കോണ്‍ഗ്രസിന് മുന്നില്‍ ഒരേയൊരു വഴി... നടന്നാല്‍ വന്‍ പ്രതീക്ഷ, ഇല്ലെങ്കില്‍ വിയര്‍ക്കും; മുല്ലപ്പള്ളി മാറില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ തിരുത്തുകള്‍ ആവശ്യമാണ് എന്നാണ് നിഗമനം. നേതൃമാറ്റം ആവശ്യപ്പെട്ട് പലരും രംഗത്തിറങ്ങിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ കുപ്പായം തൈപ്പിച്ചുകൊണ്ടാണ് ഇവരില്‍ പലരും ഇരിക്കുന്നത്.
എന്നാല്‍ അത്തരത്തിലൊരു നേതൃമാറ്റം ആയിരിക്കില്ല കോണ്‍ഗ്രസിന് ഗുണം ചെയ്യുക എന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഘടകക്ഷികള്‍ ആണ് കൂടുതല്‍ തന്ത്രപരമായ നിര്‍ദ്ദേശവും മുന്നോട്ട് വച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്നതാണത്. ഗ്രൂപ്പ് കളികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിനെ സ്വാധീനിക്കാനിടയുള്ള നീക്കമാണിത്. എന്നാല്‍ എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യവും ബാക്കിയാണ്. പരിശോധിക്കാം....
കൈവിട്ടത് മധ്യ തിരുവിതാംകൂര്‍
എന്നും കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളായിരുന്ന മധ്യതിരുവിതാംകൂറിലെ ജില്ലകളാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടു പോയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊച്ചി കഴിഞ്ഞാല്‍ പിന്നെ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് എവിടേയും നേട്ടമുണ്ടാക്കാന്‍ പറ്റിയിട്ടില്ല.
ക്രിസ്ത്യന്‍ വോട്ടുകള്‍
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഒരു ഘട്ടത്തിലും ഇടത്തേക്ക് തിരിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ക്രിസ്ത്യന്‍ ബെല്‍റ്റ് ഇടതിനൊപ്പം നിന്നു.
ജോസ് മാത്രമല്ല കാരണം
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയത് ഇടത് വിജയത്തില്‍ നിര്‍ണായകമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ അത് മാത്രമായിരുന്നില്ല ഈ തിരഞ്ഞെടുപ്പില്‍ മധ്യകേരളം കോണ്‍ഗ്രസിനെ കൈവെടിയാന്‍ കാരണം. ആ പ്രശ്‌നം എത്രത്തോളം കോണ്‍ഗ്രസിനും യുഡിഎഫിനും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാന്‍ പറ്റും എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള സാധ്യതകള്‍.
മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും
യുഡിഎഫിനേയും കോണ്‍ഗ്രസിനേയും നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന മട്ടില്‍ ഒരു പ്രചാരണം നേരത്തേ മധ്യ തിരുവിതാംകൂറില്‍ ശക്തമാണ്. അതിനൊപ്പമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം കൂടി വന്നത്. ഇതോടെ ക്രിസ്ത്യന്‍ സമൂഹത്തെ കോണ്‍ഗ്രസും യുഡിഎഫും അവഗണിക്കുന്നു എന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടത് എന്നും വിലയിരുത്തലുണ്ട്.
ഉമ്മന്‍ ചാണ്ടിയെ വിളിക്കൂ
മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ തിരികെ കൊണ്ടുവരണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിറകെ ചില യുഡിഎഫ് ഘടകക്ഷികളും ആദ്യം ഉന്നയിച്ച ആവശ്യം ഇതായിരുന്നു എന്ന് കൂടി ഓര്‍ക്കണം.
സര്‍വ്വസമ്മതന്‍
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തിയാല്‍, അത് വലിയ ഉണര്‍വ്വ് മുന്നണിയ്ക്കും പാര്‍ട്ടിയ്ക്കും നല്‍കും എന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഉമ്മന്‍ ചാണ്ടി എത്തുന്നതോടെ മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധങ്ങള്‍ എല്ലാം മറയ്ക്കപ്പെടുമെന്നും കരുതുന്നു. സര്‍വ്വസമ്മതന്‍ എന്നൊരു പ്രതിച്ഛായയും ഉമ്മന്‍ ചാണ്ടിയ്ക്കുണ്ട്.
സാധ്യത കുറവ്
എന്നാല്‍ ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് തിരികെ എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതില്‍ പ്രധാനം. അടുത്ത തിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന്‍ ആയിരിക്കും പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി എന്ന മട്ടിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ മത്സര രംഗത്തേക്ക് മടങ്ങിയെത്തിയേക്കും.
എതിര്‍പ്പിന് സാധ്യത
ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതൃത്വത്തിലേക്ക് തിരികെ എത്തിയാല്‍, അത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പിന് വഴിവച്ചേക്കും. എ, ഐ ഗ്രൂപ്പ് സമവായങ്ങളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പല കോണുകളില്‍ നിന്നായി എതിര്‍പ്പുയരും. അടുത്ത തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് അടക്കം പറച്ചിലുകള്‍.
മുല്ലപ്പള്ളി മാറില്ല
എന്തായാലും നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയില്ല. വെല്‍ഫെയര്‍ പാര്‍ട്ടി വിഷത്തില്‍ കേന്ദ്ര നിലപാട് തന്നെ ആയിരുന്നു മുല്ലപ്പള്ളിയ്ക്കും. അതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ആക്രമിക്കപ്പെടുന്നതും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയെ സംരക്ഷിച്ചേക്കും.
ചില തലകള്‍ ഉരുളും
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എന്തായാലും ചില തലകള്‍ ഉരുളും എന്ന് ഉറപ്പാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കേരളത്തിലെ ഒരേയൊരു വനിത ഡിസിസി അധ്യക്ഷയാണ് കൊല്ലത്തെ ബിന്ദു കൃഷ്ണ. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കടുത്ത ആരോപണങ്ങളാണ് ബിന്ദു കൃഷ്ണ നേരിടുന്നത്.
മുരളിയെ ഒതുക്കിയോ
കെപിസിസി അധ്യക്ഷ സ്ഥാനം കിട്ടിയാല്‍ ഏറ്റെടുക്കും എന്ന നിലപാടാണ് കെ മുരളീധരന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്‌ക്കെതിരെ കടുത്ത നിലപാടും മുരളി സ്വീകരിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണത്തെ പിന്തുണയ്ക്കുന്നതായിരുന്നു മുരളിയുടെ നിലപാട്. സാമൂഹ്യ സംഘടനകളെ കൂടെ നിര്‍ത്തുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു എന്നതയിരുന്നു മുരളിയുടെ പ്രധാന ആക്ഷേപം. സാമുദായിക സംഘടനകളുമായുള്ള ബന്ധവും വിശ്വാസവും വീണ്ടെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളതും കെ മുരളീധരനെ തന്നെ ആണ്.