ദുര്‍മാര്‍ഗ്ഗിയെ മഹാബലിയായി ജനിപ്പിച്ച ശിവപൂജ... സുകുമാരന് ശിവലോകം നല്‍കിയ ശിവരാത്രിപൂജ.. മഹാശിവരാത്രിയുടെ പുണ്യത്തെപ്പറ്റിയുള്ള കഥകൾ ഇങ്ങനെ
മഹാശിവരാത്രിയുടെ പുണ്യത്തെപ്പറ്റി ധാരാളം കഥകള്‍ പുരാണങ്ങളില്‍ കാണാനാകും. പൂര്‍വ്വജന്മത്തിലെ പാപങ്ങള്‍ കഴുകിക്കളഞ്ഞ ദുര്‍മാര്‍ഗ്ഗിക്ക് മഹാബലിയായി ജനിക്കാന്‍ കഴിഞ്ഞതും മഹാശിവരാത്രി വ്രതത്തിന്റെ പുണ്യംകൊണ്ടാണ്. ചൂതാട്ടക്കാരനായിരുന്ന ഒരാളുടെ കഥപറയുന്നുണ്ട് സ്‌കന്ദപുരാണത്തില്‍.
മഹാബലിയുടെ പൂര്‍വ്വജന്മത്തെപ്പറ്റിയുളള കഥകൂടിയാണിത്. ചൂതാടി ദുര്‍മാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന അയാള്‍ ഒരിക്കല്‍ വേശ്യാസ്ത്രീയുടെ ഗ്യഹത്തിലേക്കുളള യാത്രയില്‍ വിലപിടിപ്പുളള വസ്തുക്കള്‍ക്കൊപ്പം ചന്ദനവും പൂവും കൂവളത്തിലയും കയ്യില്‍ കരുതിയിരുന്നു. കൊളളക്കാരുടെ ആക്രമത്തില്‍ കയ്യിലുളള വിലപിടിപ്പുളളതെല്ലാം നഷ്ടപ്പെട്ട അയാള്‍ അവരുടെ ആക്രമണത്തില്‍ നിലം പതിച്ചു.
കയ്യില്‍ അവശേഷിച്ച പൂക്കളും കൂവളത്തിലയും ചന്ദനവും കയ്യില്‍നിന്നും താഴേക്കുപതിച്ചു. ശിവസാന്നിധ്യമുണ്ടായിരുന്നിടത്ത് ചെയ്ത അര്‍പ്പണമായി ഫലത്തില്‍ അത്. സ്വയമറിയാതെയുളള ശിവപൂജ ചെയ്തത് ശിവരാത്രിനാളിലായതിനാല്‍ പാപങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിക്കപ്പെടുകയും ചെയ്തു.
ചൂതാട്ടക്കാരന്റെ ദാനം
കാലംകഴിഞ്ഞപ്പോള്‍ ചൂതാട്ടക്കാരന്‍ മരിച്ചു. ചെന്നത് യമലോകത്തായതിനാല്‍ ശിക്ഷകള്‍ക്കുളള കണക്കെടുപ്പ് നടന്നുവെങ്കിലും ചിത്രഗുപ്തന്‍ അയാളെ ഒരുകാര്യം അറിയിച്ചു. മുമ്പു ചെയ്ത ശിവപൂജയുടെ ഫലമായി ശിവന്റെ ആഗ്രഹപ്രകാരം ശിക്ഷക്കുമുമ്പായി അയാള്‍ക്ക് ദേവലോകം വാഴാനുളള അവസരം ലഭിക്കും. ഒരുമണിക്കൂറും പന്ത്രണ്ടു മിനിറ്റുമായിരുന്നു സമയം.
ഇന്ദ്രനായി കഴിയാന്‍ അനുവദിച്ച അല്പസമയം കൊണ്ട് ചൂതാട്ടക്കാരന്‍ ശിവആരാധന നടത്തി. ഋഷിമാര്‍ക്കുനല്‍കാനായി ദേവലോകത്തെ ധനമെല്ലാം ഉപയോഗിച്ചു. ചൂതാട്ടക്കാരന് അനുവദിച്ച സമയം കഴിഞ്ഞതോടെ ഇന്ദ്രന്‍ ദേവലോകത്ത് തിരിച്ചെത്തിയപ്പോള്‍ കണ്ടത് ധനമെല്ലാം നഷ്ടപ്പെട്ട കാഴ്ചയായിരുന്നു.
