കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
കുന്നത്തുനാട് എന്ന് ആലോചിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന് ഞെട്ടലാണ്. ഇത്തവണ മണ്ഡലം പിടിക്കാനാവുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. വിപി സജീന്ദ്രനെ ജനം ഗൗരവത്തിലെടുക്കുന്നില്ലെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിന് യാതൊരു നേട്ടവുമുണ്ടായിരുന്നില്ല. ട്വന്റി ട്വന്റി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വരവ് രണ്ട് മുന്നണികളെയും ചെറുതായല്ല ബാധിച്ചത്. കുന്നത്തുനാട് ഇപ്പോള്‍ ട്വന്റി 20 കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ആധിപത്യം പുലര്‍ത്തിയിരുന്ന മണ്ഡലമാണ്. തുടര്‍ച്ചയായ രണ്ട് തവണ സജീന്ദ്രന് ഈ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ഇത്തവണ മണ്ഡലത്തില്‍ എന്ത് ചെയ്യാമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല.
Recommended Video
ട്വന്റി ട്വന്റി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലമാണ് കുന്നത്തുനാട്. പെരുമ്പാവൂര്‍, പിറവം, മൂവാറ്റുപുഴ, തൃക്കാക്കര മണ്ഡലങ്ങളാണ് ബാക്കിയുള്ളവ. ഇതെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ട്വന്റി ട്വന്റിയുടെ വരവ് ഏറ്റവും ബാധിക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഇവരുമായി ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടി നേരിട്ട് എത്തിയിരുന്നു. അത് എറണാകുളത്ത് വോട്ട് ചോരാതിരിക്കാന്‍ കൂടിയായിരുന്നു. അധികാരം പിടിക്കണമെങ്കില്‍ കോണ്‍ഗ്രസിന് എറണാകുളം ജില്ല വളരെ അത്യാവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 39164 വോട്ടിനാണ് കുന്നത്തുനാട്ടില്‍ ട്വന്റി 20 വിജയിച്ചത്. ട്വന്റി 20 മത്സരിച്ച പഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ട് ചോര്ച്ചയുണ്ടായതും യുഡിഎഫില്‍ നിന്നാണ്.
കുന്നത്തുനാട് സിപിഎമ്മും കോണ്‍ഗ്രസും ആധിപത്യം പുലര്‍ത്തുന്ന മണ്ണാണ്. കുന്നത്തുനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പുതൃക്ക,തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാ മണ്ഡലം. എട്ട് തവണ കോണ്‍ഗ്രസും അഞ്ച് തവണ സിപിഎമ്മും വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ പത്ത് വര്‍ഷമായി സജീന്ദ്രന് മണ്ഡലം കൈവിട്ടില്ല. 2006ല്‍ എംഎം മോനായിയാണ് ഇവിടെ അവസാനമായി ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി. എംകെ കൃഷ്ണനിലൂടെ ഈ മണ്ഡലത്തിലെ ആദ്യ ജയം നേടിയതും സിപിഎമ്മാണ്. 1982ല്‍ ടിഎച്ച് മുസ്തഫയിലൂടെ മൂന്ന് തവണ കോണ്‍ഗ്രസ് തുടര്‍ച്ചയായി ഈ മണ്ഡലം പിടിച്ചിട്ടുണ്ട്.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
സജീന്ദ്രന് തോല്‍വി ഭയക്കാന്‍ പല കാരണങ്ങളുണ്ട്. 2011ല്‍ 8732 വോട്ടിന്റെ ഭൂരിപക്ഷം സജീന്ദ്രനുണ്ടായിരുന്നു. 2016ല്‍ അത് 2679 വോട്ടായി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടുത്തടുത്ത പഞ്ചായത്തുകളില്‍ ട്വന്റി 20യുടെ തേരോട്ടമായിരുന്നു. അതുകൊണ്ട് പിടിച്ച് നില്ക്കുക വലിയ ബുദ്ധിമുട്ടാണ്. സിപിഎം ഇവിടെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിവി ശ്രീനിജന്, ഷിജി ശിവജി എന്നിവരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ഷിജി. ട്വന്റി 20 സ്ഥാനാര്‍ത്ഥി കുന്നത്തുനാട്ടില്‍ എന്തായാലും ഉണ്ടാവും. ഇടതായാലും വലതായാലും കുന്നത്തുനാട് മണ്ഡലത്തില്‍ ജയിക്കുക കഠിനമാണ്. ആകെയുള്ള പ്രതീക്ഷ തദ്ദേശ തിരഞ്ഞെടുപ്പിലെ പാറ്റേണ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന ആശ്വാസം മാത്രമാണ്.
നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം