അമേരിയ്ക്കക്കാരെ കൊന്നൊടുക്കുന്നത് ആര്? ജനസംഖ്യയുടെ 4.5 % മാത്രം, പക്ഷേ, കൊവിഡ് രോഗികളിൽ 25 % ഇവിടെ
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ഏതെന്ന് ചോദിച്ചാല്‍ ഏത് കുഞ്ഞുകുട്ടിയും പറയുന്ന ഉത്തരം അമേരിക്ക എന്നായിരിക്കും കാരണം അമേരിക്കയെ കുറിച്ചുള്ള ലോകത്തിന് മുന്നിലുള്ള ചിത്രം അങ്ങനെയായിരുന്നു. എന്നാല്‍ ഈ കൊറോണ കാലത്ത് അമേരിയ്ക്കയുടെ ആ പ്രതിച്ഛായയൊക്കെ തകര്‍ന്നിരിക്കുകയാണ്.
ലോകജനസംഖ്യയുടെ വെറും നാല് ശതമാനം ആണ് അമേരിക്കയിലെ ജനസംഖ്യ. എന്നാല്‍ ലോകത്തിലെ കൊവിഡ് രോഗികളുടെ കണക്കെടുത്താലോ, അതില്‍ ഏതാണ്ട് 25 ശതമാനത്തോളവും അമേരിക്കയില്‍ ആണ്. കൊവിഡ് മരണങ്ങളുടെ കാര്യത്തിലും ഏറ്റവും മുന്നില്‍ അമേരിക്ക തന്നെ.
ആരാണ് അമേരിക്കയുടെ ഈ ദുര്യോഗത്തിന് വഴിവച്ചത്? എന്താണ് അമേരിക്കയില്‍ സംഭവിച്ചത്? പരിശോധിക്കാം...
വെറും 33 കോടി ജനങ്ങള്‍
അമേരിക്കയിലെ മൊത്തം ജനസംഖ്യ 33.11 കോടിയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് ലോക ജനസംഖ്യയുടെ വെറും 4.5 ശതമാനം മാത്രമാണ് എന്ന് കൂടി ഓര്‍ക്കണം. ഇന്ത്യന്‍ ജനസംഖ്യയുടെ നാലില്‍ ഒന്ന് പോലും വരില്ല ഇത്. വേള്‍ഡോമീറ്റര്‍ പ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 138 കോടിയാണ്.
കൊവിഡ് ബാധയില്‍ ഒന്നാമത്
ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അമേരിക്കയുള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും സ്വന്തം. 100 കോടിയ്ക്ക് മുകളിലാണ് ചൈനയിലേയും ഇന്ത്യയിലേയും ജനസംഖ്യ.
കൊവിഡ് ബാധയുടെ കാര്യത്തില്‍ പക്ഷേ, അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഓഗസ്റ്റ് 4 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 48.62 ലക്ഷം ആണ്.
കൊവിഡ് മരണത്തിലും ഒന്നാം സ്ഥാനം
കൊവിഡ് ബാധിതരുടെ കാര്യത്തില്‍ മാത്രമല്ല, കൊവിഡ് മരണങ്ങളുടെ കാര്യത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓഗസ്റ്റ് 4 വരെയുള്ള കണക്ക് പ്രകാരം മരണങ്ങള് 1,58,929 ആണ്.
ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1.8 കോടി കേസുകളും 6.96 ലക്ഷം മരണങ്ങളും ആണെന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അപ്പോഴാണ് ലോകത്തിലെ ഒന്നാം നമ്പര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ സ്ഥിതി എന്താണെന്ന് വ്യക്തമാവുകയുള്ളൂ.
Recommended Video
ഉത്തരവാദി ട്രംപ്?
കൊവിഡിന്റെ കാര്യത്തില്‍ അമേരിക്ക ഈ ഗതിയില്‍ ആകുന്നതിന് പ്രധാന കാരണം അവരുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ആണെന്നാണ് ആക്ഷേപം. തുടക്കം മുതല്‍ ട്രംപ് സ്വീകരിച്ച പിന്തിരിപ്പന് നിലപാടുകള്‍ ആണ് കാര്യങ്ങള്‍ ഇത്രയേറെ വഷളാക്കിയത്. എന്നാല്‍ ട്രംപ് മാത്രമാണ് ഇതിന്റെ ഉത്തരവാദി എന്ന് പറയാന്‍ ആവില്ല, ഇതിന്റെയെല്ലാം കേന്ദ്ര ബിന്ദു ട്രംപ് ആണെന്ന് പറയുകയും ചെയ്യാം!
