റേപ്പ് കൾച്ചർ... അമാനവ പീഡകരുടെ ചൂഷണങ്ങളുടെ മാനിഫെസ്റ്റോ; കേരളത്തിലെ 'മീടൂ' കാമ്പയിൻ വെളിവാക്കുന്നത്
ഹോളിവുഡിനെ എന്ന് മാത്രമല്ല, ലോകത്തെ മുഴുവന്‍ ഇളക്കി മറിച്ച ഒന്നായിരുന്നു 'മീ ടൂ' കാമ്പയിന്. ലോകമെമ്പാടും അതിന്റെ അലയൊലികള്‍ ഉണ്ടായി. ഇന്ത്യയിലും കേരളത്തിലും ഒരുപാട് വെളിപ്പെടുത്തലുകള്‍ നടന്നു.
എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു വെളിപ്പെടുത്തല്‍ കാമ്പയിന് ആണ് ഇപ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ബുദ്ധിജീവികള്‍ എന്നും ആക്ടിവിസ്റ്റുകള്‍ എന്നും നടിച്ചിരുന്ന ഒരു വിഭാഗത്തിന് നേര്‍ക്കാണ് ആരോപണ ശരങ്ങള്‍ എല്ലാം. സമൂഹത്തിന്റെ എല്ലാ മൊറാലിറ്റികളേയും, എന്തിന് ഭരണകൂടത്തെ പോലും വെല്ലുവിളിച്ചിരുന്ന ചിലരുടെ പൊയ്മുഖങ്ങള്‍ ആണ് അടര്‍ന്നുവീണിരിക്കുന്നത്.
അമാനവരെന്നും അനാര്‍ക്കിസ്റ്റുകളെന്നും സ്വയം വിളിച്ചുപോന്നിരുന്ന ചിലര്‍, സ്ത്രീകളെ എങ്ങനെയാണ് കണ്ടിരുന്നത് എന്ന് കൂടിയാണ് വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകമാസകലം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രയോഗമാണ് 'റേപ്പ് കള്‍ച്ചര്‍' അഥവാ ബലാത്സംഗ സംസ്കാരം. ഒരുതരത്തില്‍, അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമായ ഒരു അന്തരീക്ഷം ആയിരുന്നു ഇവര്‍ തങ്ങള്‍ക്ക് ചുറ്റും സൃഷ്ടിച്ചിരുന്നത്. എന്താണ് റേപ്പ് കള്‍ച്ചര്‍?
റേപ്പ് കള്‍ച്ചര്‍
ബലാത്സംഗം എന്നത് നിലനില്ക്കുന്നതായ ഒരു അന്തരീക്ഷം. അവിടെ ലൈംഗികാതിക്രമം സാധാരണ സംഭവം ആവുകയും പൊറുത്തുകൊടുക്കപ്പെടുകയും ചെയ്യും. സ്ത്രീ വിരുദ്ധമായ ഭാഷ, സ്ത്രീ ശരീരത്തിന്റെ ചരക്കുവത്കരണം, ലൈംഗികമായ ഹിംസയുടെ ആഘോഷം... ഇതെല്ലാം ചേര്‍ന്ന് സ്ത്രീ സുരക്ഷയേയും അവളുടെ അവകാശങ്ങളേയും അവഗണിക്കുന്ന ഒരു സമൂഹികന്തരീക്ഷം സൃഷ്ടിക്കപ്പെടുക. ഇതിനെയാണ് പൊതുവേ റേപ്പ് കള്‍ച്ചര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
സ്ത്രീ വിരുദ്ധത മറച്ചുപിടിച്ച്
ഇപ്പോള്‍ കേരളത്തില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇതിനോട് തന്നെ ചേര്‍ത്ത് വായിക്കണം. എന്നാല്‍ സ്ത്രീ വിരുദ്ധത എന്നതിനെ പൂര്‍ണമായും മറച്ചുപിടിച്ച്, ശരീരത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ മറപിടിച്ചാണ് പലരും ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ അതിന് ഉപയോഗിക്കുന്ന വഴികളില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലതാനും.
ഇരയെ പഴിപറയല്‍
റേപ്പ് കള്‍ച്ചറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളില്‍ ഒന്നാണ് ഇരയെ പഴിപറയുക എന്നത്. അവള് ആവശ്യപ്പെട്ടിട്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞുനടക്കുക. അത് പ്രചരിപ്പിക്കുക. അവള് മോശക്കാരിയാണ്, താന്‍ അതിന് കീഴ്പ്പെട്ടു എന്നത് മാത്രമാണ് സംഭവിച്ചത് എന്ന രീതിയില്‍ പ്രചരിപ്പിക്കുക.
ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വെളിപ്പെടുത്തലുകളില്‍ പലതിലും സമാനമായ കാര്യങ്ങള്‍ ഉണ്ട്. തങ്ങളുടെ വൃത്തങ്ങളില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ കുറിച്ച് ഇവരും അവരുടെ സുഹൃത്തുക്കളും പ്രചരിപ്പിക്കുന്നത് മറ്റൊന്നല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും.
നിസ്സാരവത്കരണം
ലൈംഗികമായ അതിക്രമങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ അതിനെ നിസ്സാര വത്കരിക്കുക എന്നതാണ് ഇത്തരക്കാരുടെ മറ്റൊരു രീതി. ഇതിത്ര വലിയ കാര്യമാണോ എന്ന ചോദ്യത്തില്‍ എല്ലാ പ്രതിരോധങ്ങളേയും അവസാനിപ്പിക്കാനുള്ള നീക്കം. ശരീരം പാപമല്ലെന്നും ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്നും പറഞ്ഞുള്ള ഉത്ബോധനവും ഇതോടൊപ്പം നടത്തും.
അശ്ലീല ഫലിതങ്ങള്‍
തങ്ങളുടെ കൂട്ടങ്ങളില്‍ മറയില്ലാതെ അശ്ലീല ഫലിതങ്ങള്‍ പറയുക എന്നത് മറ്റൊരു രീതിയാണ്. അത് എത്രമാത്രം സ്ത്രീ വിരുദ്ധമാണെങ്കില്‍ പോലും പരസ്യമായി പറയുക. അതിനെ ഏതെങ്കിലും രീതിയില്‍ പ്രതിരോധിച്ചാല്‍ അത് മൊറാലിറ്റിയുടെ പ്രശ്നമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഒറ്റപ്പെടുത്തുക.
ലൈംഗികാതിക്രമങ്ങള്‍ സഹിക്കുക
പലപ്പോഴും ഇരകളായവര്‍ക്ക് പ്രതികരിക്കാന്‍ പോലും ആകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ ബൗദ്ധികമായും ശാരീരികമായും കീഴ്പ്പെടുത്തപ്പെട്ടിട്ടുണ്ടാവും. അന്ധമായ ആരാധനയും ചിലപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്. അപ്പോള്‍ എല്ലാ പീഡനങ്ങളും അവര്‍ സഹിച്ചുജീവിക്കാന്‍ ബാധ്യസ്ഥരാവുകയും ചെയ്യും.
'അവളെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്'
ദുഷ്പ്രചരണം ആണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്ന മറ്റൊരു 'ആയുധം'. തനിക്ക് വഴങ്ങാത്തവളെ കുറിച്ച് ദുഷിപ്പ് പറയുക എന്നതാണ് പ്രധാനം. അവളെ താന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് സുഹൃദ് വലയങ്ങളില്‍ പ്രചരിപ്പിക്കും. ബൗദ്ധികമായി നായക പദവി വഹിക്കുന്നവരോട് ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന് നില്ക്കാന് പോലും ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സാധ്യമല്ലാതെ പോകും എന്നതാണ് യാഥാര്‍ത്ഥ്യം
ഒഴിവാക്കി വിടുന്ന പരാതികള്‍
ഇപ്പോള്‍ പരസ്യമായി പറഞ്ഞ പല കാര്യങ്ങളും ഇവരുടെ സൗഹൃദ വലയത്തിനുള്ളിലെ പലര്‍ക്കും ആദ്യമേ അറിയുന്ന കാര്യങ്ങളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. മാനവികതയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ ഇവര്‍ പോലും അന്ന് ആ പരാതികളെ ഗൗരവമായ രീതിയില്‍ പരിഗണിച്ചിരുന്നില്ല. ഇതും റേപ്പ് കള്‍ച്ചര്‍ സ്ഥാപിതമാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
എന്തുകൊണ്ട് സംഭവിക്കുന്നു
ലിബറല്‍ ലെഫ്റ്റുകള്‍, ദളിത് ആക്ടിവിസ്റ്റുകള്‍, അനാര്‍ക്കിസ്റ്റുകള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുകയും പൊതുമണ്ഡലത്തില്‍ തങ്ങളിട ബൗദ്ധിക ഇടപെടലവുകള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരാണ് ഇപ്പോഴുയര്‍ന്ന ആക്ഷേപങ്ങള്‍ എല്ലാം. എന്നാല്‍ ഇത്തരത്തില്‍ നിലപാടുകള്‍ സൂക്ഷിക്കുന്നവരെല്ലാം ഇത്തരക്കാരാണെന്ന ഏകീകരണവും ശുദ്ധ ഭോഷ്കാണ്. പക്ഷേ, റേപ്പ് കള്‍ച്ചറിന് സമാനമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ട് എന്നത് തള്ളിക്കളയാന്‍ സാധിക്കില്ല.