ദേവലോകത്തെ ദാനം
ഇന്ദ്രന്‍ ചൂതാട്ടക്കാരന്റെ പ്രവര്‍ത്തിയെപ്പറ്റി യമനോടു പരാതി പറഞ്ഞു. യമന്‍ അയാളെ കുറ്റപ്പെടുത്തി കാരണം ഹിന്ദു പുരാണങ്ങള്‍ ഭൂമിയില്‍ മാത്രമാണ് ദാനം പറഞ്ഞിട്ടുളളത്. ദേവലോകത്ത് ദാനം അനുശാസിക്കുന്നില്ല. ശിക്ഷവിധിക്കാന്‍ യമരാജാവ് തയ്യാറായപ്പോള്‍ ചിത്രഗുപ്തന്റെ ഇടപെലുണ്ടായി. ദാനം എവിടെയും അത് ദേവലോകത്തായാലും, ശിവന്റെ പേരില്‍ നടത്തിയാല്‍ തെറ്റില്ലെന്നായിരുന്നു ചിത്രഗുപ്തന്‍ വിശദമാക്കിയത്.
മാത്രമല്ല ചൂതാട്ടക്കാരന്‍ സകലപാപങ്ങളില്‍ നിന്നും മോചിതനായെന്നും അറിയിച്ചു. മഹാബലിയായി അടുത്തജന്മത്തില്‍ പൂണ്യകരമായ ജന്മം നേടാനും ചൂതാട്ടക്കാരനു കഴിഞ്ഞു. സകലപാപങ്ങളെയും നീക്കി ശുദ്ധമാകാന്‍ കഴിയുന്നതാണ് ശിവപൂജയെന്നതാണ് കഥയിലൂടെ പറഞ്ഞുവെക്കുന്ന കാര്യം.
മഹാബലിയുടെ കഥ
മഹാബലിയെപ്പറ്റിത്തന്നെ മറ്റൊരുകഥയും പറയപ്പെടുന്നുണ്ട്. ശിവരാത്രിദിനത്തില്‍ ശിവക്ഷേത്രത്തിലെ ദീപം മങ്ങിക്കത്തുകയായിരുന്നു. അതേസമയത്ത് ഒരു എലി ഇരതേടി അവിടെയെത്തിയപ്പോള്‍ അറിയാതെ ദീപത്തില്‍ തട്ടുകയും ആ പ്രവര്‍ത്തിയിലൂടെ ദീപംതെളിഞ്ഞുകത്താന്‍ ഇടയാകുകയും ചെയ്തു.
ശിവന്റെ സന്നിധിയിലെ മങ്ങിയദീപത്തെ തെളിച്ചുവെച്ചു എന്നതിനാല്‍ സ്വയമറിയാതെ ചെയ്ത പ്രവര്‍ത്തി ആണെങ്കില്‍ പോലും ശിവപ്രീതി നേടാനായി. എലി അടുത്ത ജന്മത്തില്‍ മഹാബലിയായി ജന്‍മം എടുത്തു എന്നും വിശ്വസിക്കപ്പെടുന്നു.
സുകുമാരന്റെ ശിവരാത്രി
മഹാശിവരാത്രി അനുഷ്ഠിച്ചതിലൂടെ ശിവലോകം പ്രാപിച്ച സുകുമാരന്റെ കഥ ശിവരാത്രിമാഹാത്മ്യം കാട്ടിത്തരുന്നു. നല്ലവനായ പിതാവിന്റെ പുത്രനായിപ്പിറന്നിട്ടും പ്രവര്‍ത്തികൊണ്ട് ചണ്ഡാളനിലും അധപതിച്ചവനാണ് സുകുമാരന്‍. സര്‍വ്വപാപങ്ങളും ചെയ്ത നീചനില്‍ നീചനായ സുകുമാരന്‍ ഭാര്യക്കുവേണ്ടിയുളള പൂവുതേടി കാട്ടില്‍അകപ്പെട്ടുപോയപ്പോഴാണ് യാത്രാമധ്യേ തകര്‍ന്ന ശിവക്ഷേത്രം കാണാനിടയായത്.
