കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയോടൊപ്പം പത്ത് നാളൊരു യാത്ര; ഭാഗ്യമാണ് ഇങ്ങനൊരു മകൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

  • By Desk
Google Oneindia Malayalam News

തൃശ്ശൂർ: ഏതൊരു അമ്മയുടെയും ഭാഗ്യമാണ് ഇങ്ങനെയാരു മകൻ. അടുക്കളയിലെ പുകയൂതി ജീവിതം തീർക്കാൻ അമ്മയെ വിടില്ലെന്ന് ഉറപ്പിച്ച ഈ മകൻ നാടുകാണാനിറങ്ങിയപ്പോൾ അമ്മയേയും കൂടെക്കൂട്ടി. വാരണാസിയും, സിംലയും, കാശിയും, റോത്തംഗ് പാസും മണാലി പാസും താണ്ടി പത്ത് ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഈ അമ്മയുടെയും മകന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

യാത്രകൾ തന്റെ അമ്മയിൽ ഒരു പതിനെട്ടുകാരിയുടെ പ്രസരിപ്പ് വരുത്തിയെന്ന് ഈ മകൻ പറയുന്നു. ശരത് കൃഷ്ണൻ മകനും ഗീതാ രാമചന്ദ്രൻ എന്ന അമ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.തൃശ്ശൂർ സ്വദേശികളാണ് ഇവർ

 അമ്മയുടെ കൈപിടിച്ച്

അമ്മയുടെ കൈപിടിച്ച്

അന്നൊരു ഫെബ്രുവരി 14, എന്റെ മറ്റ് സുഹൃത്തുക്കളില്‍ നിന്നും എനിക്ക് വ്യത്യസ്തമായൊരു ദിവസം. ഇന്ത്യയിലെ പുരാതന നഗരമായ കാശിയിലെ ഗാട്ടിലൂടെ അമ്മയുടെ കൈ പിടിച്ച് നടക്കുമ്പോള്‍.... അലറാം അടിച്ചത് കേട്ട് നോക്കുമ്പോള്‍ 5 മണി. അല്പനേരം ഹൃദയനാഥന്‍ വടക്കുംനാഥനെ ധ്യാനിച്ചു ശേഷം Trip advisor നോക്കിയപ്പോള്‍ ടിക്കറ്റ് റേറ്റ് കുറവാണ് ഉടനെ തന്നെ ഞങ്ങള്‍ രണ്ടാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തു . ബാഗ് എല്ലാം പാക്ക് ചെയ്ത ശേഷം അമ്മയോട് പറഞ്ഞു. അമ്മ പണ്ടേ റെഡിയാണേ. ഉച്ചയോട് കൂടി ഞങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നും വാരണാസിയിലേക്ക് വിമാനം കയറി.(ചിത്രങ്ങൾ കടപ്പാട്:ഫേസ്ബുക്ക്)

വാരണാസിയിൽ

വാരണാസിയിൽ

വൈകിട്ട് 7ന് വാരണാസി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും ഒരു ടാക്‌സിയില്‍ നേരെ കാശിയിലേക്ക്. ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്ര. ഹോട്ടല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നതിനാല്‍ അക്കാര്യത്തില്‍ ചിന്തിക്കേണ്ടി വന്നില്ല . മുറിയില്‍ എത്തി വേഗം കുളിച്ച് റെഡിയായി ഞങ്ങള്‍ പ്രസിദ്ധമായ കാശിയിലെ ഗാട്ടിലേക്ക് നടന്നു. നിശബ്ദമായ ആ ഇടവഴികളില്‍ ഞാനും അമ്മയും. നിലാവിന്റെ നിറച്ചാര്‍ത്ത് ആ ചരിത്ര നഗരത്തെ കൂടുതല്‍ ശോഭനമാക്കി. രാത്രിയുടെ നിശബ്ദതയില്‍ ഗംഗാമാതാവിന്റെ ആ സംഗീതം മനസ്സിനെ കുളിര്‍പ്പിച്ചു. എല്ലാത്തിലുമുപരി അമ്മ കൂടെ ഉണ്ടെങ്കില്‍ ഏത് ലോകവും സ്വര്‍ഗ്ഗം തന്നെ!

