പൂരങ്ങളുടെ പൂരം, തൃശൂര്‍ പൂരത്തിന്റെ നാട്! തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്, നിലനിര്‍ത്താന്‍ സിപിഐ...
Recommended Video
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശൂർ അറിയപ്പെടുന്നത് ... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ നാട്. പണ്ട് കെ കരുണാകരന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന തൃശൂര്‍..
ഇന്ന് നാം പരിശോധിക്കുന്നത് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണ്. ഇടത് സ്വഭാവമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ എന്ന് ചരിത്രം പരിശോധിച്ചാല്‍ തന്നെ വ്യക്തമാണ്. 16 തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും തൃശൂര്‍ നിന്നത് ഇടതിനൊപ്പമാണ്. പ്രത്യേകിച്ചും സിപിഐയ്ക്കൊപ്പം. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകരിച്ച കാലത്തും തൃശൂര്‍ സിപിഐയ്ക്കൊപ്പം തന്നെ ആയിരുന്നു.
തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട എന്നിവയാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു. മരുന്നിന് പോലും കോണ്‍ഗ്രസ്സിനോ മറ്റ് യുഡിഎഫ് പാര്‍ട്ടികള്‍ക്കോ ഒരു സീറ്റ് പോലും ഇവിടെ ഇല്ല.
അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ ഇടതുപക്ഷത്തിന് ഏറ്റവും എളുപ്പത്തില്‍ വിജയിക്കാവുന്ന മണ്ഡലം ആണ് തൃശൂര്‍ എന്നൊരു തോന്നല്‍ ആയിരിക്കും പലരുടേയും മനസ്സില്‍ വരിക. എന്നാല്‍ അത് അത്ര എളുപ്പമൊന്നും അല്ല. 2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിസി ചാക്കോ ആയിരുന്നു ഇവിടെ നിന്ന് ജയിച്ചത്.
എല്‍ഡിഎഫ് സ്ഥിരമായി സിപിഐയ്ക്ക് നല്കുന്ന സീറ്റാണ് തൃശൂര്‍. സിഎന്‍ ജയദേവന് ആണ് സിറ്റിങ് എംപി. കേരളത്തില്‍ നിന്ന് 2014 ല്‍ വിജയിച്ച ഒരേയൊരു സിപിഐ എംപിയാണ് സിഎന്‍ ജയദേവന് എന്ന പ്രത്യേകതയും ഉണ്ട്.
എംപി എന്ന നിലയില്‍ ലോക്സഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരാള്‍ ആണ് ജയദേവന് എന്ന് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ല. ആകെ 65 ചര്‍ച്ചകളില്‍ ആണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്. സംസ്ഥാന ശരാശരി 135 ആണെന്ന് ഓര്‍ക്കണം. ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ പിറകിലാണ് സിഎന്‍ ജയദേവന്. സംസ്ഥാന ശരാശരി 398 ആയിരിക്കെ, അദ്ദേഹം ഉന്നയിച്ചത് 382 ചോദ്യങ്ങളാണ്. ഹാജര്‍ നിലയില്‍ മാത്രം മെച്ചപ്പെട്ട കണക്കുകള്‍ എടുത്തുകാണിക്കാം- 82 ശതമാനം!
സമീപകാല ചരിത്രം പരിശോധിച്ചാല്‍ സ്ഥിരമായി ഒരു മുന്നണിയ്ക്കൊപ്പം നില്ക്കുന്നതല്ല തൃശൂര്‍ മണ്ഡലത്തിന്റെ സ്വഭാവം. 1996 ലും 1998 ലും സിപിഐയുടെ വിവി രാഘവന് വിജയിച്ചപ്പോള്‍ 1999 ല്‍ മണ്ഡലം കോണ്‍ഗ്രസിന്റെ എസി ജോസ് തിരിച്ചുപിടിച്ചു. 2004 ല്‍ സികെ ചന്ദ്രപ്പനിലൂടെ വീണ്ടും സിപിഐ വിജയിച്ചു. എന്നാല്‍ 2009 ല്‍ പിസി ചാക്കോ തൃശൂരിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തിച്ചു.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തൃശൂരിനെ സംബന്ധിച്ച് സംഭവ ബഹുലം ആയിരുന്നു. ഇരിഞ്ഞാലക്കുട മണ്ഡലത്തിനായി പിസി ചാക്കോ നടത്തിയ ചരടുവലികള്‍ ആയിരുന്നു അതില്‍ പ്രധാനം. അവിടത്തെ സിറ്റിങ് എംപി ആയിരുന്ന കെപി ധാനപാലനെ മാറ്റി ഷുവര്‍ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ പിസി ചാക്കോ ഇരിഞ്ഞാലക്കുടയിലും കെപി ധനപാലന് തൃശൂരിലും മത്സരിച്ചു. ഒടുക്കം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ട് പേരും പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിഎന്‍ ജയദേവന് നേടിയത് 38,227 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. 2009 ല്‍ പിസി ചാക്കോയിടെ ഭൂരിപക്ഷം 25,151 വോട്ടുകള്‍ ആയിരുന്നു.
ഇത്തവണ സിഎന്‍ ജയദേവനെ തന്നെ സിപിഐ പരീക്ഷിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല. കോണ്‍ഗ്രസില്‍ എന്താകും സ്ഥിതി എന്നതും നിലവില്‍ പ്രവചിക്കാന്‍ ആവില്ല.
ബിജെപിയ്ക്ക് തരക്കേടില്ലാത്ത സ്വാധീനം ഉള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ്-ബിജെപി സഖ്യം പലയിടങ്ങളിലും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും തലവേദന സൃഷ്ടിച്ചിരുന്നു. ബിഡിജെഎസ് ശക്തമായ ചില പോക്കറ്റുകളും മണ്ഡലത്തിലുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെപി ശ്രീശന് ഒരുലക്ഷത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ക്ഷേത്ര നഗരമായ ഗുരുവായൂരും തൃശൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ ആണ് വരുന്നത്. ശബരിമല വിവാദവും ഇത്തവണ മേഖലയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണെന്നത് ബിജെപിയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വച്ച് പരിശോധിക്കുകയാണെങ്കില്‍ ഇടതുമുന്നണിക്ക് കണ്ണുംപൂട്ടി ജയിക്കാവുന്ന മണ്ഡലം ആണ്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്വഭാവം അല്ല കേരളത്തിലെ പൊതുതിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ പൊതുവേ പ്രകടിപ്പിക്കാറുള്ളത് എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് തൃശൂരിനെ വിലയിരുത്താനും ആവില്ല.