തുടക്കത്തിലേ പാളി
കൊവിഡ് വ്യാപനം തിരിച്ചറിഞ്ഞ ആദ്യ ഘട്ടങ്ങളില്‍ തന്നെ അമേരിയ്ക്കക്ക് പാളിച്ച സംഭവിച്ചു. അന്നേ കൂടുതല്‍ ടെസ്റ്റ് കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും വെന്റിലേറ്ററുകളും എല്ലാം നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ ആസമയത്ത് അതിര്‍ത്തിപ്രശ്നവും ഉന്നയിച്ച് നടക്കുകയായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിനെ പരിഹസിക്കുന്നതിലും കുറവുണ്ടായിരുന്നില്ല.
ദാരിദ്ര്യം പിടിച്ച പൊതുജനാരോഗ്യം
വലിയ വികസിത രാജ്യമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തുലോം തുച്ഛമാണ് അമേരിക്കയില്‍. അമേരിക്കയുടെ ആരോഗ്യ ബജറ്റിന്റെ വെറും 2.5 ശതമാനം മാത്രമാണ് പൊതുജനാരോഗ്യ മേഖലയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പര്യാപ്തമായിരുന്നില്ല അവര്‍. സ്വകാര്യമേഖലയിലെ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ ജനങ്ങള്‍ക്ക് ശേഷിയും ഇല്ല.
വംശീയതയുടെ ചെമ്പ് പുറത്തായി
ഈ കൊവിഡ് കാലം അമേരിക്കന്‍ വംശീയതയുടെ ചെമ്പ് പുറത്താക്കിയ കാലം കൂടിയാണ്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് അമേരിക്കയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കറുത്ത വര്‍ഗ്ഗക്കാരെയാണ്. അവര്‍ക്ക് പിറകെ, ഏഷ്യന്‍ അമേരിക്കന്‍സിനേയും.
എന്തൊക്കെ പറഞ്ഞാലും വെളുത്തവര്‍ഗ്ഗക്കാര്‍ എന്ന വംശീയമേധാവിത്തം ഇപ്പോഴും അമേരിക്കയെ വിട്ടുപോയിട്ടില്ല എന്ന് ഈ കൊവിഡ് കാലവും തെളിയിച്ചു.
വ്യാജവാര്‍ത്തകള്‍
അമേരിക്കയെ ഇത്തരം ഒരു ദുരന്തത്തിലേക്ക് നയിച്ചതില്‍ വ്യാജവാര്‍ത്തകള്‍ക്കും വലിയ പങ്കുണ്ട്. വൈറസിനേക്കാള്‍ ഭീകരമായിട്ടാണ് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും അമേരിക്കക്കാര്‍ക്കിടയില്‍ പടര്‍ന്നത്. സാമൂഹ്യമാധ്യമങ്ങള്‍ തന്നെയായിരുന്നു ഇതിന്റെ പ്രധാന വഴി. എന്തായാലും വൈറസിനെ കുറിച്ചും, രോഗത്തെ കുറിച്ചുമുള്ള തെറ്റായ വിവരങ്ങള്‍ ജനങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ചു.
എല്ലാത്തിലും ഉണ്ട് ട്രംപ് സ്പര്‍ശം
അമേരിക്കയെ ഒരു കൊവിഡ് രാജ്യമാക്കി മാറ്റാന്‍ കാരണമായ ഓരോന്നിലും ഡൊണാള് ട്രംപ് എന്ന അവരുടെ പ്രഥമ പൗരന്റെ സ്പര്‍ശമുണ്ട് എന്ന് വേണമെങ്കില്‍ പറയാം. മാസ്ക് ധരിക്കാന്‍ പോലും തുടക്കത്തില്‍ കൂട്ടാക്കാതിരുന്ന ആളാണ് ട്രംപ്. രോഗത്തെ തടയാന്‍ എന്ന പേരില്‍ വിളമ്പിയ മണ്ടത്തരങ്ങളും ലോകം ഒരുപാട് കേട്ടു.
ഇപ്പോഴും അമേരിക്ക കൊവിഡ് ഭീതിയില്‍ നിന്ന് മുക്തമായിട്ടില്ല. രോഗികളും എണ്ണവും മരണവും എല്ലാം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇതുവരെ 1,855,331 പേർക്ക് രോഗം!! ഇന്നലെ 50,000 പേർക്ക് രോഗം