കേരള കഫെയിൽ

കേരള കഫെയിൽ

അങ്ങനെ ആ പുണ്യ നദിയെ തൊട്ടു വന്ദിച്ച് ഞങ്ങള്‍ നടത്തം തുടര്‍ന്നു, ഞങ്ങളുടെ നടത്തം അവസാനിച്ചത് ഒറ്റപ്പാലംകാരന്‍ ചേട്ടന്റെ കേരള കഫെയില്‍. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി അത് സര്‍വ്വ സാധാരണമാണല്ലോ. അങ്ങനെ രാത്രി ഭക്ഷണം അവിടെ നിന്ന് കഴിച്ചു. സ്വാദിഷ്ഠ ഭോജനമായിരുന്നു. തിരിച്ച് മുറിയില്‍ എത്തി പുലര്‍ച്ചെ കണ്ട സ്വപ്നം യാഥാര്‍ത്യമാക്കിത്തന്ന വടക്കുംനാഥന് ഒരു കോടി പ്രണാമമര്‍പ്പിച്ച് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ മനസ്സിലെ ചിന്ത പിറ്റെ ദിവസത്തെ കാശി വിശ്വനാഥന്റെ മംഗളാരതയായിരുന്നു.

ക്ഷേത്രനടയിൽ

ക്ഷേത്രനടയിൽ

പുലര്‍ച്ചെ 2ന് എഴുന്നേല്‍റ്റ് വേഗം തയ്യാറായി മംഗളാരിതയ്ക്ക് ഞങ്ങള്‍ ക്ഷേത്ര നടയില്‍ എത്തിച്ചേര്‍ന്നു .വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മംഗളാരതി ദര്‍ശനം സാധ്യമാകു . അമ്മ കൂടെ ഉള്ളതിനാല്‍ ഞാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. അങ്ങനെ കാശി വിശ്വനാഥന്റെ മംഗളാരതി തൊഴുത് ഗംഗാ സ്‌നാനം ചെയ്ത് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി വിശ്രമിച്ചു. അല്പം വിശ്രമിച്ചപ്പോള്‍ മനസ്സില്‍ ഒരു ചിന്ത കിടന്നുറങ്ങാനാണെങ്കില്‍ അത് നാട്ടില്‍ ആകാമല്ലോ. ഉടനെ ഞങ്ങള്‍ റെഡിയായി മുറി പൂട്ടി പുറത്തിറങ്ങി. നേരെ ഗംഗാനദിയിലെ ബോട്ട് സവാരി ലക്ഷ്യം വെച്ച് നീങ്ങി .

ഗംഗാനദി മനോഹരി

ഗംഗാനദി മനോഹരി

ഗംഗാനദി കൂടുതല്‍ മനോഹരിയായിരിക്കുന്നു . ഞാന്‍ മുന്‍പ് വന്നപ്പോള്‍ മാലിന്യം നിറഞ്ഞൊഴുകിയിരുന്ന ആ നദിയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചതാണ്. അങ്ങനെ ബോട്ട് യാത്ര അവസാനിപ്പിച്ച് വീണ്ടും ഞങ്ങള്‍ കാശി ക്ഷേത്ര പരിസരത്ത് തന്നെ സമയം ചിലവഴിച്ചു.ഞങ്ങളുടെ ലക്ഷ്യം ലോക പ്രസിദ്ധമായ ഗംഗാ ആരതി ആയതിനാലാണ് സത്യത്തില്‍ മറ്റൊരിടത്തേക്കും പോകാഞ്ഞത്. അങ്ങിനെ നടത്തമെല്ലാം അവസാനിപ്പിച്ച് മുറിയില്‍പ്പോയി കുളിച്ച് റെഡിയായി ഗംഗാ ആരിതയ്ക്ക് തയ്യാറെടുത്തു. ആ അസുലഭ മുഹൂര്‍ത്തത്തിന്റെ തിരക്ക് എനിക്ക് അറിയാവുന്നതിനാല്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ ഞങ്ങള്‍ ഇരിപ്പിടം കണ്ടെത്തിയിരുന്നു.

