റിയുള്ള മോദിയുടെ അതിപ്രശംസ, അവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ബഹുമാനപൂര്‍ണമായ വിവരണത്തില്‍ തികച്ചും സ്പഷ്ടമായിരുന്നു. അമ്മയോടുള്ള സ്നേഹം, അവരുടെ സ്വഭാവ വൈശിഷ്ട്യത്തെ വരച്ചുകാണിക്കുമ്പോള്‍ ഊറിനില്ക്കുന്നുണ്ടായിരുന്നു. ആനുഷംഗികമായ തന്റെ പദവി, 99 കാരിയായ അമ്മയെ സംബന്ധിച്ച് എന്തെങ്കിലും പ്രാമുഖ്യമുള്ളതായിരുന്നില്ല എന്ന് മോദി പറയുന്നു. അവര്‍ എക്കാലവും ശ്രദ്ധിച്ചത് രണ്ട് കാര്യങ്ങള്‍ മാത്രമായിരുന്നു- മകന് സത്യസന്ധതയോടേയും ആത്മാര്‍ത്ഥതയോടേയും ആണോ ജോലി ചെയ്തത്, ആ രണ്ട് ഗുണങ്ങളാണോ അവന്റെ ജീവിതത്തിന്റെ ആണിക്കല്ല് എന്ന് മാത്രം.
ഋഷിതുല്യമായ ഒരേ ഒരു ഉപദേശം മാത്രമാണ് ആ അമ്മ മകന് പകര്‍ന്ന് നല്‍കിയത്- ഒരിക്കലും അഴിമതിയുടെ വലയില്‍ കുടുങ്ങാതിരിക്കുക. 'നോക്കൂ, നീ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവില്ല, പക്ഷേ, ഒരിക്കലും കൈക്കൂലി വാങ്ങില്ല എന്നൊരു സത്യം നീ എനിക്ക് തരണം-- ഒരിക്കലും ആ പാപം ചെയ്യില്ലെന്ന്' ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് വേണ്ടി അദ്ദേഹം ഓര്‍ത്തെടുത്തു. ' ഈ വാക്കുകളാണ് സത്യത്തില്‍ എന്നെ എറ്റവും സ്വാധീനിച്ചത്, അത് എന്തുകൊണ്ടെന്നും ഞാന്‍ പറയാം. ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ ജീവിച്ച, ഒരിക്കലും സുഖസൗകര്യങ്ങൾ അനുഭവിക്കാതിരുന്ന ഒരു സ്ത്രീ, ഏറ്റവും സമൃദ്ധവും ആഘോഷിക്കപ്പെടുന്നതുമായ ഒരു സമയത്ത് എന്നോട് ആവശ്യപ്പെട്ടത് കൈക്കൂലി വാങ്ങരുത് എന്നാണ്.'
ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ആ ദിവസം അദ്ദേഹം ഓര്‍ത്തെടുത്തു. നീണ്ട 13 വര്‍ഷം അദ്ദേഹം ആ പദവിയില്‍ തന്നെ ആയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിട്ടാണ് അദ്ദേഹം ആ പദവിലഭ്യതയെ കണക്കാക്കിയിരുന്നത്. പക്ഷേ, അമ്മയെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു- മകന് വീടിന് അടുത്ത് തന്നെ ജോലി ചെയ്യും എന്നതായിരുന്നു അത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അഹമ്മദാബാദിലെ വീട്ടില്‍ അമ്മയെ സന്ദര്‍ശിച്ചത് അദ്ദേഹം അയവിറക്കി. അദ്ദേഹം പറഞ്ഞു ' ഞാന്‍ മുഖ്യമന്ത്രിയാകുന്ന കാര്യമൊക്കെ അമ്മ അപ്പോഴേക്കും അറിഞ്ഞിരുന്നു. പക്ഷേ, സത്യസന്ധമായി പറയുകയാണെങ്കില്‍, ആ പദവി എന്താണെന്നൊന്നും അമ്മയ്ക്ക് അറിയുമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ അവിടെ എത്തുമ്പോള്‍ അന്തരീക്ഷം ഉത്സവസമാനം ആയിരുന്നു, ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പക്ഷേ, അമ്മ എന്നെ തന്നെ നോക്കി നിന്നു, പിന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു- ഏറ്റവും നന്നായത് നീ തിരിച്ച് ഗുജറാത്തിലേക്ക് എത്തി എന്നതാണ്. അതാണ് അമ്മയുടെ പ്രകൃതം, അവര്‍ക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്നതേയല്ല, തന്റെ മക്കള്‍ അടുത്തുണ്ടാകണം എന്നത് മാത്രമാണ് ആഗ്രഹം.'
ഇഷ്ടികകൊണ്ടുണ്ടാക്കിയ തന്റെ ലളിതമായ വീടിനെ കുറിച്ചും മോദി പറഞ്ഞു. എട്ടംഗ കുടുംബമാണ് ആ കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്. കിഴക്ക് വെള്ളകീറുന്പോൾ തന്നെ ഒരു ദിവസം ആരംഭിക്കും. ആദ്യം ചായക്കട തുറക്കണം, അതിന് ശേഷമാണ് സ്കൂളിലേക്ക് പോകാറ്. പിതാവിനെ ചായക്കടയിൽ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്നാണ് മോദി പറയുന്നത്. അത് വിരസമാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കിട്ടിയ അവസരമായിട്ടാണ് മോദി ആ ജോലി കണ്ടത്. ഈ ജോലിയാണ് അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കാണാനും അവരുടെ കഥകൾ കേൾക്കാനും ഉള്ള വഴിപാകിയത്.
