കുടുംബാസൂത്രണം മനുഷ്യാവകാശം; ഈ വർഷത്തെ ലോക ജനസംഖ്യാ ദിന സന്ദേശം
ബെംഗളൂരു: കുടുംബാസൂത്രണം മനുഷ്യാവകാശമാണെന്നാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ മുദ്രാവാക്യം. ജലദൗർലഭ്യവും, വായു മലിനീകരണവും പോലെ തന്നെ ജനസംഖ്യാ പെരുപ്പവും ലോകം നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ്.
ഇതിനെതിരെയുള്ള ബോധവൽക്കരണം എന്ന നിലയിലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ന് ലോക ജനസംഖ്യ ദിനം ആചരിച്ച് പോകുന്നത്.
ലോക ജനസംഖ്യ ക്രമാതീതമായി വളരുന്നതിന് അനുസരിച്ച് ദാരിദ്രവും പട്ടിണിയും ലോകത്ത് വർദ്ധിക്കുന്നു. നിലവിൽ ചൈനയാണ് ജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം.
ജൂലൈ 11
ജനപ്പെരുപ്പമെന്ന പ്രശ്നത്തിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനാണ് 1989ൽ ഐക്യരാഷ്ട്രസഭ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. അന്നാണ് ലോകജനസംഖ്യ 500 കോടി തികഞ്ഞത്. 2025 ഓടെ ലോകത്ത് ദാരിദ്രവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ് ഐക്യരാഷ്ട്ര സബയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകു.
ചൈനയ്ക്ക് മുന്നിൽ
ജനസംഖ്യയുടെ കാര്യത്തിൽ 2024ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2026 ൽ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്നായിരുന്നു നേരത്തെ കണക്കുകൂട്ടിയിരുന്നത്. 2030ൽ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയിൽ എത്തുമെന്നാണ് യുഎൻ വ്യക്തമാക്കിയിരുന്നത്. ലോക ജനസംഖ്യയുടെ 19 ശതമാനം ചൈനയിലും 18 ശതമാനം ഇന്ത്യയിലുമാണ്. 2024ന്റെ തുടക്കത്തിൽ ഇന്ത്യയും ചൈനയും ജനസംഖ്യയിൽ തുല്യമാകുമെന്നും പിന്നീട് ചൈനയെ മറികടന്ന് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക,സാമൂഹിക വിഭാഗം പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നത്. നിലവിൽ 132.42 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ജനസംഖ്യ പെരുപ്പം തടയാൻ ഒറ്റക്കുട്ടി നയം അടക്കം കർശനമായ നിയമങ്ങളാണ് ചൈന നടപ്പിലാക്കിയിരുന്നത്.
സന്ദേശം
കുടുംബാസൂത്രണം മനുഷ്യാവകാശമാണെന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിൽ ഐക്യരാഷ്ട്ര സഭ നൽകുന്ന സന്ദേശം. ജാതി,വർണ, ലിംഗ വ്യത്യാസമില്ലാതെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുക, കുടുംബാസൂത്രണ സേവനങ്ങൾ സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് കുടുംബാസൂത്രണ അവകാശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2050ൽ ലോക ജനസംഖ്യ 980 കോടിയിലെത്തുമെന്നാണ്ന കണക്ക് കൂട്ടുന്നത്. ഇതിന്റെ പകുതിയും ആഫ്രിക്കയിലെ തെക്കൻ സഹാറ പ്രദേശങ്ങളിൽ നിന്നായിരിക്കും. ലോകത്ത് മനുഷ്യന്റെ പ്രത്യുത്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശങ്ങളിലാണ്. നൈജീരിയയാണ് നിലവിൽ ജനനനിരക്കിൽ മുന്നിലുള്ളത്.
ചൈനയ്ക്ക് വയസാകുന്നു
1979 മുതലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയത്. 36 വർഷമായി തുടർന്ന നയത്തിന്റെ ഭാഗമായി ചൈനയിലെ ജനസംഖ്യയിലെ ഭൂരിഭാഗവും നിലവിൽ പ്രായമായവരാണ്. 2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധരാകുമെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. രാജ്യത്തെ തൊഴിൽ ശക്തിയിലും ഗണ്യമായ കുറവുണ്ടായി. ഇതോടെ ചൈന ഒറ്റക്കുട്ടി നയം കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. ഒറ്റക്കുട്ടി നയം ലംഘിക്കുന്നവർക്ക് തൊഴിൽ നൽകാതിരിക്കുക,പിഴ,നിർബന്ധിത ഗർഭച്ഛിദ്രം എന്നിവ ഉൾപ്പെചെയുള്ള കർശനമായ ശിക്ഷകളാണ് നൽകിയിരുന്നത്.