പുണ്യ മുഹൂർത്തം

ഗംഗാ ആരതി വാക്കുകളില്‍ വര്‍ണ്ണിച്ച് കഴിയുന്ന ഒന്നല്ല . ഭാരതീയനായതില്‍ അഭിമാനിക്കാവുന്ന മുഹൂര്‍ത്തം .ജലം ഇല്ലാതെ ജീവിക്കുക അസാധ്യം. ആ പ്രാണ ജലത്തെ ആരതി ഉഴിയുന്ന ഏക സംസ്‌കാരം അത് നമ്മുടേതാണ്. ഭാരതത്തിന്റെ ജീവ നദിയെ, ഗംഗാമാതാവിനെ പൂജിക്കുന്ന ആ ധന്യ മുഹൂര്‍ത്തം അടുത്ത് നിന്ന് സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചതില്‍ കാശിനാഥനോട് നന്ദി പറഞ്ഞു ......അമ്മയുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറഞ്ഞൊഴുകുന്നത് കണ്ട് എന്റെ മനം കുളിര്‍ത്തു.

സിംലയിലേക്ക്...

സിംലയിലേക്ക്...

അങ്ങിനെ മൂന്നു ദിവസം കാശിയിലെ ക്ഷേത്ര സമുച്ചയങ്ങളും, ഗ്രാമങ്ങളും , മംഗളാരതിയുമൊക്കെയായി വാരണാസിയോട് വിട പറഞ്ഞ് ഞങ്ങള്‍ മുഗര്‍സാരായി റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. യാത്രാ മദ്ധ്യേ ഒരു മലയാളി ടി.ടി യെ പരിചയപ്പെട്ടു, അദ്ദേഹവുമായി സംസാരിക്കുന്നതിനിടയില്‍ ട്രെയിന്‍ സിംലയിലേക്കാണെന്ന് പറഞ്ഞു. അത് കേട്ട ഉടനെ ഞാനും അമ്മയും പരസ്പരം നോക്കി , അമ്മയോട് ചോദിച്ചു യാത്ര നേരെ സിംലയിലേക്ക് ആക്കിയാലോ? സിനിമാ സ്റ്റെലില്‍ അമ്മയുടെ മുപടി. വണ്ടി നേരെ സിംലയ്ക്ക് പോകട്ടെ .പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് , ടി.ടി യോട് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റ് കല്‍ക്കയിലേക്ക് നീട്ടി. അങ്ങിനെ ഒരു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ കല്‍ക്കയില്‍ എത്തി . അവിടെ നിന്ന് ഒരു ടാക്‌സി പിടിച്ച് നേരെ സിംലയിലേക്ക്.

സൗന്ദര്യത്തിന്റെ താഴ്വര

സൗന്ദര്യത്തിന്റെ താഴ്വര

രണ്ട് മണിക്കൂര്‍ നീണ്ട യാത്ര , അങ്ങിനെ ഞങ്ങള്‍ സിംല എന്ന സൗന്ദര്യത്തിന്റെ താഴ്വരയില്‍ എത്തി. സിംലയുടെ ഭംഗി മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്ന ഒന്നാണ് .അങ്ങിനെ ഞങ്ങള്‍ സിംലയില്‍ മുറിയെടുത്ത് ബാഗുകള്‍ വെച്ച് പുറത്തിറങ്ങി. സിംലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകള്‍ എല്ലാം കണ്ടു, യാത്രാ പ്ലാന്‍ ഇല്ലാതിരുന്നതിനാല്‍ കുറച്ച് വസ്ത്രങ്ങളും, മറ്റ് ആവശ്യ സാധനങ്ങും വാങ്ങിച്ച് പിറ്റെ ദിവസം ടാക്‌സിയില്‍ കസോളിലേക്ക് . മഞ്ഞിന്‍ തലപ്പാവണിഞ്ഞ മലനിരകളുടെ ഒരു ലോകമാണ് കസോള്‍. അങ്ങിനെ ഞങ്ങള്‍ അന്ന് കസോളില്‍ തങ്ങി. പിറ്റെ ദിവസം തൊട്ടടുത്ത സ്ഥലമായ മണികരണിലേക്ക്, ഒരു അത്ഭുത ലോകമാണവിടം.

