എച്ച്.എം.ടി. സമയം നിലയ്ക്കുമ്പോള്‍...
കാലത്തിനൊപ്പം ഓടിത്തുടങ്ങിയപ്പോള്‍ വാച്ച് കൈയ്യില്‍ കെട്ടുന്ന ശീലം പോലും പലരും മറന്നു...ഇന്ന് സമയമറിയാന്‍ മൊബൈല്‍ ഫോണ്‍ മാത്രം മതി നമ്മളില്‍ പലര്‍ക്കും. എന്നോ മറന്നുതുടങ്ങിയ കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളായ എച്ച്.എം.ടി. വാച്ചുകളും ഒടുവില്‍ ഓര്‍മ്മയാവുകയാണ്. അതേ.. സെക്കന്റുകളെയും മിനിറ്റുകളെയും മണിക്കൂറുകളെയും കുഞ്ഞുഫ്രെയിമിലൂടെ അടുപ്പിച്ച എച്ച്.എം.ടി. വാച്ച് കമ്പനി 53 വര്‍ഷത്തെ സേവനത്തിനുശേഷം അടച്ചുപൂട്ടാനൊരുങ്ങുകയാണ്.
എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം സ്റ്റാറ്റസ് സിംബലിന്റെ പോലും ഭാഗമായിരുന്നു എച്ച്.എം.ടി. വാച്ചുകള്‍. പരീക്ഷയില്‍ ജയിച്ച മക്കള്‍ക്ക്, വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക്, കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിന്...തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറിയിരുന്ന ഒരു ഓര്‍മ്മയുടെ ഭാഗമായിരുന്നു ഈ വാച്ചുകള്‍.
കമ്പനിയുടെ തുടക്കം
ജപ്പാനിലെ സിറ്റിസണ്‍ വാച്ച് നിര്‍മ്മാണക്കമ്പനിയുടെ സഹകരണത്തോടെ 1961 ല്‍ ബാംഗ്ലൂരിലാണ് എച്ച്.എം.ടി. വാച്ച് നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. എച്ച്.എം.ടി. പുറത്തിറക്കിയ ജനത വാച്ചിന് ആ പേര് നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു.
തലമുറകളുടെ ബ്രാന്‍ഡ്
തികച്ചും വ്യത്യസ്ഥമായ പേരുകളിലും മോഡലുകളിലുമിറങ്ങിയ എച്ച്.എം.ടി. വാച്ചുകള്‍ ഒരുകാലത്ത് ഇന്ത്യയിലെ തലമുറകളുടെ പ്രിയപ്പെട്ട വാച്ച് ബ്രാന്‍ഡായിരുന്നു.
പ്രതാപസമയം
1991 വരെ ഇന്ത്യയിലെ വാച്ച് വിപണിയില്‍ എച്ച്.എം.ടിയുടെ പ്രതാപകാലമായിരുന്നു. 'ദേശ് കി ദഡ്കന്‍' എന്ന ടാഗ് ലൈനോടെയാണ് പുറത്തിറങ്ങിയിരുന്നത്. ജനത, സോന, വിജയ് തുടങ്ങിയ മോഡലുകള്‍ ആളുകള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
കമ്പനി നഷ്ടത്തിലേക്ക്
നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ കമ്പനിയെ 1999ല്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല, 2000 മുതല്‍ തുടര്‍ച്ചയായ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. വാച്ച് നിര്‍മ്മാണം മൂലം നേരിട്ടുവന്നത്. സ്വദേശിയും വിദേശിയുമായ ഒട്ടേറെ കമ്പനികള്‍ വിപണി കീഴടക്കിയതോടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. വാച്ച് കമ്പനി അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കടബാധ്യത
2012-2013 വര്‍ഷത്തില്‍ എച്ച്.എം.ടി. വാച്ച് 242 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. സര്‍ക്കാരിന് തന്നെ 694 കോടി രൂപ കടം അടക്കാനുണ്ട്. കമ്പനി അടച്ചുപൂട്ടുന്നതോടെ 1105 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.