ചാനല്‍ തലവന്‍ പറഞ്ഞ കൊടും നുണകള്‍ ഇതൊക്കെ... മാപ്പിരന്നാല്‍ തീരുന്ന കുറ്റങ്ങളുണ്ടെങ്കില്‍ അവരോ?
മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം( ടെലിഫോണ്‍ സെക്‌സ് തന്നെ) പുറത്ത് വിട്ട സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. മംഗളം ടെലിവിഷന്റെ ലോഞ്ചിങ് ബിഗ് ബ്രേക്കിങ് ആയിരുന്നു അത്. പരാതിക്കാരിയായ യുവതിയെ മന്ത്രി ശല്യം ചെയ്തുവെന്നും, യുവതിയുമായി ഫോണ്‍ സെക്‌സ് ചെയ്തു എന്നും ആയിരുന്നു വാര്‍ത്ത(ആരോപണം).
മന്ത്രിയുടെ ടെലിഫോണ്‍ ശബ്ദരേഖ മാത്രം എഡിറ്റ് ചെയ്‌തെടുത്തായിരുന്നു മംഗളം ടിവി അത് സംപ്രേഷണം ചെയ്തത്. പരാതിക്കാരിയായ വീട്ടമ്മ തങ്ങളെ സമീപിക്കുക ആയിരുന്നു എന്നും ടെലിഫോണ്‍ സംഭാഷണം അവര്‍ തങ്ങള്‍ക്ക് കൈമാറി എന്നും ആയിരുന്നു വിശദീകരണം. ഇരയുടെ സമ്മതം ഇല്ലാതെ അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും മംഗളം അധികൃതര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇതുവരെ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോയി എന്ന് തന്നെ പറയാം. ആദ്യ വാര്‍ത്തയില്‍ തന്നെ ഒരു മന്ത്രിയെ രാജിവപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്ന അവകാശവാദവും ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ഉന്നയിച്ചിരുന്നു. അജിത്ത് കുമാര്‍ ഇത്രയും ദിവസം പറഞ്ഞ നുണകള്‍...
ഒരു പരാതിക്കാരിയുണ്ടെന്നായിരുന്നു അജിത്ത് കുമാറിന്റേയും ചാനല്‍ അധികൃതരുടേയും വാദം. ആ സ്ത്രീ തങ്ങളെ സമീപിക്കുക ആയിരുന്നു എന്നും ആവര്‍ത്തിച്ചു.
മന്ത്രിയ്ക്ക് പരാതി നല്‍കാനെത്തിയ വീട്ടമ്മയാണ് ആ പരാതിക്കാരി എന്നായിരുന്നു വാദം. അതിനിടെ മന്ത്രി ഫോണ്‍ നമ്പര്‍ വാങ്ങി ശല്യം ചെയ്യുകയായിരുന്നു എന്നായിരുന്നു വാദം.
തങ്ങള്‍ നടത്തിയത് സ്റ്റിങ് ഓപ്പറേഷനോ ഹണി ട്രാപ്പോ അല്ലെന്നായിരുന്നു മറ്റൊരു വാദം. ശബ്ദം മന്ത്രിയുടേതല്ലെന്ന് തെളിഞ്ഞാല്‍ ചാനല്‍ അടച്ചുപൂട്ടുമെന്നും മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സിഇഒ അജിത്ത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
പരാതിക്കാരി ഒരു വീട്ടമ്മയാണ്. അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമയവും സന്ദര്‍ഭവും വന്നാല്‍ അവര്‍ തന്നെ സ്വയം വെളിപ്പെടുത്തും. അതുവരെ തങ്ങള്‍ അവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടില്ലെന്നായിരുന്നു ന്യായീകരണം.
ഇക്കാരണങ്ങള്‍ കൊണ്ടാണ് പരാതിക്കാരിയുടെ ശബ്ദം പോലും പുറത്ത് വിടാത്തത്. അങ്ങനെയുണ്ടായാല്‍ മാധ്യമങ്ങളും പോലീസും എല്ലാം ചേര്‍ന്ന് തന്നെ കൊത്തിപ്പറിക്കുമെന്ന് പരാതിക്കാരിയായ വീട്ടമ്മയ്ക്ക് ഭയം ഉണ്ടെന്ന് പോലും പറഞ്ഞു.
മന്ത്രി ശല്യം ചെയ്യുന്ന കാര്യം വീട്ടമ്മ പോലീസില്‍ പരാതി നല്‍കേണ്ട കാര്യമുണ്ടോ എന്ന് പോലും ഒരു ഘട്ടത്തില്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ എന്താണ് മംഗളം ടിവി സിഇഒ അജിത്ത് കുമാര്‍ തന്നെ പറയുന്നത്.
ചാനല്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും അജിത്ത് കുമാര്‍ ചോദ്യം ചോദിച്ചവരോട് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ചോദ്യം ചോദിക്കുന്നവരെല്ലാം എന്‍സിപിക്കാരാണെന്നായിരുന്നു പരിഹാസം.
വിവാദമായ സാഹചര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു പരിപാടിയും മംഗളം ടിവി സംപ്രേഷണം ചെയ്തു. ആ പരിപാടിയില്‍ അജിത്ത് കുമാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പൊഴിയായിരുന്നു എന്ന് ഒടുവില്‍ അദ്ദേഹത്തിന് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍.
സംഭവത്തില്‍ ഒരു പരാതിക്കാരിയില്ലെന്നാണ് അജിത്ത് കുമാര്‍ ചാനലില്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ നടത്തിയത് ഒരു സ്റ്റിങ് ഓപ്പറേഷന്‍ ആണെന്നും അത് മാധ്യമ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന രീതി ആണെന്നും ആയിരുന്നു വിശദീകരണം.
മന്ത്രിയെ വിളിച്ച് സംസാരിച്ചത് തങ്ങളുടെ മാധ്യമ പ്രവര്‍ത്തക തന്നെ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍, പരാതി, പരാതിക്കാരി, വീട്ടമ്മ തുടങ്ങി ഇത്രനാളും ഉന്നയിച്ച വാദങ്ങള്‍ എല്ലാം നുണയാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് അധികൃതര്‍ എന്ന് വ്യക്തം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചാനൽ സിഇഒ ഖേദ പ്രകടനം നടത്തിയത്. പരാതിക്കാരിയില്ലെന്നും തങ്ങളുടെ മാധ്യമ പ്രവർത്തകയാണ് മന്ത്രിയോട് സംസാരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുമോ?
കുറ്റം ചെയ്തതിന് ശേഷം തെറ്റ് ഏറ്റുപറഞ്ഞാൽ അതുകൊണ്ട് എല്ലാം തീരുമോ എന്നാണ് പലരും ചോദിക്കുന്നത്. ഗോവിന്ദച്ചാമിയോ, ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതികളോ ടിപി വധക്കേസിലെ പ്രതികളോ കുറ്റ സമ്മതം നടത്തിയാൽ അവർ കുറ്റവിമുക്തരാക്കപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്