ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: എന്താണ് സത്യത്തിൽ സംഭവിച്ചത്?
പാലക്കാട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ഭിക്ഷാടന സംഘത്തിലെ മൂന്നു പേര് കൂടി അറസ്റ്റില്‍. ചെന്നൈ കിഴക്ക് താമ്പരം സ്വദേശി പടയപ്പ എന്ന സത്യ (27), തിരുപ്പൂര്‍ കാദര്‍ പേട്ട എം.ജി.ആര്. കോളനി സ്വദേശിനി സുലൈഹ എന്ന ഖദീജാബീവി (40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ എന്ന കവിത (40) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലുവയില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
പാലക്കാട് നാലുവയസുകാരിയുടെ അരുംകൊല; പിന്നിൽ ഭിക്ഷാടന മാഫിയ
ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട തിരുവള്ളുവര്‍ സ്വദേശി സുരേഷ്(40), തഞ്ചാവൂര്‍ പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി(21) എന്നിവരെ കഴിഞ്ഞയാഴ്ച തിരുപ്പൂരില്‍ നിന്നും പിടികൂടിയിരുന്നു. അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 15 നാണ് ഒലവക്കോട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് നാലുവയസുകാരിയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തുമ്പ് ലഭിച്ചത് ഇങ്ങനെ
കുട്ടിയെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കെയാണ് താണാവ് ഭാഗത്തുണ്ടായിരുന്ന ഭിക്ഷാടന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടുപേര്‍ പിടിയിലായതോടെ മൂവര്‍ സംഘം ഒളിവില്‍ പോയെന്നാണ് പോലീസ് ഭാഷ്യം. ചെന്നൈ, തിരുനെല്‍വേലി, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇവരുടെ ചിത്രങ്ങളോ മൊബൈല്‍ നമ്പരോ ഇല്ലാത്തത് കണ്ടെത്തല്‍ ദുഷ്കരമാക്കി. രണ്ടു കാലിനും പോളിയോ ബാധിച്ച പടയപ്പയെക്കുറിച്ചുള്ള പറഞ്ഞറിവ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അന്വേഷണത്തിന്റെ നാൾവഴികൾ
തിരുനെല്‍വേലിയിലെ അംബാസമുദ്രത്തിലുള്ള പ്രതികളുടെ ബന്ധുവീട്ടിലെത്തിയ അന്വേഷണ സംഘത്തിന് പ്രതികള്‍ എറണാകുളം ഭാഗത്തേക്ക് തിരിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആലുവ മണപ്പുറത്തു നിന്നും വലയിലായത്. പ്രതികളെല്ലാം മദ്യത്തിനും, കഞ്ചാവിനും അടിമകളാണ്. പടയപ്പ കേരളത്തിലെ വിവിധയിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ബാലിക
ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ബാലികയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്ത പോലീസിനു പക്ഷേ, കൊല്ലപ്പെട്ട ബാലിക ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് ഒരു വിവരവും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. മൃതദേഹം കണ്ടെത്തിയതു മുതല്‍ കുട്ടിയെ തിരിച്ചറിയാനായിരുന്നു പോലീസ് തീവ്രശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായി ജില്ലയിലെ നാലുവയസ് പ്രായമുള്ള മുഴുവന്‍ കുട്ടികളുടെയും കണക്കെടുപ്പു വരെ അംഗന്‍വാടികള്‍ മുഖേന നടത്തി.
ദുരൂഹതകൾ ഏറെ
കൊലപ്പെട്ട കുട്ടിയെ ജനുവരി ആദ്യവാരം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നും തട്ടികൊണ്ടുവന്നതായാണ് പിടിയിലായവര്‍ നല്കി മൊഴി. എന്നാല്‍ അവിടത്തെ പോലീസില്‍ അങ്ങിനെയൊരു സംഭവത്തില്‍ പരാതിയില്ല. അതുകൊണ്ടുതന്നെ കുട്ടിയെ ഭിക്ഷാടന സംഘങ്ങളില്‍നിന്നു കൈമാറി കിട്ടിയതാവാമെന്നാണ് നിഗമനം. എന്തായിരുന്നാലും കൊല്ലപ്പെട്ട കുട്ടി ആരാണെന്ന ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍ കേസ് ദുര്‍ബലപ്പെടും. തട്ടിക്കൊണ്ടുവന്നതായുള്ള വാദത്തിന്റെ മുനയൊടിയും.
പോലീസ് ഭാഷ്യം ഇങ്ങനെ
പീഡന ശ്രമത്തിനിടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ ഊരിയെടുത്ത പാന്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ പ്രതികള്‍ പരസ്പര വിരുദ്ധമായി പറയുന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ മുഴുവന്‍ പിടിയിലായെന്ന് പറയുമ്പോഴും തമിഴ്നാട് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണത്തിനാണ് നീക്കം.
പാലക്കാട് ഡിവൈ.എസ്.പി: ജി.ഡി. വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് സി.ഐ: സി. അലവി, എസ്.ഐമാരായ ആര്. രഞ്ജിത്ത്, ആര്. രാജേഷ്, എ.എസ്.ഐ.മാരായ നന്ദകുമാര്‍, സതീഷ്കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.എച്ച്. നൗഷാദ്, ആര്. കിഷോര്‍, എം. സുനില്‍, എം. ഷിബു, കെ. അഹമ്മദ് കബീര്‍, ആര്. വിനീഷ്, എസ്. സന്തോഷ് കുമാര്‍, എസ്. സജീന്ദ്രന്, ആര്. രാജീദ്, എസ്. ഷമീര്‍, വനിതാ എസ്.സി.പി.ഒ: സുധ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.