വലിയ സ്വപ്നങ്ങളുണ്ടായിരുന്ന, തന്റെ പ്രവൃത്തികളുടെ ഫലം ഏറ്റവും മികച്ചത് ആയിരിക്കണം എന്ന കാഴ്ചപ്പാടുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു താൻ എന്നാണ് മോദിയ്ക്ക് സ്വന്തം ബാല്യകാലത്തെ കുറിച്ച് പറയാറുള്ളത്. ആഡംബരങ്ങൾ നിറഞ്ഞ, പിടിതരാൻ മടിയ്ക്കുന്ന ഒരു സ്വപ്നത്തെ പിന്തുടരുന്നത് നിരർത്ഥകമാണെന്നാണ് അദ്ദേഹത്തിന്റെ തന്നെ ജീവിതം വിശദീകരിക്കുന്നത്. സാഹചര്യങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ വേണ്ടി ജോലി ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. മോദിയുടെ വാക്കുകൾ ഇങ്ങനെ: ''ജീവിതത്തിലെ പ്രതിസന്ധികൾ എന്തൊക്കെ ആയിരുന്നു എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും ഒന്നുമില്ല എന്ന്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ വരുന്നത്. ആഡംബരം എന്തെന്ന് അറിയാത്ത, മെച്ചപ്പെട്ട ജീവിതം കാണാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ ചെറിയ ലോകത്തിൽ ഞാൻ സന്തോഷവാനാണ്''.
സാഹചര്യങ്ങൾ എത്ര മോശമെങ്കിലും ജീവകാരുണ്യം നിറഞ്ഞ ഒരു ജീവിതം നയിക്കണം എന്ന അടിസ്ഥാന തത്വം ചെറുപ്രായത്തിൽ തന്നെ മോദി സ്വായത്തമാക്കിയിരുന്നു. എട്ടാം വയസ്സിലാണ് മോദി ആദ്യമായി ആര്‍എസ്എസിന്റെ യോഗത്തില്‍ പങ്കെടുക്കുന്നത്. ഒമ്പതാം വയസ്സില്‍ , ഗുജറാത്തിലെ പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂട്ടുകാർക്കൊപ്പം ഇറങ്ങിയകാലത്താണ് കാരുണ്യത്തിന്റെ ജീവചൈത്യം അദ്ദേഹത്തില്‍ നിറഞ്ഞത്.
വളരുന്ന പ്രായത്തിൽ വീട്ടിൽ സുഖസൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ജീവിതത്തിൽ പ്രസന്നനായി ഇരിക്കുന്നതിനോ മറ്റുള്ളവർക്ക് മുന്നിൽ അവതരണയോഗ്യനായി ഇരിക്കുന്നതിനോ അതൊരിക്കലും തടസ്സമായിരുന്നില്ലെന്നാണ് മോദി പറയുന്നത്. ഇസ്തിരിപ്പെട്ടിയുടെ അഭാവത്തില്‍ ചൂടേറിയ കല്‍ക്കരി, ഒരു തുണിയില്‍ പൊതിഞ്ഞ് അത് ഉപയോഗിച്ചായിരുന്നു മോദി വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടിരുന്നത്.
കുഞ്ഞുമോദിയ്ക്ക് അറിയാമായിരുന്നോ, താന്‍ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വിധിയ്ക്കപ്പെട്ടവന് ആയിരുന്നു എന്ന്? താന്‍ ഒരുനാള്‍ ഈ രാജ്യം ഭരിക്കും എന്ന് ആ എട്ടുവയസ്സുകാരന് ഒരു ഊഹവും ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- 'ഒരിക്കലും ഇല്ല... അങ്ങനെയൊന്ന് ചിന്തിക്കുവാന്‍ പോലും കഴിയാത്തത്ര ദൂരെയായിരുന്നു ഞാന്‍'. ഒരു കുട്ടിയെന്ന നിലയില്‍, പകരം സ്വപ്നത്തിലുണ്ടായിരുന്നത് 'ബംബായ്' ആയിരുന്നു. ലൈബ്രറിയിൽ മണിക്കൂറുകളോളം ചെലവഴിച്ച്, പുസ്തകങ്ങളിൽ മുങ്ങിത്തപ്പി തന്റെ ജിജ്ഞാസകളെ ശമിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം ഹ്യൂമൻസ് ഓഫ് ബോംബേയോട് പറഞ്ഞു.
വർഷങ്ങൾ കൊണ്ട്, നമുക്കിപ്പോൾ നരേന്ദ്ര മോദി എന്ന രാഷ്ട്ര നേതാവ് സുപരിചിതനാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും അപൂർവ്വമായ ഉൾക്കാഴ്ചകൾ തിരിച്ചറിയാൻ ഹ്യൂമൻസ് ഓഫ് ബോംബെ നമ്മെ പ്രാപ്തരാക്കി. സ്വന്തം അമ്മയെ അത്രയേറെ ആദരവോടെ ചേർത്തുപിടിച്ചുകൊണ്ട്, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും മറികടന്ന് ഉയരങ്ങളിലെത്തിയ അതേ മനുഷ്യൻ...
ഹിമാലയന്‍ ജീവിതത്തില്‍ നരേന്ദ്ര മോദിയുടെ സ്വയം കണ്ടെത്തലുകള്‍