മണാലിയിലെ ബൈക്ക് യാത്ര

മണാലിയിലെ ബൈക്ക് യാത്ര

ഇത്രയും തണുപ്പില്‍ 120 ഡിഗ്രിയില്‍ തിളക്കുന്ന ചൂടുവെള്ളം ലഭിക്കുന്ന സ്ഥലം. ഭഗവാന്‍ ശിവന്‍ തപസ്സ് ചെയ്ത സ്ഥലമായതിനാലാണത്രെ അവിടുത്തെ ഭൂപ്രകൃതിയ്ക്ക് ചൂട്. അവിടെ ഒരുദിവസം തങ്ങിയ ശേഷം ഞങ്ങള്‍ മണാലിയിലേക്ക് യാത്ര തിരിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ മണാലിയില്‍ എത്തിയാല്‍ അവിടെ ഒരു ബൈക്ക് യാത്ര ഏതൊരു യാത്രികന്റെയും മോഹമാണ് . അങ്ങിനെ ഞാന്‍ മുന്‍പ് മണാലിയില്‍ വന്നപ്പോള്‍ ബൈക്കെടുത്ത അവി യെ വിളിച്ചു . അദ്ദേഹം 500 cc ബുള്ളറ്റ് തരപ്പെടുത്തി തന്നു. പിന്നെ ഒട്ടും വൈകിയില്ല ഏറ്റവും വലിയ ആഗ്രഹം സാധിക്കുവാന്‍ പോകുന്നതിന്റെ ത്രില്ലിലായി, അമ്മയുമൊത്തൊരു ബൈക്ക് യാത്ര.

സ്വപ്നസാക്ഷാത്കാരം

ജീവിതത്തില്‍ ഇതുവരെ ബൈക്കില്‍ കയറാത്ത എന്റെ അമ്മ ആദ്യമായി ഈ അറുപതാമത്തെ വയസ്സില്‍ എന്റെ ഒപ്പം ഭാരതത്തിന്റെ മറ്റൊരു കോണില്‍ . ഞങ്ങള്‍ നേരെ റോത്തംഗ് പാസ്സ് ലക്ഷ്യം വച്ച് നീങ്ങി .യാത്ര വേളയില്‍ മനസ്സ് ആനന്ദത്തിമിര്‍പ്പില്‍ ആയിരുന്നു . ഒരിക്കലെങ്കിലും നടക്കുമോ എന്ന് ആശിച്ച സ്വപ്നം..... അമ്മയുമൊത്തൊരു ബൈക്ക് യാത്ര , സ്വപ്നസാക്ഷാത്കാരം എന്നെ കൂടുതല്‍ സന്തോഷവാനാക്കി അതിലേറെ അഭിമാനവും... വീട്ടിലെ അടുക്കളയിലെ പുകക്കുള്ളില്‍ പെട്ടു പോകുന്ന... അല്ലെങ്കില്‍ വയസ്സാകുമ്പോള്‍ പലരും മറന്നു പോകുന്ന ആ രണ്ടക്ഷരം ‘അമ്മ' , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ .... എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വര്‍ഗ്ഗമില്ല.

പഴയ 18കാരി

റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയില്‍ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങള്‍ മഞ്ഞിന്റെ മായാ പ്രപഞ്ചത്തില്‍ എത്തി . ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ ഗീത രാമചന്ദ്രനില്‍ ആ പഴയ 18 കാരിയായ ഗീതയെ എനിക്ക് കാണുവാന്‍ സാധിച്ചു.... എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. ഞങ്ങള്‍ രണ്ടാളും മഞ്ഞില്‍ മതിവരുവോളം കളിച്ചു.
തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിച്ചപ്പോള്‍ പതുക്കെ യാത്ര മണാലിയിലേക്ക് തിരിച്ചു. പിറ്റെ ദിവസം ബൈക്കില്‍ മണാലിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങിനെ നാല് ദിവസത്തെ യാത്ര പത്ത് ദിവസമായി കൈയ്യിലെ പണം കഴിഞ്ഞ് തുടങ്ങിയപ്പോള്‍ തിരിച്ച് പോകുന്നതാണ് ബുദ്ധി എന്ന് തോന്നി തല്‍ക്കാലത്തേക്ക് ഈ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക്... ഇനിയും യാത്രകള്‍ തുടരും...

English summary
travel-story-of-youth-with-mom-goes-viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X