ഉള്‍പ്രേരണകൊണ്ട് ശിവക്ഷേത്രവും ശിവലിംഗവും വൃത്തിയാക്കി. സമയംപോയതറിയാതെ ഉറക്കമെഴിച്ചാണ് ശിവരാത്രിയുടെ പുണ്യദിനത്തില്‍ അയാള്‍ ഇതെല്ലാം ചെയ്തത്. തൊട്ടടുത്തദിനത്തില്‍ കാട്ടില്‍ പൂവുതേടി നടന്നതിനാല്‍ പകല്‍ ഉറങ്ങിയതുമില്ല.
ശിവരാത്രിയുടെ പുണ്യം
കാലമേറെ കടന്നുപോയി, സുകുമാരന്‍ വാര്‍ദ്ധക്യത്തിലെത്തി. സുകുമാരന്റെ മരണസമയമെത്തി. സ്വന്തം മകളെവിവാഹം കഴിച്ച ദുഷ്‌കര്‍മ്മം ചെയ്തവന്‍കൂടിയായ നീചരില്‍നീചനായ സുകുമാരനെ കൊണ്ടുപോകാന്‍ യമദൂതന്മാര്‍ വന്നു. നരകത്തിലിട്ടു ശിക്ഷ നടപ്പിലാക്കാന്‍ വന്ന യമദൂതന്മാരെ പക്ഷേ ശിവദൂതന്മാര്‍ തടഞ്ഞു. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ യമധര്‍മ്മരാജാവെത്തി ശിവഗണങ്ങള്‍ക്കൊപ്പം സുകുമാരനെ അയച്ചു.
കാരണമായി പറഞ്ഞത് സ്വയമറിയാതെയെങ്കിലും ശിവരാത്രിയുപുണ്യം നോറ്റുനേടിയവനാണ് സുകുമാരനെന്നതായിരുന്നു. മഹാശിവരാത്രിദിനത്തില്‍ പകലും രാത്രിയും ശിവക്ഷേത്രം വൃത്തിയാക്കിയതിലൂടെ ശിവപൂജയും പകല്‍ ഉറങ്ങാതെ പൂവ്‌തേടി നടന്നതിനാല്‍ പകലുറക്കവും ഒഴിവായതിനാല്‍ ശിവരാത്രിയുടെ പുണ്യം സുകുമാരനു ലഭിച്ചിരുന്നു.
വേടന്റെ കഥ
ഒരിക്കലൊരു വേടന്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോകവെ കടുവയുടെ മുന്നില്‍ അകപ്പെട്ടു. രക്ഷതേടി അയാള്‍ കയറിയത് കൂവളത്തിന്റെ മുകളിലായിരുന്നു. രാത്രി മുഴുവന്‍ പുലി മരച്ചുവട്ടില്‍ അയാളെ പിടിക്കാനായി കാത്തുനിന്നതിനാല്‍ ജീവഭയത്താല്‍ വേടന് ഉറങ്ങാനായില്ല. ഉറക്കത്തെ ഒഴിവാക്കാനായി അയാള്‍ കൂവളത്തില പറിച്ചുതാഴേക്കിട്ടുകൊണ്ടിരുന്നു. അതേസമയം മരത്തിനു താഴെയായി ഒരുശിവലിംഗം ചെടികള്‍ക്കിടയില്‍ മൂടപ്പെട്ടുകിടന്നിരുന്നു.
ശിവലിംഗവും കൂവളവും
കൂവളത്തില ചെന്നു വീണത് ശിവലിംഗത്തിലായിരുന്നു. രാവുമുഴുവന്‍ വേടന്‍ ഉറക്കത്തെ അകറ്റാനായി ഇലകള്‍ വീഴ്ത്തികൊണ്ടിരുന്നത് ശിവലിംഗത്തിലായിരുന്നു. ഫലത്തില്‍ നിരന്തരമായ ചെയ്യുന്ന അര്‍ച്ചനയായി വേടന്റെ പ്രവര്‍ത്തി. ശിവലിംഗത്തില്‍ കൂവളത്തിലകൊണ്ട് ശിവരാത്രിയില്‍ നടത്തുന്ന അര്‍ച്ചനക്ക് വലിയ ശക്തിയാണുളളത്. ദേവന്‍ പ്രത്യക്ഷപ്പെട്ട് വേടനും ഒപ്പം കടുവക്കും മോക്ഷം നല്‍കിയെന്നും കഥകളുണ്ട്.