കണ്ണില്‍ ഇരുട്ടുള്ളവര്‍, അകക്കണ്ണില്‍ വെളിച്ചമുള്ളവര്‍... അവര്‍ നമ്മെ മനുഷ്യരാക്കുന്നു
കാഴ്ചയില്ലാത്തവരെ അന്ധരെന്ന് വിളിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അകക്കണ്ണിലൂടെ അവര്‍ കാണുന്നതൊന്നും കാഴ്ചയുടെ എല്ലാ സൗഭാഗ്യങ്ങളും ഉള്ള നാം അറിയാറുപോലും ഇല്ല. ആണും പെണ്ണുമെന്നും, കറുത്തവനും വെളുത്തവനുമെന്നും, പണക്കാരനും പാവപ്പെട്ടവും എന്നും, ദളിതനും സവര്‍ണനും എന്നും നാം ആളുകളെ വേര്‍തിരിയ്ക്കും. പക്ഷേ അവര്‍ക്ക് എല്ലാം മനുഷ്യരാണ്. മനുഷ്യര്‍ മാത്രം.
ബെംഗളൂരുവിലെ ഒരു അന്ധ വിദ്യാലത്തില്‍ സന്നദ്ധ സേവകയായി പ്രവര്‍ത്തിയ്ക്കുന്ന ദിവ്യ എന്ന പെണ്‍കുട്ടി എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. കുട്ടികളുമായി ബെംഗളൂരുവിലെ ലാല്‍ബാഗില്‍ പോയതിന്റെ അനുഭവമാണ് ദിവ്യ വിവരിയ്ക്കുന്നത്.(ദിവ്യയുടെ ലേഖനം വായിക്കാം)
കാഴ്ചയില്ലാത്ത കുട്ടികളുടെ വിദ്യാലയങ്ങളെ കുറിച്ച് ദിവ്യ ആദ്യം തന്നെ വിശദീകരിയ്ക്കുന്നുണ്ട്. അവിടെ പഠിപ്പിസ്റ്റുകളോ ഉഴപ്പന്‍മാരോ ഇല്ല പണക്കാരോ പണമില്ലാത്തവരോ ഇല്ല, ഉയരവും ഉയരക്കുറവും ഇല്ല. എല്ലാവരും സമന്‍മാരാണ്. നാല്‍പത് ഏക്കര്‍ പരന്നുകിടക്കുന്ന ബെംഗളൂരുവിലെ ലാല്‍ബാഗ് ഉദ്യാനത്തില്‍ കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് എന്ത് കാണാനാണ്? ഇത്തരമൊരു ചോദ്യം ആരും ചോദിയ്ക്കാം. ശരിയാണ്, അവരെ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ കൊണ്ടുപോയാലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ തന്നെ ആയിരിക്കും.
പക്ഷേ ആ കുട്ടികള്‍ എങ്ങനെയാണ് ഓരോന്നും അനുഭവത്തിലൂടെ സ്വാംശീകരിയ്ക്കുന്നത് എന്നതാണ് ഞെട്ടിപ്പിയ്ക്കുന്നത്. ലാല്‍ബാഗിന് നടവിലെ ചെറിയ കുന്നിന് മുകളിലേയ്ക്ക് അവരെ കൊണ്ടുപോയ അനുഭവം ദിവ്യ പങ്കുവയ്ക്കുന്നുണ്ട്. ആ കുട്ടികള്‍ ആദ്യമായിട്ടായിരുന്നു ഒരു കുന്നിന് മുകളില്‍ കയറുന്നത്. ഇത്തിരി ബുദ്ധിമുട്ടിയിട്ട് തന്നെ ആയിരുന്നു അവര്‍ കുന്നേറിയത്. അവിടെ നിന്ന് നോക്കിയാല്‍ ബെംഗളൂരു നഗരം കാണാം. പക്ഷേ ഈ കുഞ്ഞുങ്ങള്‍ക്ക് അത് അറിയില്ല. ദിവ്യയുടെ അനുഭവം കണ്ണ് നനയിക്കുന്നതാണ്.
കുന്നിന് മുകളില്‍ നിന്ന് താഴെയിറങ്ങാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എല്ലാവരും ഒരുമിച്ച് താഴേയ്ക്ക് ഒരു കുതിയ്ക്കലായിരുന്നു. കൂട്ടത്തിലൊരു പെണ്‍കുട്ടിയുടെ ചെരുപ്പ് ഊരി വീണപ്പോഴാണ് അവര്‍ നിന്നത്. എല്ലാവരും സുരക്ഷിതമായി താഴെയെത്തി.
ലാല്‍ബാഗിലേയ്ക്ക് പ്രവേശിയ്ക്കുമ്പോള്‍ കവാടത്തിലുണ്ടായിരുന്ന കച്ചവടക്കാര്‍ കുട്ടികള്‍ക്ക് കഴിയ്ക്കാനെന്തെങ്കിലും വേണോ എന്ന് ചോദിച്ചിരുന്നു. പണം പിടുങ്ങാനുള്ള പരിപാടിയാണെന്ന് തോന്നി ദിവ്യ അത് നിരസിച്ചു. എന്നാല്‍ തിരിച്ച് താഴെയെത്തിയപ്പോള്‍ കുട്ടികള്‍ എല്ലാവരും ഐസ്‌ക്രീം കഴിയ്ക്കുന്നതാണ് കണ്ടത്. അധ്യാപകരില്‍ ആരെങ്കിലും വാങ്ങി നല്‍കിയതാകും എന്നാണ് ദിവ്യ കരുതിയത്. പക്ഷേ അതെല്ലാം അവിടത്തെ സാധാരണക്കാരായ കച്ചവടക്കാര്‍ സൗജന്യമായി നല്‍കിയതായിരുന്നു.
ഇന്‍സ്റ്റന്റ് ചിത്രങ്ങള്‍ എടുത്തുനല്‍കി പണം സമ്പാദിയ്ക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു അവിടെ. അയാള്‍ വച്ച് നീട്ടിയത് 200 രൂപ ആയിരുന്നു. അത് അത്ര വലിയ തുകയൊന്നും അല്ല. പക്ഷേ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തനിയ്ക്ക് ഇത്രയെങ്കിലും ചെയ്യണം എന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.
ദിവ്യയുടെ അനുഭവം ഒരുപക്ഷേ മലയാളികള്‍ക്ക് ഒരു പുതിയ സംഭവം ആയിക്കോളണം എന്നില്ല. സഹതാപത്തില്‍ ഊന്നിയ വികാരപ്രകടനങ്ങളാണ് ഇതില്‍ മുഴച്ച് നില്‍ക്കുന്നത്. സഹതാപമല്ല അവര്‍ക്ക് വേണ്ടത്, അവരെ സാധാരണ മനുഷ്യരായി അംഗീകരിയ്ക്കുക എന്നതാണ്, അവരെ മാറ്റി നിര്‍ത്താതിരിയ്ക്കുക എന്നതാണ്.