പണ്ട് മുണ്ടുരിഞ്ഞു, ഇപ്പോള്‍ ചീമുട്ട! പിന്നെ 'പെണ്ണ് കേസും'; ശശികലയെ ഞെട്ടിച്ച ഉണ്ണിത്താന്റെ ജീവിതം
കോണ്‍ഗ്രസ്സില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് രാജ്മോഹന്‍ ഉണ്ണിത്താന്
കോണ്‍ഗ്രസ്സിലെ 'ഗര്‍ജ്ജിക്കുന്ന സിംഹം' എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നേതാവാണ് രാജ്മോഹന്‍ ഉണ്ണിത്താന്. കയറ്റിറക്കങ്ങളുടെ ഘോഷയാത്രയാണ് സത്യത്തില്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതം.
മുണ്ടുരിയല്‍ കേസും പുറത്താക്കലും പിന്നെ തിരിച്ചുവരും എല്ലാം വലിയ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ മഞ്ചേരിയില്‍ വച്ച് ഒരു സ്ത്രീയ്ക്കൊപ്പം പിടിയിലായപ്പോള്‍ ഉണ്ണിത്താന്റെ രാഷ്ടീയ ഗ്രാഫ് പിന്നേയും താഴ്ന്നു.
എന്നാല്‍ അതി ശക്തമായ തിരിച്ചുവരാണ് പിന്നീട് അദ്ദേഹം നടത്തിയത്. ഒരു പക്ഷേ കെ മുരളീധരന്റെ തിരിച്ചുവരവിനേക്കാള്‍ ശക്തം. മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ഉണ്ണിത്താന് ചാനല്‍ ചര്‍ച്ചകളിലെ പ്രധാന വിഭവമായും മാറി.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ച തന്നെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് പറയാം. അത് ചിലര്‍ക്ക് വളമായെങ്കില്‍ മറ്റ് ചിലരുടെ വളര്‍ച്ച തന്നെ മുരടിപ്പിച്ചു.
2004 ജൂണ്‍ 20 ന് ആയിരുന്നു ആ സംഭവം. രാജ്മോഹന്‍ ഉണ്ണിത്താനേയും ശരത് ചന്ദ്ര പ്രസാദിനേയും വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു ഒരു കൂട്ടര്. കോണ്ഗ്രസ്സുകാര് തന്നെ ആയിരുന്നു കുറ്റാരോപിതര്‍.
ഗ്രൂപ്പ് കളിയിലെ തൊഴുത്തില്‍ക്കുത്ത് തന്നെയായിരുന്നു അന്നും പ്രശ്നം. ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചു എന്നായിരുന്നു ഉണ്ണിത്താനെതിരെയുള്ള ആരോപണം. മുണ്ടുരിയല്‍ സംഭവത്തിലും ആരോപണങ്ങള്‍ കെ മുരളീധരന്റെ നേര്‍ക്ക് തന്നെയാണ് ഉയര്‍ന്നത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് കത്തി നില്ക്കുന്ന കാലമായിരുന്നു അത്. മികച്ച പ്രാസംഗികന് എന്ന് പേരെടുത്തു. പക്ഷേ മുണ്ടുരിയലിലൂടെ രാജ്മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസ്സില്‍ ഒന്നും അല്ലാതായി.
എന്തായാലും കെ മുരളീധരനെ പോലെ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നില്ല രാജ്മോഹന്‍ ഉണ്ണിത്താൻ. അദ്ദേഹം കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. പക്ഷേ കാര്യങ്ങള്‍ അത്രശുഭകരമായിരുന്നില്ല.
അതിനിടയിലാണ് ആ സംഭവം ഉണ്ടായത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഒരു സ്ത്രീയ്ക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന് പിടിയിലായി. 2009 ഡിസംബര്‍ മാസത്തിലായിരുന്നു ഇത്. എതിരാളികള്‍ ഉണ്ണിത്താനെ തേജോവധം ചെയ്യാന്‍ ഏറ്റവും അധികം ഉപയോഗിച്ച സംഭവം ആയിരുന്നു ഇത്.
അന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ പേരില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ നിയമ പോരാട്ടത്തിനൊടുവില്‍ ഈ കേസില്‍ ഉണ്ണിത്താന് കുറ്റവിമുക്തനായി.
ഇതിനിടെ ചില സിനിമകളിലും രാജ്മോഹന്‍ ഉണ്ണിത്താന് മുഖം കാണിച്ചു. അത്യാവശ്യം ശ്രദ്ധേയമായ വേഷങ്ങള്‍ തന്നെ. മികച്ച അഭിപ്രായവും ഈ സിനിമകളില്‍ അദ്ദേഹം സമ്പാദിക്കുകയും ചെയ്തു.
കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താന് നിയമതിനായി. സിനിമ മേഖലയില്‍ നല്ല പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കാന്‍ ഉണ്ണിത്താന് സാധിച്ചു. പക്ഷേ അധികനാള്‍ ആ കസേരയിലും ഇരിക്കാന്‍ കഴിഞ്ഞില്ല.
റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ ആഞ്ഞടിച്ച രാജ്മോഹന്‍ ഉണ്ണിത്താന് സോഷ്യല്‍ മാഡിയയിലെ താരമായി. ഇടതുപക്ഷക്കാര്‍ പോലും അന്ന് ഉണ്ണിത്താനെ പ്രശംസിക്കാന്‍ രംഗത്തെത്തി.
ഇതിനിടെ രാജ്മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസ് വക്താവും ആയി. ശക്തമായ വാക്കുകള്‍ കൊണ്ട് പ്രതികരിക്കുന്ന ഉണ്ണിത്താന് ടിവി ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് സീറ്റ് നല്‍കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ചടയമംഗലം ആണ് കൊതിച്ചതെങ്കില്‍ അവിടെ മത്സരിച്ചത് എംഎം ഹസ്സന്. ഒടുവില്‍ കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയോട് മത്സരിച്ച് തോല്‍ക്കാനായിരുന്നു വിധി.
ഐ ഗ്രൂപ്പില്‍ കരുണാകരന്റെ വലംകൈ ആയിരുന്നു പണ്ട്. പിന്നെ എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായി വന്നു. ഇപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന് ഇപ്പോള്‍ എ ഗ്രൂപ്പിന് പോലും വേണ്ടാത്തവനായി മാറി എന്നതാണ് സത്യം.
ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലായിരുന്നു അന്നത്തെ മുണ്ടുരിയല്‍ ആക്രമണം. ഇപ്പോഴിതാ കെ മുരളീധരനെതിരെ പ്രതികരിച്ചതിന് ചീമുട്ട എറിയലും. ഇനി എങ്ങോട്ടായിരിക്കും രാജ്മോഹന്‍ ഉണ്ണിത്താന് പോവുക?